തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നല്ലാതെ സത്യം തെളിയിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗെയിറ്റിനു മുന്നിലുള്ള പ്രധാന സമരപ്പന്തലില്‍ ഉപരോധ സമരത്തിനെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗഡയുടെ പ്രസംഗത്തിനു ശേഷം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉപരോധ സമരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജമ്മു കാഷ്മീരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്ന ഗ്രാമങ്ങളില്‍ നിലയുറപ്പിക്കേണ്ട അതിര്‍ത്തി രക്ഷാസേന കേരളത്തില്‍ സമരത്തിന് കാവല്‍ നില്‍ക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സോളാര്‍ വിഷയത്തില്‍ തെറ്റുകാരനല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് എന്തിനാണ് ഭയക്കുന്നതെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുടരുന്ന അഴിമതി കേരളത്തിലും ഉമ്മന്‍ ചാണ്ടി പിന്തുടര്ന്നതായി സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: