കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ഒരു ബാച്ചിലര്‍ ഡിഗ്രിയും എല്‍എല്‍ബിയും മാത്രമുള്ള സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലാത്തയാള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിയെന്നും സര്‍ക്കാരിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നില്ലെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ഉപദേഷ്ടാവായി ഷാഫി മേത്തര്‍ ഒരുവര്‍ഷം തുടര്‍ന്നപ്പോള്‍ 16 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. ഇവയിലൊന്നുപോലും സര്‍ക്കാരിന്റെ ഭാഗമായുള്ള ഔദ്യോഗിക യാത്രകള്‍ ആയിരുന്നില്ല. വ്യക്തിപരമായ സെമിനാറുകളും കോണ്ഫറന്സുകളുമായിരുന്നു ഇതേക്കുറിച്ച് അന്വേഷണം നടത്തണം, അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ കമ്പനികളിലായി മേത്തര്‍ക്ക് ആറ് ലക്ഷത്തോളം ഓഹരികളും 100 കോടിയോളം രൂപയുടെ ആസ്തികളുമുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലുമായി നാല് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഇതില്‍ മൂന്ന് അക്കൗണ്ടുകള്‍ ബാങ്ക് ഓഫ് അമേരിക്കയിലും ഒന്ന് ബ്രിട്ടണിലെ നാറ്റ്വെസ്റ്റ് ബാങ്കിലുമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മേത്തര്‍ക്ക് ബ്രിട്ടണില്‍ ഇംപാക്ട് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണേഴ്സ് എന്ന കമ്പനിയില്‍ മുതല്‍മുടക്കുണ്ട്. ഈ കമ്പനിയില്‍നിന്നുള്ള വരുമാനം നിക്ഷേപിക്കുന്നതിനാണ് ബ്രിട്ടണില്‍ അക്കൗണ്ടെന്നും അമേരിക്കയിലെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷാഫി മേത്തര്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സമയത്ത് 108 ആംബുലന്‍സുകളില്‍ 18 എണ്ണം കൈകാര്യം ചെയ്യുവാനുള്ള അവകാശം മേത്തര്‍ക്കും കുടുംബത്തിനും 25 ശതമാനം ഉടമാവകാശമുള്ള ‘സിഗിത്സ’ കമ്പനിക്കും യുഡിഎഫ് നല്‍കിയതില്‍ അഴിമതിയുണ്ട്. നഗരങ്ങളിലൂടെ ചീറിപ്പായുന്ന ആംബുലന്‍സുകള്‍ സര്‍ക്കാരിന്റേതാണെന്നും ആളുകളെ സൗജന്യമായി വിവിധ ആശുപത്രികളില്‍ എത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനവുമായിട്ടാണ് സാധാരണ ജനങ്ങള്‍ ധരിച്ചിട്ടുള്ളത്. 108 ആംബുലന്‍സുകള്‍ ഓടുന്നതിന്റെ വാടകയിയായി കോടിക്കണക്കിന് രൂപയാണ് ആരോഗ്യവകുപ്പില്‍നിന്ന് കൃത്യമായി കൊടുക്കുന്നത്. ഇത് വന്‍ അഴിമതിയാണ്, അദ്ദേഹം പറഞ്ഞു.
2002ല്‍ ഷാഫി മേത്തര്‍, വയലാര്‍ രവിയുടെ മകന് രവികൃഷ്ണ, കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം, ശ്വേത ദുംഗല്‍ എന്നീ വിദേശത്ത് പഠിച്ച ഏതാനും പേര് ചേര്‍ന്ന് ആരംഭിച്ച ‘സിഗിത്സ’ ഹെല്‍ത്ത് കീയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. പിന്നീട് ഈ കമ്പനിയുടെ വളര്‍ച്ച റോക്കറ്റ് വേഗത്തിലായി. ഇപ്പോള്‍ ഈ കമ്പനിക്ക് വിവിധ സംസ്ഥാനങ്ങളിലായി 800ലധികം ആംബുലന്‍സുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട വിമര്‍ശനത്തെത്തുടര്‍ന്ന് കാര്‍ത്തി ചിദംബരം ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു, പി.സി.ജോര്‍ജ് വ്യക്തമാക്കി. ‘സിഗിത്സ’ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയാണ്. കമ്പനിയുടെ വിറ്റുവരവ് കോടിയില്‍നിന്ന് കോടിയിലേക്കാണ്. മേത്തര്‍ ഉപദേഷ്ടാവായിരുന്ന കാലത്ത് 108 ആംബുലന്‍സുകളുമായി ബന്ധപ്പെട്ടുണ്ടായ വരുമാനവര്ധനവിനെക്കുറിച്ച് അന്വേഷിക്കണം, അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ് പറഞ്ഞു.
സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നത് ശരിയല്ല. ജനകീയപ്രക്ഷോഭങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഭാരതം. സ്വാതന്ത്ര്യസമരംപോലും ജനകീയ സമരത്തിലൂടെ നേടിയതാണ്. ഇന്നത്തെ നിലയില്‍ സര്‍ക്കാരിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കളക്ട്രേറ്റ് ഉപരോധസമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചീഫ് വിപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: