അട്ടപ്പാടിക്ക് നല്ലൊരു ഭൂതകാലമുണ്ടായിരുന്നു. ആറ് പതിറ്റാണ്ടിന് മുന്‍പ് ഇന്നത്തെക്കാള്‍ മനോഹരമായ ഭൂപ്രദേശമായിരുന്ന അട്ടപ്പാടി. ആദിവാസികളുടെ വിളഭൂമി. അവരുടെ ദൈവങ്ങളുടെ സ്വന്തം കാടായിരുന്നു. അട്ടയും പാടിയും ചേര്‍ന്ന സ്ഥലം. രക്തം കുടിക്കുന്ന അട്ടകള്‍, അവിടെ ചെറുവീടുകള്‍ (പടികള്‍). അതാണ് അട്ടപ്പാടി. ആദ്യം പെരിന്തല് മണ്ണ താലൂക്കിലും ഇപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്കിലുംപെട്ട പശ്ചിമഘട്ട വനം. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തിലുള്ള പ്രദേശം. ആദിവാസികളായ ഇരുളര്‍, മുഡുകര്‍, കുറുമ്പര്‍ എന്നീ ഗിരിവര്‍ഗ്ഗക്കാരുടെ സ്വന്തം നാടായിരുന്നു അട്ടപ്പാടി. ഇതില്‍ കുറുമ്പര്‍ റിസര്‍വ് വനങ്ങളായ കൊടിയ വനങ്ങളിലും മറ്റുള്ളവര്‍ ഇടകലര്‍ന്നും ജീവിച്ചുപോരുന്നു. പടികള്‍ (ചെറുവീടുകള്‍) ചേര്‍ന്ന സമൂഹത്തിന് ഊരുകളെന്ന് വിശേഷണം. 785 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അട്ടപ്പാടി അറുപത് വര്‍ഷം മുന്‍പ് ജനസംഖ്യ 25000 ആയിരുന്നു. പതിനായിരത്തോളം ഇരുളരും 2000 ത്തോളം മുഡുകരും 1,113 കുറുമ്പരും ഉള്‍പ്പെടെ 13113 ആദിവാസികളും ഇതര ഗോത്രരും കൂടി ജനസംഖ്യ 25000 മാത്രമായിരുന്നു.
അട്ടപ്പാടി താഴ്വരകളുടെ അതിര്‍ത്തികള്‍ പാലക്കാട്, കോഴിക്കോട് ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലുമായി കിടക്കുന്നു. ഭവാനിപ്പുഴയും ശീരുവാണിപ്പുഴയുമാണ് അട്ടപ്പാടിയുടെ ജീവനാഡി. മുഡുകരുടെതായ താഴ്വര തിരുവിതാംകൂറില്‍നിന്നുള്ള തെക്കന്മാരും തമിഴ്നാട്ടില്‍നിന്നുള്ളവരും ചേര്‍ന്ന് കൈയേറി. കയ്യേറ്റക്കാരില്‍ വമ്പന്മാരും ഉണ്ടായിരുന്നു. അവശതയനുഭവിക്കുന്ന ചക്കിളിയന്‍, ചെറുമക്കള്‍ എന്നീ ഗോത്രവര്‍ഗക്കാരുള്‍പ്പെടെയുള്ള എല്ലാവരും പത്ത് ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവരായിരുന്നു.
മുഡുക്കരുടെ കൈവശമിരുന്ന താഴ്വരയിലേക്ക് കിഴക്ക് തമിഴ്നാട്ടില്‍നിന്ന് വന്ന ഇരുളര്‍ കടന്നുകയറിയതാണെന്നാണ് ചരിത്രം. തുടര്‍ന്ന് കുടിപ്പകയുടെ ഫലമായി മുഡുക്കര് വനാന്തരങ്ങളിലേക്ക് പിഴുതെറിയപ്പെട്ടു. ഈ വിഭാഗം ഇപ്പഴും ഘോരവനങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. മല്ലീശ്വരന് മുടിയിലെ മല്ലീശ്വരന് അഥവാ സാക്ഷാല്‍ ശിവഭഗവാനാണ് അവരുടെ മലദൈവം. ശിവരാത്രി ഉത്സവത്തിന്റെ വ്രതമെടുത്ത മുഡുകര്ക്ക് മാത്രമാണ് ഭദ്രദീപം തെളിയിക്കുവാനുള്ള അവകാശമുള്ളത്. താഴ്വരയിലെ മല്ലീശ്വരന് കാവില്‍ പൂജാദികര്‍മങ്ങള്‍ ഇരുളര്ക്കാണ്. ഉത്സവക്കാലത്ത് ആറ്റുവക്കിലിരുന്ന് അവര്‍ വനഭോജനവും പാട്ടും ആട്ടവും നടത്തുന്നു.
ഇവര്‍ക്കിടയില്‍ വെള്ളക, ചെമ്പക, കുറുനാഗ, ഉപ്പിളി, കുപ്പിളി, ദേവണര്‍, കരട്ടി, പുംഗര്‍, പേരദാര്, ആരത് എന്നിങ്ങനെ പത്ത് ഗോത്രങ്ങളുണ്ട്. ഇരുളരിലെ ആവാന്തരവിഭാഗമാണ് ഉപ്പരും കുപ്പരും. കുലങ്ങള്‍ തമ്മിലുള്ള വിവാഹം ഇവര്‍ക്കിടയില്‍ അനുവദനീയമല്ല എന്നുമാത്രമല്ല നിഷിദ്ധവുമാണ്.
വിവാഹങ്ങള്‍ വരന്റെയും വധുവിന്റെയും സമ്മതത്തോടെ നടത്തികൊടുക്കുന്നതാണ് പതിവ്. വധുവിന്റെ പിതാവിന് വരന്റെ പിതാവ് ‘പരിശ’ എന്ന പേരില്‍ 50 രൂപ (കല്യാണപണം) നല്‍കണം. പണം നല്കാന് വരന് കഴിവില്ലെങ്കില്‍ ശ്വശുരന്റെ വയലില്‍ പണിയെടുത്ത് നല്‍കണമെന്നാണ് വ്യവസ്ഥ. താലി കെട്ടിയാല്‍ വിവാഹം കഴിഞ്ഞു. വിവാഹം കഴിച്ചവര്‍ പുതിയ പാടികെട്ടി (ചെറുവീട്) മാറി താമസിക്കണമെന്ന് നിര്‍ബന്ധമാണ്.
ഭാര്യ പ്രസവിച്ചാല്‍ 40 ദിവസത്തേക്ക് പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ല എന്ന സവിശേഷതയുണ്ട്. മരണാനന്തര കര്‍മ്മങ്ങളും വിശേഷപ്പെട്ടതാണ്. ഊരില്‍ മരണമുണ്ടായാല്‍ ഊരുമുറ്റത്ത് മുളകൊണ്ട് രഥം പണിത് തുണികൊണ്ട് രഥം മൂടും. മൃതശരീരം കുളിപ്പിച്ച് രഥത്തില്‍ കിടത്തി ചുറ്റുമിരുന്ന് സ്ത്രീകള്‍ വിലപിക്കും. മൃതശരീരത്തെ വീശികൊണ്ടിരിക്കുന്നത് പതിവാണ്. പുരുഷന്മാര് പാട്ടും നൃത്തച്ചുവടുകള്‍ വെച്ചും സമയം ചെലവഴിക്കുന്നു. പിന്നീട് ശ്മശാനത്തില്‍ ദഹിപ്പിക്കും. ഊരിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് റാഗിയോ, ചാമയോ വെച്ച് കഞ്ഞി നല്കുന്നു.
ഊരില്‍ നല്ലൊരു ജനാധിപത്യ സംവിധാനമുണ്ടായിരുന്നു. മൂപ്പനാണ് ഊരുമേധാവി. അയാള്‍ ഏകാധിപതിയെങ്കിലും ജനാധിപതിതന്നെയാണ്. അയാളെ സഹായിക്കാന്‍ ആളുമുണ്ടായിരുന്നു. കൃഷി വിദഗ്ധനായ മണ്ണുകാരന്‍, ഭണ്ഡാരിയെന്ന ധനകാര്യ ചിന്തകന്‍ ശിപായിയായി കുറുതല എന്നിവരായിരുന്നു എക്സിക്യൂട്ടീവുകള്‍. ഗോത്രവര്‍ഗ സമതി പ്രവര്‍ത്തകര്‍ നീതി നടപ്പാക്കുന്നു.
ആദിവാസികളുടെ പ്രധാന ഭക്ഷണം റാഗിയും ചാമയുമാണ്. വിശേഷ ദിവസങ്ങളില്‍ മാത്രം അരി ഭക്ഷണം പാകം ചെയ്യുന്നു. ‘ലക്കറി’ എന്ന പേരില്‍ കാട്ടിലകള്‍ കറിയാക്കുന്നു. മലക്കറി എന്നതിന്റെ ഭാഷാപ്രയോഗമായിരിക്കാമിത്. ഇവര്‍ സാധാരണ പാല് കുടിക്കാറില്ല. പാല് കുടിക്കാന്‍ തുടങ്ങിയതുതന്നെ യുനിസെഫിന്റെ പോഷകാഹാര പരിപാടി നടപ്പിലാക്കിയ നാള്‍മുതലാണ്. 1965ല്‍ ടി.മാധവ മേനോന് പാലക്കാട് ജില്ലാ കളക്ടറായി വന്നപ്പോഴായിരുന്നു അത്. ആദിവാസി ക്ഷേമപദ്ധതികള്‍ പലതും നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു യുനിസെഫിന്റെ അമേരിക്കന്‍ പാല്‍പ്പൊടിയുടെയും ചോളത്തിന്റെയും വിതരണം.
അവര്‍ക്ക് പണ്ടേ ശുചിത്വബോധമുണ്ടായിരുന്നു. അവരുടെ ഊരിലെ പടികള്‍ (ചെറുകുരകള്‍) കണ്ടാല്‍ ഇത് മനസ്സിലാകും. പക്ഷേ ദേഹശുദ്ധിയില്‍ കുളി വളരെ കുറവായിരുന്നു. കാട്ടിലെ തണുപ്പും കാലാവസ്ഥയുമായിരിക്കും കുളി കുറവാകാനുള്ള കാരണമെന്നു കരുതാം.
അവരെ ദുഃശീലങ്ങള്‍ പഠിപ്പിച്ചത് നാട്ടില്‍നിന്ന് കാട്ടിലെത്തിയ കയ്യേറ്റക്കാരാണ്. കള്ളവാറ്റും കഞ്ചാവ് കൃഷിയും എല്ലാം ചെയ്ത് മാന്യന്മാരായ നാട്ടുപ്രമാണിമാര്‍ അവരെ സ്വാധീനം ഉപയോഗിച്ച് കുടുക്കുകയായിരുന്നു.
കൂട്ടുകൃഷി തല്‍പ്പരരായിരുന്ന അവര്‍ കൃഷിക്കുവേണ്ടി പണം വായ്പ വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍നിന്ന് വരുന്ന വട്ടിപ്പലിശക്കാരായിരുന്നു വിരുതന്മാര്. അങ്ങനെ അവരും പണമായും ഉല്‍പ്പന്നങ്ങളായും ഭൂമിയായും തട്ടിയെടുക്കുകയായിരുന്നു. മധ്യതിരുവിതാംകൂറില്നിന്നെത്തിയ കയ്യേറ്റക്കാരും ഒട്ടും മോശമല്ലായിരുന്നു.
ഈ ആദിവാസി സമൂഹത്തെ തിരിഞ്ഞുനോക്കാത്ത ഭരണകൂടങ്ങള്‍ അവരെ ശിക്ഷിക്കുകയായിരുന്നു. പോഷകാഹാരക്കുറവുകൊണ്ട് ഇഹലോകവാസം വെടിഞ്ഞ കുട്ടികള്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രം. അനുവദിക്കപ്പെട്ട പണം ചോര്‍ത്തിക്കൊണ്ടുപോകുന്ന നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഈ അവസ്ഥയ്ക്ക് കാരണക്കാര്‍. മല്ലീശ്വരന്‍മുടിയിലെ മഹാശിവഭഗവാനും മല്ലീശ്വരന് കാവിലെ ശിവരൂപവും ചേര്‍ന്ന മലദൈവങ്ങള്‍ അവരെ കാത്തുരക്ഷിക്കട്ടെ
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: