അപരിമിതവസ്തു പരിമിതത്തില്‍ക്കൂടി പ്രകാശിച്ചുനോക്കുന്നു എന്ന് വേദാന്തദര്‍ശനം സമ്മതിക്കുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് അനുഭവപ്പെടുമെന്നും, അപ്പോള്‍ അത് നിവര്‍ത്തിച്ച് മടക്കയാത്ര തുടങ്ങുമെന്നും, നിവൃത്തിപരമായ ഈ പ്രയാണമാണ് ത്യാഗവൈരാഗ്യമെന്നും, അതാണ് മതത്തിന്റെ യഥാര്‍ത്ഥ പ്രാരംഭമെന്നുംകൂടി വേദാന്തദര്‍ശനം പറയുന്നു. ഇക്കാലത്ത് ത്യാഗത്തെപ്പറ്റി സംസാരിക്കുന്നതുപോലും വളരെ വിഷമം. ‘അയ്യായിരം കൊല്ലമായി ചത്തുമറചെയ്തുകിടക്കുന്ന രാജ്യത്തുനിന്ന് വന്ന് ത്യാഗം പ്രസംഗിക്കുന്ന മനുഷ്യന്’ എന്ന് എന്നെപ്പറ്റി അമേരിക്കയില്‍വച്ച് പറയുകയുണ്ടായി. ഇംഗ്ലണ്ടിലെ തത്ത്വജ്ഞാനികളും പക്ഷേ അങ്ങനെ പറയുന്നുണ്ടാവാം. എങ്കിലും മതമാര്‍ഗം അതേ ഉള്ളൂ എന്നതാണ് സത്യം.
സുഖദുഃഖങ്ങള്‍ എത്ര അനുഭവിച്ചാലും സുഖാശ നശിക്കില്ല; നെയ്യൊഴിച്ചാല് തീയ് ആളിക്കത്തുകയേ ഉള്ളൂ. സുഖം അനുഭവിക്കുന്തോറും സുഖാശ വര്‍ധിക്കും എന്ന വാക്യത്തിന്റെ തത്ത്വം മനുഷ്യന് ക്രമത്തില്‍ മനസ്സിലാക്കും. ഈ തത്ത്വം ഇന്ദ്രിയസുഖങ്ങളെമാത്രമല്ല, ബുദ്ധിവ്യാപാരങ്ങളെയും, മനസ്സിന് വിഷയമാകുന്ന സര്വ്വസുഖാനുഭവങ്ങളെയും സംബന്ധിച്ചും സത്യമാണ് സുഖങ്ങള്‍ നിസ്സാരം, അവയെല്ലാം മായയ്ക്കുള്ളില്‍ ഇരിക്കുന്നു. മായാജാലം ഭേദിച്ചുപോകാന്‍ നമുക്ക് കഴിവില്ല. നാം അനന്തകാലം അതിനുള്ളില്‍ ചുറ്റിത്തിരിഞ്ഞാലും അവസാനം കാണില്ല. ഒരല്പസുഖത്തിന് യത്നിക്കുമ്പോള്‍ അനല്പദുഃഖഭാരം വന്ന് നമ്മുടെ മേല്‍ വീഴുന്നു. ഇതെന്തൊരു ഭയങ്കരാവസ്ഥ! ഇതേപ്പറ്റി ആലോചിക്കുനോക്കുമ്പോള് ഈ മായാവാദമത്രേ ഉത്തമസമാധാനം. അതൊന്നേ ശരിയായുള്ളൂ എന്ന് തോന്നുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: