തിരുവനന്തപുരം: സമരത്തെ നേരിടാനായി സൈന്യത്തെ വിളിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സെക്രട്ടറിയേറ്റ് സ്തംഭിപ്പിച്ചാല്‍ കൈയും കെട്ടി നോക്കി നില്ക്കാന് സാധിക്കില്ല. നിയമവാഴ്ച ഉറപ്പ് വരുത്തുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞത് മുഖ്യമന്ത്രിയടക്കം ഒരാളെയും സെക്രട്ടേറിയറ്റില്‍ കയറ്റില്ലെന്നാണ്. ഇത് ഒഴിവാക്കാനാണ് കേന്ദ്ര സേനയെ വിളിച്ചത്. ഇന്ത്യയില്‍ ഒരിടത്തും ഇതുപോലൊരു സമരം നടന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കയറ്റുന്നില്ലെങ്കില്‍ അത് ഭരണസ്തംഭനമാണ്. ഭരണസ്തംഭനം നോക്കിനില്‍ക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സമരം സമാധാനപരമായിരിക്കുമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഒരു അനിഷ്ട സംഭവവും ഉണ്ടാകില്ല. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യില്ല. സെക്രട്ടേറിയേറ്റ് സ്തംഭിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ ഉണ്ടാകുകയുള്ളൂ. അവര്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ ഇടപാട് മൂലം സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുകയും ചെയ്തു. 33 കേസുകളാണ് സോളാര്‍ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രണ്ട് കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചു. ഈ ആഴ്ച തന്നെ അഞ്ച് കേസുകളുടെ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാവും. എല്ലാ കേസുകളിലും കൂടിയുള്ള നഷ്ടം ഏഴ് കോടിയാണ്.
പശ്ചിമ ബംഗാളില്‍ ശാരദ ചിട്ടിഫണ്ടില്‍ നടന്നത് മൂവായിരം കോടിയുടെ തട്ടിപ്പാണ്. പതിനാല് ലക്ഷം ഗ്രാമീണരുടെ പണമാണ് നഷ്ടമായിരിക്കുന്നത്. എന്തുകൊണ്ടാണ് സി.പി.എം അവിടെ സമരം നടത്താത്തത്. പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് വരുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് പ്രകാശ് കാരാട്ട് ബംഗാളില്‍ പോകാത്തതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
എമര്‍ജിങ്ങ് കേരളയില്‍ സോളാര്‍ കമ്പനിയെ ഉള്‍പ്പെടുത്താന്‍ താന്‍ കത്ത് കൊടുത്തെന്നാണ് പറയുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞു. അങ്ങനെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. സിസിടിവിയുടെ കാര്യത്തില്‍ പരിശോധന ആകാമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം അതില്‍നിന്ന് പിന്മാറി. ഇങ്ങനെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞ് പ്രതിപക്ഷം കഴിഞ്ഞ ഒരുമാസമായി ഭരണം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തിവരുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: