കോട്ടയം: ലോകം മുഴുവന്‍ സോളാര്‍ പ്രകാശം പരത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി സോളാറില്‍ കേരളത്തെ ഇരുട്ടിലാക്കിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് 10-ാം സംസ്ഥാനസ മ്മേള നത്തിന് സമാപനം കുറിച്ച് തിരുനക്കര മൈതാനത്തു ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാക്ഷരതയും കുടുംബശ്രീയും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇന്ന് കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദുഃഖവും ലജ്ജയും തോന്നുന്നു. സോളാര്‍ അഴിമതിയില്‍ കേരളരാഷ്ട്രീയം ഇന്ന് ജീര്‍ണതയിലാണ്. തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ചെവി തിന്നുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളെ സംരക്ഷിച്ചു നിര്‍ത്തുകയാണിപ്പോള്‍. ഈ അഴിമതിക്കാരെ എങ്ങനെ സംരക്ഷിക്കാനാവും. രാഷ്ട്രീയ ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയും വിഷയമാണിത്. ഈ നടപടി കേരളത്തിലെ ഓരോ പൗരനും മനസ്സിലാക്കണം.
രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം സ്ത്രീകളെയും കുട്ടികളെയും ഏറെ ദോഷകരമായി ബാധിക്കുന്നതിന്റെ വാര്‍ത്തകളാണ് ബംഗാളില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്്.
സ്ത്രീകള്‍ക്ക് അരക്ഷിത സംസ്ഥാനമായി ബംഗാള്‍ മാറി. തൃണമൂല്‍ ഭരണത്തില്‍ സ്ത്രീകളും കുട്ടികളും ക്രൂരമായി കൊല ചെയ്യപ്പെടുന്നു. ഏതു നിറത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനമായാലും അതിനുള്ളില്‍ ക്രിമിനല്‍വല്‍ക്കരണം ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: