ന്യൂദല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്നതിനായി കേരളം 5660 കോടി രൂപയുടെ കേന്ദ്രസഹായം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 4,10,000 രൂപ വീതം ധനസഹായം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശനശേഷം അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സര്വ്വകക്ഷിസംഘമാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ കണ്ട് ധനസഹായം അഭ്യര്‍ത്ഥിച്ചത്. സര്‍വ്വകക്ഷി സംഘം എല്‍ഡിഎഫ് നേതാക്കള്‍ ബഹിഷ്ക്കരിച്ചപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പങ്കെടുത്തു.
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടേയും പാലങ്ങളുടേയും പുനര്‍നിര്‍മ്മാണത്തിനായി 2170 കോടി രൂപ ഉള്‍പ്പെടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് കേരളത്തിനനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം. ഇടുക്കി പാക്കേജിനായി 3090 കോടി രൂപയും കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി 300 കോടി രൂപയും ദുരന്ത നിവാരണ സേനയ്ക്കായി 100 കോടി രൂപയുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
കേരളത്തില്‍ കാലവര്‍ഷം ദുരന്തം വിതച്ച പ്രദേശങ്ങളുടെ കൃത്യമായ വിവരങ്ങള്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ദുരന്തങ്ങള്‍ പ്രത്യേകം എടുത്തുകാട്ടിയിട്ടുണ്ട്. ഇടുക്കിയിലെ ഉരുള്‍ പൊട്ടലിനേപ്പറ്റി പഠിക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.എം.മാണി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: