കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സോളാര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിലും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ലാതായിരിക്കുന്നു. 1896 ല്‍ 50 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു വയസ്സു കൂടെ കൂടി. അണക്കെട്ടിന്റെ പഴക്കം 117 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജലനിരപ്പ് വീണ്ടും 135.2 അടിയിലെത്തിയിരിക്കുന്നു. സെക്കന്റില്‍ 3853 ഘന അടി എന്ന കണക്കില്‍ വനങ്ങളിലെ അരുവികളില്‍നിന്നും ഉറവകളില്‍നിന്നും ഡാമില്‍ വെള്ളം എത്തിക്കൊണ്ടിരിക്കുന്നു. മഴ കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്ക് തുടരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്താതിരിക്കാന്‍ സെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും ഇരച്ചിപ്പാലം കനാലിലൂടെയും സെക്കന്റില്‍ 1800 ഘനയടി കണക്കില്‍ തമിഴ്നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്നുണ്ട്. ചെറിയ ഡാമുകളിലും കുളങ്ങളിലും വന്‍ ജലസംഭരണ ടാങ്കുകളിലും ജലം ശേഖരിക്കുവാനുള്ള നടപടി തമിഴ്നാട് സ്വീകരിച്ചു കഴിഞ്ഞു. ഡാമില്‍ 136 അടിയില്‍ കൂടുതല്‍ ജലമുയര്‍ന്നാല്‍ സ്പില്‍വെ വഴി ഇടുക്കിയിലേക്ക് ജലം ഒഴുകും. പെരിയാര്‍ കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തില്‍ പെരിയാറ്റിലെ എല്ലാ ഡാമുകളും തുറന്നുവിടേണ്ട അവസ്ഥയിലത് എത്തിക്കും. മുല്ലപ്പെരിയാര്‍ കാലപ്പഴക്കത്താല്‍ പൊട്ടുമെന്ന ആശങ്ക ഒരു വശത്ത്. പെരിയാര്‍ തീരത്തെ വെള്ളപ്പൊക്ക ഭീഷണി മറുവശത്ത്. ജനങ്ങള്‍ മുള്‍മുനയിലാണ്. മുല്ലപ്പെരിയാര്‍ പൊട്ടാതെ തന്നെ മാനന്തവാടിയില്‍ പെരിയാര്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയും ഓര്‍ക്കാപ്പുറത്ത് നിരനിരയായി ഡാമുകള്‍ തുറന്നുവിടുകയും ചെയ്തപ്പോള്‍ പെരിയാര്‍ തീരത്തെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയവിഹ്വലരായി. പെരിയാര്‍ തീരത്ത് കെട്ടിപ്പൊക്കിയ ഫ്ളാറ്റുകളുടെ ഒന്നാം നില വരെ വെള്ളം കയറിയ അവസ്ഥ വന്നു. ഇതിനിടെ മുല്ലപ്പെരിയാറില്‍ 5323 ദശലക്ഷം ഘടനയടി വെള്ളം ശേഖരിച്ചു കഴിഞ്ഞതായി തമിഴ്നാട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബലക്ഷയം നേരിടുന്ന ഒരു ഡാമിന്റെ ശേഷിയെ കുറിച്ച് ആശങ്കയുള്ളതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് താഴെ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളില്‍ ഭയാശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഈ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ വിവാദത്തില്‍ കത്തിനില്ക്കുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. രാപ്പകല്‍ സമരം, സെക്രട്ടറിയേറ്റ് ഉപരോധം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (എം) തുടങ്ങിയ യുഡിഎഫിലെ പാര്‍ട്ടികളുടെ അസ്വസ്ഥത, ഭരണസ്തംഭനം എല്ലാംകൂടി കൂട്ടിക്കുഴക്കുന്ന ഈ കാലഘട്ടത്തില്‍ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങി ജനങ്ങള്‍ക്ക് ആശങ്കയുണ്ടായാല്‍ സര്‍ക്കാരിനെന്ത് ഉത്തരവാദിത്വം? കഴിഞ്ഞതവണ മുല്ലപ്പെരിയാറില്‍ ജലം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചതാണ്. ജലവിഭവ വകുപ്പ് മന്ത്രി തന്നെ അന്ന് ജനങ്ങളില്‍ ആശങ്ക വിതച്ചു. പ്രധാനമന്ത്രിയെ കാണാന്‍ പോയി. പ്രധാനമന്ത്രി കൈമലര്‍ത്തി. നിരാഹാര പന്തലുകള്‍ ഉയര്‍ന്നു. മാറി മാറി രാഷ്ട്രീയ കക്ഷി നേതാക്കള്‍ സമരത്തിനെത്തി. സംസ്ഥാനം മുഴുവന്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഒലിച്ചുപോകാന്‍ പോകുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍, ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍ എന്നിവ നടന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ നശിക്കുവാന്‍ പോകുന്ന സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും പഠിക്കുവാന്‍ റൂര്‍ക്കിയിലെ ഒരു ശാസ്ത്രസ്ഥാപനത്തിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പഠന റിപ്പോര്‍ട്ട് ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ലെന്നതാണ് സത്യം. സംസ്ഥാന ദുരന്ത നിവാരണക്കാര് ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തും ദുരന്ത നിവാരണത്തിനുള്ള തയ്യാറെടുപ്പ് ക്ലാസുകള്‍ നടത്തി. ശബ്ദം കേട്ടാല്‍ ഓടണം! ഉയരമുള്ള സ്ഥലങ്ങളിലേക്ക് ഓടി കയറണം. അപായത്തെ ഉയരം കൊണ്ട് നേരിടുവാന്‍ വിളിക്കേണ്ട ടെലഫോണ്‍ നമ്പറുകള്‍ നല്കല് തുടങ്ങി മോക്ക്ഡ്രില്‍, പ്രഥമ ശുശ്രൂഷാ തയ്യാറെടുപ്പ് എന്നീ ഗോഷ്ഠികളായിരുന്നു പിന്നെ അരങ്ങേറിയത്. കുന്നുകളും ടെലഫോണ്‍ പോസ്റ്റുകളും വീടുകളും വരെ ഒഴുകി പോകുമ്പോഴാണ് ദുരന്തമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട ടെലഫോണ്‍ നമ്പറുകള്‍ നല്‍കിയത് എന്നോര്‍ക്കണം. വീടുവീടാന്തരം കയറിയിറങ്ങി ഉദ്യോഗസ്ഥര്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് സത്യത്തില്‍ ജനങ്ങളെ പേടിപ്പിച്ചുകളഞ്ഞത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നെ. മുല്ലപ്പെരിയാര്‍ പേടിയില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ കഴിച്ചുകൂട്ടി. ഒരു മന്ത്രിക്ക് ആവേശം കേറി വൈദ്യുതി ഉല്‍പ്പാദനത്തിന് സംഭരിച്ച് വെച്ച ഇടുക്കി അണക്കെട്ടിലെ വെളളം തുറന്നുവിട്ടു കളഞ്ഞു. തുടര്‍ന്ന് വന്ന പവര്‍ക്കട്ടിനും ലോഡ്ഷെഡിംഗിലും വരെ സര്‍ക്കാര്‍ നടത്തിയ കെടുകാര്യസ്ഥത നിമിത്തമായി. ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള വെള്ളമാണ് നഷ്ടമാക്കിയത്. കഴിഞ്ഞ തവണ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയോടടുത്തപ്പോള്‍ കേരള നിയമസഭ പ്രത്യേകം ചേര്‍ന്ന് ഡാം സുരക്ഷക്കായി പ്രത്യേക നിയമം പാസ്സാക്കി. നിയമസഭ ഐക്യകണ്ഠേന മുല്ലപ്പെരിയാറിന് പകരം പുതിയ ഡാം കെട്ടുവാനും തമിഴ്നാടുമായി പുതിയ കരാറില്‍ ഏര്‍പ്പെടുവാനും ഏകപക്ഷീയമായി തീരുമാനമെടുത്തു. ഈ രണ്ടു കാര്യങ്ങളും തമിഴ്നാട് പുച്ഛിച്ച് തള്ളിക്കളഞ്ഞു. 1970 ല്‍ കരാര്‍ പുതുക്കി നല്‍കിയതിന് കേരളത്തിന് കിട്ടിയ തിരിച്ചടി. ഇതിനെല്ലാം ശേഷം വര്‍ഷം ഒന്നു കഴിഞ്ഞു. മഴ കുറഞ്ഞ ഒരു മഴക്കാലവും, ചൂടേറിയ ഒരു വേനല്‍ക്കാലവും കഴിഞ്ഞു. ഈ സമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമല്ലാത്ത കാലമായിരുന്നു. സര്‍ക്കാര്‍ പ്രധാനമന്ത്രിയെ കാണാനോ, കേന്ദ്ര ജലവിഭവ മന്ത്രിയെ കാണാനോ, തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനോ ശ്രമം നടത്തിയില്ല. ഇതിനിടെ തമിഴ്നാട്ടില്‍നിന്ന് ഒരു ടീം സൗഹൃദസന്ദര്ശനത്തിനും ചര്‍ച്ചയ്ക്കും കേരളത്തില്‍ വന്നെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സൗഹൃദ അന്തരീക്ഷം ഇരുസംസ്ഥാനങ്ങള്ക്കിടയില് രൂപം കൊണ്ടില്ല. ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പറഞ്ഞ് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒരു മുഴുവന്‍ പേജ് പരസ്യ പ്രസ്താവനയും നടത്തി. മുല്ലപ്പെരിയാര്‍ പ്രശ്നം കുത്തിപ്പൊക്കുന്നത് കേരളത്തിലെ ചില സ്ഥാപിത താല്‍പ്പര്യക്കാരും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമാണെന്ന് ജയലളിത പറഞ്ഞുവെച്ചു. ഡാമിലെ ജലനിരപ്പ് 142 അടിയില്‍നിന്നും 136 അടിയാക്കി സുപ്രീംകോടതി നിജപ്പെടുത്തിയപ്പോള്‍ ഉയര്‍ന്നുവന്ന വനമേഖല കയ്യേറി റിസോര്‍ട്ടുകളും മറ്റും പണിതീര്‍ത്ത ആളുകളുടെ ആവശ്യമാണ് മുല്ലപ്പെരിയാര്‍ ഡാം ഇല്ലാതാക്കേണ്ടത് എന്നുവരെ തമിഴ്നാട് കടത്തിപറഞ്ഞു. അതിലെല്ലാം ചില സത്യങ്ങളില്ലെ എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചിലരെങ്കിലും കണ്ടെത്തിയാല്‍ അവരെ കുറ്റം പറയാനൊക്കുമോ? ഇതിനിടയിലാണ് തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ വിഷയത്തിലെ താല്‍പ്പര്യസംരക്ഷണത്തിനായി കേരള സെക്രട്ടറിയേറ്റില്‍ ഒരാള്‍ പതിറ്റാണ്ടുകളായി കയറിയിറങ്ങി നടന്നിരുന്നുവെന്ന വാര്‍ത്ത കേരള ജനതയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നു. അയാളെ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കിയ വിവരവും പിന്നീട് വാര്‍ത്ത വന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നം സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന നിരീക്ഷണങ്ങളാണ് അടുത്തിടെ സുപ്രീംകോടതി നടത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാര്‍ (1886 ഒക്ടോബര്‍ 21 ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവും ഇംഗ്ലീഷുകാരും ചേര്‍ന്നുണ്ടാക്കിയ പാട്ടക്കരാര്‍ ഒപ്പിട്ടപ്പോള്‍ രാജാവ് പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഈ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത് എന്നാണ്. അത്രയേറെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മഹാരാജാവിന് കരാറില്‍ ഒപ്പിടേണ്ടിവന്നത്) എന്തുകൊണ്ട് സ്വാതന്ത്ര്യാനന്തരം നിലനിന്നു എന്നതാണ്. കേരളത്തിന്റെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ മുല്ലപ്പെരിയാര്‍ കേസ് നടത്തുന്നതില്‍ സ്വീകരിച്ച അനാസ്ഥയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഡാമിന്റെ ചോര്‍ച്ച പോലും സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരുന്നു എന്നത് പ്രശ്നത്തില്‍ സര്‍ക്കാരുകള്‍ക്കുണ്ടായിരുന്ന താല്‍പ്പര്യമില്ലായ്മ പ്രകടമാണ്. തമിഴ്നാട് തുടരെ തുടരെ നടത്തിയ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ സംസ്ഥാനം ഭരിച്ചിരുന്നവര്‍ എന്തുകൊണ്ട് കോടതിയില്‍ പോയില്ല? 1941 ല്‍ സര് സി.പി.രാമസ്വാമി അയ്യര്‍ നേടി തന്ന അമ്പയറുടെ വിധി നടപ്പായി കിട്ടാന്‍ കോടതിയെ സര്‍ക്കാര്‍ സമീപിക്കാതിരുന്നത് ജനദ്രോഹപരമായി പോയി. ജലസേചനത്തിന് മാത്രം ജലം നല്‍കാനുള്ള കരാര്‍ ലംഘിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് ജലം ഉപയോഗിച്ചതിനെതിരെയായിരുന്നു അമ്പയറുടെ വിധി. സെന്ററല്‍ വാട്ടര്‍ കമ്മീഷന് (കേന്ദ്ര ജല കമ്മീഷന്) ഏതാണ്ട് തമിഴ്നാടിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്നതുപോലെ അത്രയധികം ഉദ്യോഗസ്ഥരാണ് തമിഴ്നാട്ടില്‍നിന്നും അതിലൂള്ളത്. മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ അളവും പെരിയാറ്റിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ അളവും കോടതിയില്‍ നല്‍കുന്നത് സിഡബ്ല്യുസിയായിരുന്നു. കേരളം ഭരിക്കാന്‍ പോലും സിഡബ്ല്യുസിയില്‍ ഒരുകാലത്തും അവിശ്വാസം രേഖപ്പെടുത്തിയില്ല.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന മുല്ലപ്പെരിയാര്‍ കേസിലെ വാദത്തിലാണ് കേരളത്തിന് കേന്ദ്ര ജല കമ്മീഷന് സ്വീകരിച്ച പഠന രീതികളും മാനദണ്ഡങ്ങളും തെറ്റായിരുന്നുവെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനായത്. തര്‍ക്കത്തിലെ കക്ഷിയായ തമിഴ്നാടിന്റെ പഠനങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വയ്ക്ക് കോടതിയെ ബോധ്യപ്പെടുത്താനായിട്ടുണ്ട്. ഉന്നതാധികാരസമിതിയുടെ കണ്ടെത്തല്‍ അതായത് മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്നത് തെറ്റാണെന്ന് തെളിഞ്ഞാല്‍ ഡാം സുരക്ഷാ അതോറിറ്റിയെ സമീപിച്ച് ഡാം കമ്മീഷന് ചെയ്യാന്‍ കേരള നിയമസഭ 2006 ല്‍ പാസ്സാക്കിയ നിയമം വഴി സാധിക്കുമെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ പഴക്കമുള്ള കേരളത്തിലെ പശ്ചിമഘട്ട അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ശാസ്ത്രീയമായി ഡികമ്മീഷന്‍ ചെയ്യണമെന്ന് പ്രൊഫ.മാധവ്ഗാഡ്ഗില്‍ കമ്മറ്റി പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശിച്ചപ്പോള്‍ അത് പ്രായോഗികമല്ലെന്നും കേരളം ഇരുട്ടിലാകുമെന്നും അതുകൊണ്ട് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളണമെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിച്ച സര്‍ക്കാരാണ് നിലവിലുള്ളത്. തമിഴ്നാട് അതില്‍ കയറിപ്പിടിക്കാതിരുന്നാല് നന്നായിരുന്നു. ഇത്തരം കടകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമായിരുന്നു. ഇന്നിതാ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 136 അടിയിലേക്ക് അടുക്കുകയാണ്. ഇതിനെത്തുടര്‍ന്ന് അണക്കെട്ടിലെ ചോര്‍ച്ചയും വര്‍ധിച്ചിട്ടുണ്ട്. ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്. പുതിയ ഡാം പത്ത് വര്‍ഷമെങ്കിലുമെടുക്കാതെ പണിതീര്ക്കാനാകുമോ? സുപ്രീംകോടതി പുതിയ ഡാം പണിയുവാന്‍ അനുവദിക്കുമോ? അങ്ങനെ ഒരു വിധി വന്നാല്‍ തമിഴ്നാട് സുപ്രീംകോടതി വിധി അംഗീകരിക്കുമോ? ഡാം പൊട്ടുമെന്ന ആശങ്ക തീരില്ലെന്ന് സാരം. സോളാറില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട ഒരു സര്‍ക്കാരില്‍നിന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ ഭീതിയില്‍ കഴിയുന്ന ജനത്തിന് എന്തെങ്കിലും നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: