തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ഡിഎഫ് സമരം പ്രതിരോധിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ കേന്ദ്രസേനയടക്കം വന്‍ പോലീസ് സന്നാഹം.
സമരത്തോടനുബന്ധിച്ച് നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അക്രമസംഭവങ്ങളുണ്ടാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. സമരം സമാധാനപരമാണെങ്കില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാധാനപരമായിരിക്കുമെന്ന് ഇടതുനേതാക്കളും പറയുന്നുണ്ടെങ്കിലും രണ്ടു കൂട്ടരും പടയൊരുക്കം നടത്തുകയാണ്. നഗരത്തില്‍ വന്നിറങ്ങുന്ന കേന്ദ്ര സേനയും എവിടെയും പൊലീസിന്റെ കനത്ത സുരക്ഷയും ഒക്കെ വാരിനിരിക്കുന്ന ദിവസങ്ങള്‍ സംഘര്‍ഷ ഭരിതമാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. നഗരപരിധിക്കുള്ളില്‍ ഇന്നലെ വൈകിട്ട് മുതല്‍ സമ്പൂര്‍ണ മദ്യനിരോധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാറുകള്‍ക്കും ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്കും നിയന്ത്രണം ബാധകമാണ്. നാളെ മുതല്‍ നഗരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമരക്കാരെ താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ് നല്കി. വീടുകളിലും സമരക്കാരെ താമസിപ്പിക്കരുതെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കാര്‍ഡില്ലാത്തവരെ പണിക്കു കയറ്റില്ല. സമരക്കാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ നല്‍കരുതെന്നും നല്കിയാല് പെര്‍മിറ്റ് റദ്ദാക്കുമെന്നും പോലീസ് ട്രാവല്‍ ഏജന്‍സികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് വരുന്ന ഒരാഴ്ച അവധി അനുവദിക്കില്ല.
ജീവനക്കാരെ കൊണ്ടുവരാന്‍ പ്രത്യേക വാഹനസംവിധാനം പോലീസ് ഒരുക്കും. സമരക്കാരെ ജില്ലകളിലെ അതിര്‍ത്തിയില്‍ തന്നെ തടയാനും നീക്കമുണ്ട്. റയില്വേസ്റ്റേഷന്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കി. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്കി അവിടങ്ങളിലാണ് പോലീസിനുള്ള താമസസൗകര്യം ഒരുക്കിയട്ടുള്ളത്. സെക്രട്ടറിയേറ്റിന്റെ പൂര്‍ണ്ണ ചുമതല സിആര്‍പിഎഫിനായിരിക്കും. സായുധരായ പത്ത് കമ്പനി കേന്ദ്രസേന തിരുവനന്തപുരത്ത് മാത്രമായി തമ്പടിക്കും. ആര്‍ട്സ് കോളജ്, യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ് എന്നിവ പോലീസിന് നേരത്തെ വിട്ടുകൊടുത്തിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: