മോസ്കോ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ആദ്യ സ്വര്‍ണ്ണം ആതിഥേയരായ റഷ്യ സ്വന്തമാക്കി. പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ റഷ്യയുടെ അലക്സാണ്ടര്‍ ഇവാനോവാണ് ആതിഥേയരുടെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 1:20:58 മണിക്കൂര്‍ കൊണ്ട് ഫിനിഷ് ചെയ്താണ് അലക്സാണ്ടര്‍ ഇവാനോവ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ചൈനയുടെ ചെന്‍ ഡിങ് 1:21:09 മണിക്കൂര്‍ കൊണ്ട് നടന്നെത്തി വെള്ളിയും സ്പാനിഷ് താരം മിഗ്വല്‍ ആഞ്ചല്‍ ലോപസ് 1:21:21 മണിക്കൂര്‍ കൊണ്ട് നടന്നെത്തി വെങ്കലവും സ്വന്തമാക്കി. ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് രാജ്യങ്ങളുടെയും ആദ്യ മെഡലാണിത്.
അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം കെ.ടി. ഇര്ഫാന് മത്സരം പൂര്‍ത്തിയാക്കിയില്ല. മത്സരത്തിന്റെ പകുതി ദൂരം പിന്നിടുമ്പോള്‍ ഇര്ഫാന് ആറാം സ്ഥാനത്തായിരുന്നു. പിന്നീട് ഫൗളിനെ തുടര്‍ന്ന് ഇര്‍ഫാനെ അയോഗ്യനാക്കുകയായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങളായ ഗുര്‍മീത് സിംഗും ചന്ദന്‍ സിംഗും യഥാക്രമം 33, 34 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: