കൊല്ലം: വിസാചട്ടം ലംഘിച്ച് അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുകുടുംബം അറസ്റ്റില്‍. അറസ്റ്റിലായവരെ കൊല്ലം സിറ്റി പോലീസ് വനിതാസെല്ലില്‍ പാര്‍പ്പിച്ചു. നാളെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കും.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ലെസ്ബല്ലാര് സ്വദേശി കിഷോര്‍കുമാര്‍ (46), ഭാര്യ മഹാരാഷ്ട്ര താനെ സ്വദേശി സംഗീത കിഷോര്‍ (40), മക്കളായ നിഖില്കിഷോര്, സിമ്രാന്, കീര്‍ത്തി, സംഗീതയുടെ സഹോദരന് താനെ സ്വദേശി സുമിത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പകല്‍ അമൃതാനന്ദമയീ മഠത്തിലെത്തിയെ സംഘം രാത്രിയില്‍ താമസത്തിന് മുറി അന്വേഷിച്ചു.
മഠം അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പാക്കിസ്ഥാന് സ്വദേശികളാണെന്ന് മനസിലായത്. കരുനാഗപ്പളളി പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച രാത്രി ഇവരെ മഠത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ സംഘത്തെ കൊല്ലത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചു.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് താനെ വരെയുള്ള വിസയാണുണ്ടായിരുന്നത്. കിഷോര്‍കുമാര്‍ സംഗീതയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് അവര്‍ പാക്ക് പൗരത്വം നേടിയിരുന്നു. ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇവര്‍ അമൃതാനന്ദമയിയെ ഉത്തരേന്ത്യയില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കിഷോറും കുടുംബവും അമേരിക്കയിലും അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിരുന്നു. നിജയും സിമ്രാനും നിഖിലും സിന്ധ് പ്രവിശ്യ തലസ്ഥാനമായ കറാച്ചിയിലാണ് പഠിക്കുന്നത്. ഫോറിനേഴ്സ് രജിസ്റ്റര്‍ ആക്ട് പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ പാസ്പോര്‍ട്ടും ഇവരുടെ പക്കലില്ലായിരുന്നു. താനെയില്‍ നിന്നും പുറപ്പെടുംമുമ്പ് ഇവര്‍ ബന്ധപ്പെട്ട പോലീസിലും വിവരം അറിയിച്ചിരുന്നില്ല. അമൃതാനന്ദമയീദേവിയുടെ ഭക്തരായ ഇവര്‍ക്ക് അനന്തരഫലത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. സുമിത് താനെയിലാണ് താമസം. സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബഹ്റയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ഉന്നത വിദ്യാഭ്യാസമുള്ള കിഷോര്‍ മാര്‍ബിള്‍ വ്യവസായിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: