മുന്നില്ക്കണ്ടിവരെദ്ദീപ്തദുഷ്ടനട്ടഹസിച്ചിതു
മുകില്മിന്നല്പ്പിണര്പ്പെടും മലപോലെ ഭയങ്കരന്‍
ഒരു പെണ്കൊടിയാളോടൊത്തിക്കൊടുങ്കാറ്റില് രണ്ടുപേര്‍
ഒളിച്ചുമണ്ടുന്ന നിങ്ങളാരെടോ, നരകീടരേ!
തരില്ലിവളെയെന്നോതി വന്കാറ്റിന് തരുപോലവന്
താണാഞ്ഞു സീതയെക്കയ്യിലേന്തിശ്ശീഘ്രം നടന്നിതു.
വടുവിടുദേവിയെയെന്നോതി ക്രോധിച്ചരക്കനെ
വില്വലിച്ചു വലിച്ചെയ്തു തുടര്‍ന്നൂ രഘുനന്ദനര്.
കൂരമ്പേറ്റ മഹാദുഷ്ടന് ക്രുദ്ധനായ് വിട്ടു സീതയെ
കുതിച്ചങ്ങെത്തിയവരെയെടുത്താല് തോളിലുന്നതന്
വാളൂരി വെട്ടി ദുഷ്ടന്റെ രണ്ടു ബാഹുക്കളും ദ്രുതം
വൃക്ഷശാഖകള്പോല് വീഴ്ത്തിച്ചാടിനിന്നൂ നിലത്തവര്‍.
വായുംപിളര്‍ന്നു പാഞ്ഞെത്തി വീണ്ടും രാക്ഷസനക്ഷണം
വേര്പെടുത്താനെയ്തു രാമന് കാലും ക്രൂരന്റെ കണ്ഠവും.
വീണൂനിലത്ത് സാരാവം സ്ഥൂലമാം രാക്ഷസന്റെ മെയ്
ഈര്ച്ചക്കാര് വെട്ടിയിട്ടുള്ളോരിരുണ്ട തടിപോലവേ.
കൊന്നൂ വിരാധനാം ദുഷ്ടന്തന്നെയിങ്ങനെ രാഘവന്
കുഴിതോണ്ടി നിലത്തിട്ടുമൂടി പ്രേതം കനിഷ്ഠനും.
കനിഞ്ഞു സീതയെപ്പിന്നെയാശ്വസിപ്പിച്ചു തല്‍പ്രിയന്‍
കൈകേയിനിശ്ചയത്തിന്റെ കയ്പും തെല്ലുള്ളിലോര്ത്തിതു.
പുറപ്പെട്ടക്കാടുകടന്ന പരാഹ്നത്തിലന്നവര്
പൂക്കാര്‍ സ്വര്ഗ്ഗാരോഹണാര്ത്ഥി ശാഭംഗന്റെയാശ്രമം.
ആഥിത്യവും ചെയ്തു രാമന്നാശിസ്സും നല്കിയന്നുതാന്
അഹോ! മഹര്ഷിതന്നെത്താന് ഹോമിച്ചുടല് വെടിഞ്ഞുപോല്‍
അങ്ങസ്സമാധി കാണ്മാനായി ദുരെനിന്നു മഹര്‍ഷിമാര്‍
അസംഖ്യംപേര്‍ വന്നിരുന്നൂ ദണ്ഡകാരണ്യവാസികള്‍.
സീതാസൗമിത്രിസഹിതന് രാമനെക്കണ്ടു താപസര്‍
സന്തുഷ്ടരായാര്‍ സശ്രദ്ധം തച്ചരിത്രങ്ങള്‍ കേട്ടുമേ.
എന്നല്ല മുഖ്യമുനിമാര് ചിലര്‍ പിന്നങ്ങു രാമനെ
എതിരേറ്റും ദണ്ഡകയ്ക്കായ് ക്ഷണിച്ചു വഴിപോലവേ
സ്വാഗതം രാജശാര്‍ദ്ദൂല രാമ, ദാശരഥേ, വിഭോ,
സീതാസൗമിത്രിസഹിത, സത്യസന്ധശിഖാമാണേ,
ലോകൈകവീരനാമങ്ങു കിരീടം രത്നഭാസുരം
ലോഷ്ടം പോലെ വെടിഞ്ഞാര്ന്ന ജടാജൂടം ജയിക്കുക.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: