ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് പാക് സൈനിക വേഷം ധരിച്ചവരാണെന്ന വിവാദ പ്രസ്താവന ബിജെപിയുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി തിരുത്തി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന് സൈന്യമാണന്ന് ആന്റണി ഇന്നലെ പാര്‍ലമെന്റില്‍ പുതിയ പ്രസ്താവന നടത്തി.
പാക്കിസ്ഥാന് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചാണ് ആദ്യ പ്രസ്താവന നടത്തിയതെന്നും എ.കെ.ആന്റണി ലോക്സഭയില്‍ പറഞ്ഞു. പാക്കിസ്ഥാന് സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായമില്ലാതെ ആര്‍ക്കും ഇത്തരത്തിലൊന്നും ചെയ്യാനാവില്ല. പാക് സൈന്യത്തിന്റെ പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു ക്രൂരകൃത്യം നടപ്പാക്കാന്‍ സാധിക്കൂ. സംഭവം ഇന്ത്യ-പാക് ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇതു സ്വാഭാവികമായും അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പെരുമാറ്റത്തില്‍ പ്രകടമാകുമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയുടെ സംയമനം പാകിസ്ഥാന് ദൗര്‍ബല്യമായി കാണരുതെന്ന മുന്നറിയിപ്പും എ.കെ.ആന്റണി നല്കി. പൂഞ്ചില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ആന്റണി സഭയില്‍ പ്രസ്താവന നടത്തിയത്.
പൂഞ്ചില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചത് അതിര്‍ത്തി കടന്നെത്തിയ ഭീകരരും പാക് സൈനിക വേഷം ധരിച്ചെത്തിയവരും ചേര്‍ന്നാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന. എന്നാല്‍ കരസേനയും പ്രതിരോധമന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനയില്‍ പാക് സൈന്യമാണ് കൊലയ്ക്കു പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആന്റണിയുടെ പാര്‍ലമെന്റ് പ്രസ്താവനയില്‍ മാറ്റം വരുത്തിയതാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. അടുത്ത മാസം പാക് പ്രധാനമന്ത്രിയുമായി മന്‍മോഹന്‍സിങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ മുടങ്ങാതിരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇന്ത്യന്‍ സൈന്യത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായി മാറി. ബിജെപി പാര്‍ലമെന്റിലും പുറത്തും ആന്റണിക്കെതിരെ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മുന്‍നിലപാട് മാറ്റിപ്പറയാന്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍ബന്ധിതമായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: