ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ അതിര്‍ത്തിയിലും കാശ്മീര്‍ താഴ്വരയിലും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പൂഞ്ച് മേഖലയിലെ ആല്‍ഫ മക്കിയാന് സൈനിക പോസ്റ്റിനു നേരെ ഇന്നലെ മണിക്കൂറുകളോളം പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ പവന്‍കുമാറിനെ ജമ്മു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്കാന് കരസേന മേധാവി ജനറല്‍ ബിക്രം സിങ് മേഖലാ കമാണ്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. കൂടുതല്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിനെതിരെ ഉപയോഗിക്കാനും കരസേനാ മേധാവി കര്‍ശന നിര്‍ദ്ദേശം നല്കി.
അതിനിടെ കിഷ്ത്വാറില്‍ ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന വര്‍ഗ്ഗീയ കലാപം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് യാത്രയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
അക്രമസംഭവങ്ങളില്‍ ഇതുവരെ 60ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കിഷ്ത്വാറിനു പുറമേ ജമ്മു,രജൗറി ജില്ലകളിലേക്കും കലാപം വ്യാപിച്ചു. ജമ്മു റീജിയണിലെ ഉധംപൂര്‍, സാംബ, കത്വ ജില്ലകളിലേക്കുകൂടി കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്. ദോഡ ജില്ലയിലെ ബദര്‍വ ടൗണിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ജമ്മു റീജീയണിലെ പത്തില്‍ ഏഴ് ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ട്. കലാപ ബാധിത പ്രദേശങ്ങളില്‍ സൈന്യം ഇന്നലെയും റൂട്ട്മാര്‍ച്ച് നടത്തി. ജമ്മു-ലാഖന്പൂര് ദേശീയ ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ആസൂത്രിതമായ ആക്രമണങ്ങളാണ് അതിര്‍ത്തിയിലും കാശ്മീരിലും നടക്കുന്നതെന്ന സംശയം സുരക്ഷാ ഏജന്‍സികള്‍ക്കുണ്ട്. ആഗസ്റ്റ് 6ന് അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും സംസ്ഥാനത്ത് വര്‍്ഗ്ഗീയ സംഘര്ഷമുണ്ടാക്കിയതുമെല്ലാം ജമ്മുകാശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ അട്ടിമറിക്കുന്നതിനും അസ്ഥിരത വ്യാപിപ്പിക്കുന്നതിനുമാണെന്ന വിലയിരുത്തലുണ്ട്. ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു നല്‍കുന്നതും സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്നതും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.
കിഷ്ത്വറില്‍ കലാപമുണ്ടായ ദിവസം സംസ്ഥാന ആഭ്യന്തര മന്ത്രി സജ്ജദ് കിച്ലു ഉണ്ടായിരുന്നെന്നും സജ്ജദ് കലാപകാരികള്‍ക്ക് വേണ്ട സഹായം നല്കിയെന്നുമുള്ള ആരോപണങ്ങളും ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനും ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് ബിജെപി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് ജമ്മുവില്‍ നടക്കുകയാണ്. കിഷ്ത്വര്‍ കലാപ മേഖല സന്ദര്‍ശിക്കുന്നതിനെത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ തടഞ്ഞ സര്‍ക്കാര്‍ നടപടിയും വലിയ പ്രതിഷേധമാണ് ജമ്മുകാശ്മീരില്‍ സൃഷ്ടിച്ചിരിക്കുന്നത്. കലാപത്തെപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റിയും ആവശ്യപ്പെട്ടു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയേയും വീടിന് പുറത്തിറക്കാതെ പോലീസ് തടഞ്ഞതായി പരാതിയുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: