കോതമംഗലം: കോതമംഗലം മാതിരപ്പിള്ളി വിളയാലില്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി ദുരൂഹസാഹചര്യത്തില്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിനില്ക്കുന്നു.
2012 ആഗസ്റ്റ് 8ന് ഉച്ചയോടെയാണ് ഷോജി വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഷാജിയുടെ വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ച് തിരിച്ചു വരുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഷോജിനടത്തിയിരുന്ന വൈദ്യശാലയില്‍ മരുന്ന് വാങ്ങാന്‍ വന്നയാള്‍ അന്വേഷിച്ച് കാണാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ മുറിക്കുള്ളില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കഴുത്തറുക്കപ്പെട്ട് മരിച്ച് കിടക്കുന്ന ഷോജിയെ കണ്ടതെന്ന് തൊഴിലാളികള്‍ നല്കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത ലോക്കല്‍ പോലീസിന് മാസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകത്തെക്കുറിച്ച് യാതൊരുസൂചനയും ലഭിച്ചില്ല. ബിജെപി മുന്‍ കൈയ്യെടുത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തിട്ട് ഏഴ് മാസം പിന്നിട്ടിട്ടും കൊലപാതകം സംബന്ധിച്ച അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്ക് കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെയും നാട്ടുകാരുടെയും ആവശ്യം. ഇതിനായി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: