പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയ എ ടീമിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം 48.3 ഓവറില്‍ 285 റണ്‍സിന് ഓള് ഔട്ടായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ വിജയിച്ചെങ്കിലും ഇന്നലത്തെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ആ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഇന്ത്യക്ക് വേണ്ടി പര്‍വേസ് റസൂല്‍ അരങ്ങേറ്റം കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ ടീം 96 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെയും 93 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് 310 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മാര്‍ഷ് 107 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കമാണ് 96 റണ്‍സെടുത്തത്. വെറും 56 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും മൂന്ന് കൂറ്റന്‍ സിക്സറുകളുമടക്കമാണ് മാക്സ്വെല് 93 റണ്‍സെടുത്തത്. ഇരുവര്‍ക്കും പുറമെ മിച്ചല്‍ മാര്‍ഷ് 34 റണ്‍സും ആരോണ്‍ഫിഞ്ച് 27 റണ്‍സുമെടുത്തു.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മയാണ് (61) ടോപ് സ്കോറര്‍.
രോഹിതിന് പുറമെ മുരളി വിജയ് (60), ചേതേശ്വര്‍ പൂജാര (51), അമ്പാട്ടി റായിഡു (32), പര്‍വേസ് റസൂല്‍ (27 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിരയില്‍ സുരേഷ് റെയ്നയും ദിനേശ് കാര്‍ത്തികും (ഇരുവരും 6 റണ്‍സ്) പരാജയപ്പെട്ടതാണ് വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യക്ക് തിരിച്ചടിയായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹസ്ലെവുഡും ഹെന്റിക്വസുമാണ് ഇന്ത്യയെ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: