തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി കെപിസിസി പ്രമേയം. തിങ്കളാഴ്ച ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിമര്‍ശന വിധേയമായ പശ്ചാത്തലത്തിലുമാണ് കെപിസിസി അടിയന്തര യോഗം ചേര്‍ന്ന് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.
ഉപരോധസമരം ഫാസിസമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അക്രമസമരം ന്യായീകരിക്കാനാകില്ല. സമരപരമ്പര തീര്‍ക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡോദ്ദേശ്യത്തോടെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ സമരമാണ് എല്‍ഡിഎഫിന്റേത്. ഉപരോധസമരത്തെ സര്‍ക്കാര്‍ രാഷ്ട്രീയമായ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ആരേയും കടത്തിവിടാതിരിക്കാനുള്ള ഇടതുപക്ഷനീക്കം ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം. സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ ഇടതുപക്ഷത്തിന് അഭിപ്രായവ്യത്യാസമില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം സര്‍ക്കാര്‍ മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
യോഗത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ വിമര്‍ശനം ഉയര്‍ന്നു. ജോര്‍ജിനെതിരേ നടപടി വേണമെന്ന് കെപിസിസി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം നടത്തുമെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപനം അപലപനീയമാണെന്നും യോഗം വിലയിരുത്തി. എല്‍ഡിഎഫിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: