കാനനത്തില്‍ ശരല്ക്കാലചാരുഭംഗികള് ഒന്നാക്കിയും
കായും കനികളും പൂവും തളിരും തേടിയോടിയും;
ഓമല്ചിത്രാംബരം കാറ്റില്‍ പാറിച്ചും ഹന്ത സുന്ദരി
ഉല്ലസിച്ചാളങ്ങു മണ്ടുമൊരു പൂമ്പാറ്റപോലവള്.
”കണ്ടോ മുകള്‍ വെളുത്തുള്ള മുകില്‍ തിങ്ങുന്നു വിണ്ണിതില്‍
കാട്ടില്‍ കൊമ്പുകള്‍ പൂത്തൊരു പാലവൃക്ഷങ്ങള് മാതിരി.
കനംകുറഞ്ഞംബരത്തിലതിദൂരത്തില് വെണ്മുകില്
കാറ്റില്‍ പറന്നുപോകുന്നു വെള്ളക്കൊറ്റികള്പോലവേ,
നോക്കുകെത്ര മനോരമ്യം കാന്ത! നിന്നുടല്പോലഹോ!
നീലോല്പലവനത്തിന്റെ ഭംഗിയാര്‍ന്ന നമഃസ്ഥലം”
തുടര്ന്നിവണ്ണം മാര്‍ഗത്തില്‍ മൗനംതേടുന്ന കാന്തനെ
തോളില്‍ പിടിച്ചുനിര്ത്തിക്കൊണ്ടോതുമോരോന്നു ജാനകി,
പൂത്തു കാണുക! വെള്ളാമ്പല്നിരവിണ്ണീന്നു രാവിലെ
പൊഴിഞ്ഞുവീണ താരങ്ങള്‍പോലെ മിന്നുന്നു പൊയ്കയില്‍
അറുത്തുകൊണ്ടുവരിക പോയവറ്റയെ മെയ്യില്‍ ഞാന്‍
അണിവേനെന്നനുജനെയുത്സാഹിപ്പിക്കുമോമലാള്.
മെല്ലെന്നിവണ്ണം ദൂരംപോയ് മധ്യാഹ്നസമയത്തവര്
മരത്തണലില്‍ വര്‍ത്തിച്ചു ഫലമൂലമശിച്ചിതു.
മാര്‍ഗ്ഗങ്ങളില്‍ മണല്‍ത്തിട്ട പൊങ്ങി നിര്മ്മലതോയമായ്
മുട്ടോളം താഴ്ന്ന പുഴകള്‍ നടന്നവര്‍ കടന്നിതു.
മാര്‍ഗ്ഗങ്ങളില്‍ മണല്‍ത്തിട്ട പൊങ്ങി നിര്മ്മലതോയമായ്
മുട്ടോളം താഴ്ന്ന പുഴകള്‍ നടന്നവര്‍ കടന്നിതു.
മലയേറിത്താഴ്വരയിലിറങ്ങി വിപിനങ്ങളില്
മറഞ്ഞുവീണ്ടും മരുവില്‍ വെളിവായവര്‍ പോയിതു.
താണു സൂര്യ പടിഞ്ഞാറെപ്പര്വ്വതത്തിന്തടങ്ങളില്
തണുത്തു മഞ്ഞനിറമായ്ത്തങ്ങി വൃക്ഷങ്ങള്മേല് വെയില്,
പഴുത്തനെല്ക്കതിരുകള് കൊത്തിക്കൊണ്ടുവനങ്ങളില്
പച്ചിലത്തോരണംപോലെ പറന്നെത്തീ ശുകാവലി.
പൊങ്ങിക്കാണായി പുകകള്‍ പുരോഭാഗത്ത് ദൂരെയായ്
പരന്നെത്തുമിരുട്ടാറിന് നീര്‍ച്ചാട്ടത്തിന്റെ ധാടിപോല്.
ഹവ്യഗന്ധമൊടും വേദധ്വനിവാചാലമാരുതന്
അണഞ്ഞിതത്രിമുനിതന്നാശ്രമത്തിന്നു ദൂതനായ്.
അങ്ങെത്തിദ്ദര്ശിച്ചു വൃദ്ധമുനിയെ പത്നിയാളെയും
അഭിനന്ദിച്ചു സല്‍ക്കാരമേറ്റു വാണിതു മൂവരും.
പുലര്കാലത്തെഴുന്നേറ്റുപുറപ്പെട്ടാര് കനിഞ്ഞുടന്‍
വിളിച്ചാശിസ്സുചൊല്വോരാ വൃദ്ധദ്വന്ദ്വത്തെ വിട്ടവര്‍.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: