തിരുവനന്തപുരം: പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളെ നേരിടാന്‍ സൈന്യത്തെ ഇറക്കിയിട്ടില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി നിയമവാഴ്ച്ച ഉറപ്പുവരുത്താനാണ് സൈന്യത്തെ വിളിച്ചതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ ചോദ്യംചെയ്യില്ലെന്നും സമരം നേരിടാനായി നിയമപരമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കേന്ദ്രസേനയെ വിളിച്ചതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണി കണ്വീനര്വൈക്കം വിശ്വന് പറഞ്ഞത് മുഖ്യമന്ത്രി അടക്കം ഒരാളേയും സെക്രട്ടേറിയേറ്റില്‍ കയറ്റില്ലെന്നാണ്. ഭരണ സിരാകേന്ദ്രത്തില്‍ മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും കയറ്റിയില്ലെങ്കില്‍ ഭരണസ്തംഭനമാണ്. അങ്ങനെ ഒരു ഭരണസ്തംഭനം ഒഴിവാക്കാനാണ് കേന്ദ്രസേനയെ വിളിച്ചത്. ഭരണസ്തംഭനം ഒഴിവാക്കുക ഗവണ്മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് പോലെ സമരം സമാധാനപരമാണെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാകില്ല. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാരെ നേരിടാന്‍ കേന്ദ്രസേന നേരിട്ടിറങ്ങില്ല. കേന്ദ്രസേന വാഹനങ്ങളില്‍ തന്നെയിരിക്കും. സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും സംസ്ഥാന പൊലീസിനായിരിക്കും. ലോഡ്ജ്, ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത് മുന്നറിയിപ്പിന്റെ ഭാഗമായാണ്.
മഴകെടുതി സംബന്ധിച്ച് കേന്ദ്രത്തിന് നിവേദനം നല്കുന്ന സര്‍വകക്ഷി സംഘത്തില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ ദല്‍ഹിയിലേയ്ക്കു എല്ലാവരും കൂടി പോകണമെന്ന ആവശ്യം ഉന്നയിച്ചതു പ്രതിപക്ഷ നേതാവാണെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചെങ്കിലും പ്രതിപക്ഷം പിന്നീട് പിന്മാറുകയായിരുന്നു. പെരുങ്കള്ളനൊപ്പം ദല്‍ഹിയില്‍ പോകുന്നില്ലെന്നാണ് അച്യുതാനന്ദന് പറഞ്ഞത്. സോളാര്‍ അഴിമതിയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. തട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. കേസന്വേഷണത്തില്‍ ഇതുവരെ ഒരു പരാതിയുമില്ല. സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനുശേഷം പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ തുറന്ന മനസോടെ പരിഗണിക്കും.
കൊറിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ തയാറാണ്. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു പൈസ പോലും നഷ്ടം സംഭവിച്ചിട്ടില്ല. സര്‍ക്കാര്‍ വഴിവിട്ട് ഒരു സഹായവും തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇത് തന്നെയാണ് തന്റെ ആദ്യം മുതലുള്ള നിലപാടെന്നും അദ്ദേഹം പറഞ്ഞു. 33 കേസുകളിലായി ഏഴ് കോടിയുടെ നഷ്ടമാണ് സോളാറില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് കേസുകളില്‍ ഈയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: