കാസര്‍കോട്: നഷ്ടപരിഹാരത്തിന് എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ കുറ്റാരോപിതരെ സംരക്ഷിക്കാനെന്ന് ആക്ഷേപം. ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമെങ്കിലും നഷ്ടപരിഹാരം ശുപാര്‍ശ ചെയ്ത സമിതിയുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. ദുരന്തത്തിന് ഉത്തരവാദിയായ പ്ലാന്റേഷന് കോര്‍പ്പറേഷനെ ആവര്‍ത്തിച്ച് ന്യായീകരിക്കുകയും നിയമനടപടികള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമിതിയുടെ നിര്‍ദ്ദേശങ്ങളിലും ദുരൂഹതയുണ്ട്.
1992-ലെ റിയോ കമ്മറ്റി ഉടമ്പടി അനുസരിച്ച് പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഉത്തരവാദികളായവരില്‍ നിന്നുമാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. ഇതാണ് ട്രൈബ്യൂണല്‍ രൂപീകരണത്തിന് അടിസ്ഥാനവും. എന്നാല്‍ നിയമനടപടിക്കുപകരം പ്ലാന്റേഷന് കോര്‍പ്പറേഷനെയും നിര്‍മാണ കമ്പനിയായ എച്ച്ഐഎല്ലിനെയും ഉള്‍പ്പെടുത്തി സഹായനിധി രൂപീകരിക്കാനാണ് സമിതി നിര്‍ദ്ദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ സഹകരണ ബാങ്കുകള്‍, വിദേശ മലയാളികള്‍ എന്നിവരില്‍ നിന്നും തുക സ്വരൂപിക്കാം. നഷ്ടപരിഹാരം നല്കാന് തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്ലാന്റേഷന് കോര്പ്പറേഷന് നല്കിയ കേസ് ഹൈക്കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് സമിതിയുടെ ഈ നിര്‍ദ്ദേശം. തെളിവെടുപ്പിന് കാസര്‍കോട്ടെത്തിയ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് പ്ലാന്റേഷന് ബാധ്യതയില്ലെന്ന് പറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നഷ്ടപരിഹാരം കണക്കാക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതും ദുരുദ്ദേശപരമായാണ്. മരിച്ചവരുടെ ആശ്രിതര്‍ക്കും ശാരീരിക-മാനസിക വൈകല്യം ബാധിച്ചവര്‍ക്കും അഞ്ച് ലക്ഷവും മറ്റ് വൈകല്യമുള്ളവര്‍ക്ക് മൂന്ന് ലക്ഷവും നല്‍കണമെന്നാണ് ശുപാര്‍ശ. ഇത് നേരത്തെ തന്നെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച ആശ്വാസധനമാണ്. ദുരിതബാധിത ലിസ്റ്റിലെ ഏതാനും പേര്‍ക്ക് ഇപ്രകാരം ധനസഹായം ലഭിക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച ആശ്വാസധനം നഷ്ടപരിഹാരമായി കണക്കാക്കാനാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ നിര്‍ദ്ദേശം. നേരത്തെ തുക ലഭിച്ചവരില്‍ നിന്നും നഷ്ടപരിഹാരത്തുക കുറയ്ക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രൈബ്യൂണല്‍ പരിഗണിക്കേണ്ട വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് പഠനസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇരകള്‍ക്ക് നിലവില്‍ നല്കുന്ന ‘ഔദാര്യം’ തന്നെ ധാരാളമെന്ന് പറഞ്ഞുവയ്ക്കുകയാണ് സമിതി റിപ്പോര്‍ട്ട്.
നഷ്ടപരിഹാരം കണക്കാക്കാന്‍ സമിതി സ്വീകരിച്ച മാനദണ്ഡമെന്തെന്നുപോലും ഇവിടെ വ്യക്തമല്ല. ഇരകളുടെ ജീവിതാവസ്ഥ പരിഗണിക്കാതെയും ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമാനതകളില്ലാത്ത ദുരന്തത്തിന് നഷ്ടപരിഹാരത്തിനുള്ള നിര്‍ദ്ദേശമെന്നത് ഇരകളോടുള്ള അവഹേളനമാണ്. പ്ലാന്റേഷന് കോര്പ്പറേഷന് എന്‍ഡോസള്‍ഫാന്‍ തളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന രാമചന്ദ്രന്‍നായരുടെ വാദം സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ്. 2001-ല്‍ സര്‍ക്കാര്‍ നിയോഗിച്ച അച്യുതന് കമ്മറ്റി പ്ലാന്റേഷന് കോര്പ്പറേഷന് കുറ്റക്കാരനെന്ന് വ്യക്തമാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കുറ്റക്കാരെ ന്യായീകരിക്കാനും ഇരകളെ അവഹേളിക്കാനുമുള്ള ഭരണകൂട -കോര്‍പ്പറേറ്റ് താത്പര്യത്തിന്റെ മറ്റൊരു അധ്യായം മാത്രമാവുകയാണ് പഠനസമിതി റിപ്പോര്‍ട്ടും.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: