കാഞ്ഞിരപ്പള്ളി: പഞ്ചായത്തല്പെട്ട ആറോളം കോളനി നിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നടപ്പിലാക്കിയ മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുവാന്‍ ത്രിതല പഞ്ചായത്തുകളോടും ഇതിന് ആവശ്യമായ ഫണ്ട് സംസ്ഥാന ജലവിഭവവകുപ്പ് സെക്രട്ടറിയോട് അടിയന്തിരമായും നല്കുവാനും ലോകായുക്ത് ജസ്റ്റിസ് എം.എം പരീത് പിള്ള, ഉപലോകായുക്ത ജസ്റ്റിസ് ജി. ശശിധരന് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
ആലുംപരപ്പ് കോളനി, വേട്ടോന്കുന്നകോളനി, മണങ്ങല്ലുര്‍, കൂവപ്പള്ളി ലക്ഷംവീട് കോളനി, നെടുമല കളമാന്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഈ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്കുവേണ്ടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലര് കൂവപ്പള്ളി കുടിവെള്ള പദ്ധതി. കിണര്‍ കുഴിച്ചും, ടാങ്ക് നിര്‍മ്മിച്ചും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചും ത്രീഫെയ്സ് വൈദ്യുതി ലൈന്‍ വലിച്ചും ത്രിതല പഞ്ചായത്തുകളും ഉപഭോക്തൃവിഹിതം നല്കി നാട്ടുകാരും സഹകരിച്ച് 30 ലക്ഷം രൂപ മുടക്കുകയും ചെയ്തു.
മോട്ടോറും മോട്ടോര്‍പുരയും വിതരണ പൈപ്പും പൈപ്പ് ലൈനും വലിച്ചാല്‍ ഈ പദ്ധതി കമ്മീഷന് ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ ത്രിതല പഞ്ചായത്തുകള്‍ ഈ പദ്ധതി ഉപേക്ഷിച്ചു. ഇതിനെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസില്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എച്ച്.അബ്ദുള്‍ അസീസാണ് ലോകായുക്ത് ഡിവിഷണല്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയത്. പാവപ്പെട്ട ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തില്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും കാണിക്കുന്ന ഉദാസീനതയെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇനിയെങ്കിലും കാലതാമസം കൂടാതെ പദ്ധതി കമ്മീഷന് ചെയ്യുവാന്‍ കോടതി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് എന്നിവര്‍ക്ക് ഉത്തരവ് നല്കി.
ഇക്കാര്യത്തില്‍ എടുത്ത നടപടി സെപ്റ്റംബര്‍ 30 ന് ലോകായുക്ത് കോടതിയില്‍ ഹാജരായി അറിയിക്കുവാനും എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ ഹര്‍ജിക്കാരനുവേണ്ടി അഡ്വ.എം.ഒ മത്തായി മുരുയങ്കരി, സര്‍ക്കാരിന്വേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. എന്‍ അനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി അഡ്വ. ഗ്രേസി ജോണ്‍, ഹര്ജിക്കാരന് എച്ച്.അബ്ദുള്‍ അസ്സീസ് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: