സീതാന്വേഷണത്തെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ബാലിവധം ആദ്യം നടക്കട്ടെ എന്ന് ലക്ഷ്മണസ്വാമി അഭിപ്രായപ്പെട്ടു. അതിന് ഉടനെ ബാലിയെ യുദ്ധത്തിന് വിളിക്കണം. ഹനുമാനും ഈ അഭിപ്രായത്തോട് യോജിച്ചു. ഉത്തരക്ഷണത്തില്‍ ഹനുമാന്, നളന്, നീലന് എന്നിവര്‍ രാഘവലക്ഷ്മണസഹിതം ഗോപുരദ്വാരത്തില്‍ പ്രവേശിച്ചു. ബാലിയെ ഉച്ചത്തില്‍ പോരിന്ന് വിളിച്ചു. സുഗ്രീവന്റെ പോര് വിളിക്കേട്ട് ക്രുദ്ധനായ ബാലി ഗോപുരദ്വാരത്തേക്ക് വന്ന് തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടി തുടങ്ങി. പക്ഷെ മത്സരത്തില്‍ ബാലിയേത് സുഗ്രീവനേത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇനിയും യുദ്ധത്തിന് നിന്നാല്‍ ബാലി തന്നെ കൊല്ലും എന്ന് ചിന്തിച്ച് ഭാനുതനയന്‍ പിന്തിരിഞ്ഞോടി. ബാലി വിജയ ശ്രീലാളിതനായി കൊട്ടാരത്തിലേക്ക് മടങ്ങി.
സുഗ്രീവന് രാമനോട് ഒരുപാട് പരാതി പറഞ്ഞു. രാമന് സത്യ ലംഘനം ചെയ്തു എന്നുവരെ സുഗ്രീവന് പറഞ്ഞു. അതെല്ലാം കേട്ട് ശ്രീരാമന് പറഞ്ഞു. രണ്ട് പേരുടേയും ശരീരങ്ങള്‍ ഒരേ തരത്തില്‍ രക്താഭിഷിക്തം. ആര് ആരാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശങ്കകൊണ്ട് ഞാന്‍ അമ്പ് എയ്തില്ല എന്നേ ഉള്ളൂ. എന്നിട്ട് ശ്രീരാമന് ലക്ഷ്മണനെ നോക്കി ഒരു പുഷ്പഹാരം ഉണ്ടാക്കി സുഗ്രീവന്റെ കഴുത്തില്‍ ഇടുവാന്‍ കല്പിച്ചു.
വീണ്ടും മിത്രാത്മജന്‍ ഇന്ദ്രപുത്രനെ പോരിന് വിളിച്ചു. അത്യന്തം കോപത്തോടെ യുദ്ധത്തിന് പുറപ്പെടാന്‍ ഭാവിച്ചപ്പോള്‍ താര ഭര്‍ത്താവിനെ തടുത്ത് കൊണ്ട് ഉപദേശിച്ചു. യുദ്ധത്തില്‍ പരാജിതനായിപ്പോയ സുഗ്രീവന് പെട്ടെന്ന് വീണ്ടും മരണസന്നദ്ധനായി വന്ന് പോര്‍വിളി നടത്തുന്നത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. അവന് പിന്തുണയായി ഏതോ ബലവാനായ സഹായി ഉണ്ട് എന്നുള്ളത് തീര്‍ച്ചയാണ്. അവന്റെ പ്രേരണയായിരിക്കും സുഗ്രീവനെ വീണ്ടും വന്ന് പോര്‍വിളി നടത്താന്‍ പ്രേരിപ്പിച്ചത്.
കാട്ടില്‍ നിന്ന് കിട്ടിയ വൃത്താന്തം ശ്രീരാമചന്ദ്രന്റെ ആഗമനം ശ്രീരാമനുമായി സഖ്യം ഇതെല്ലാം താര വിവരിച്ച് പറഞ്ഞു.
അതൊന്നും എന്നെ ബാധിക്കില്ല. എന്ന് പറഞ്ഞ് സുഗ്രീവന് പോര് വിളിച്ച സ്ഥലത്ത് ബാലി എത്തി. അങ്ങോട്ടുമിങ്ങോട്ടും ഗംഭീരമായി യുദ്ധം നടന്നു. ഇനി സുഗ്രീവനെ സംഹരിച്ചിട്ട് വേറൊരു കാര്യം എന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാണം പാഞ്ഞ് വന്ന് ബാലിയുടെ മാറില്‍ തറച്ച് നിന്നു. വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് കൊണ്ട് ശക്തിയുള്ള മഹേന്ദ്രാസ്ത്രമാണ് മായാമയന്‍ തൊടുത്ത് വിട്ടത്. മഹേന്ദ്രപുത്രന്റെ മാറിടം പിളര്‍ന്നു.
ബാലി കുലുങ്ങിയില്ല. പതറിയില്ല. ചുറ്റും നോക്കി വാമഹസ്തത്തില്‍ ചാപവും ദക്ഷിണഹസ്തത്തില്‍ ബാണവും ധരിച്ച് രഘുകുലതിലകന്റെ നീലകോമളകളേബരം ബാലി കണ്ടു. ചതിപ്രയോഗം രാജകുമാരന് ഭൂഷണാമാണോ എന്ന് തുടങ്ങി പലതും പറഞ്ഞ് ബാലി രാമനെ ഭര്‍സിച്ചു. അപ്പോഴേക്കും താര അംഗദനുമൊത്ത് അവിടെ എത്തി. ഒരുപാട് വിലപിക്കുകയും ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. സാമം, ദാനം, ക്ഷമ, ധര്‍മ്മം, ധൃതി, സത്യം, പരാക്രമം എന്നീ സപ്തഗുണങ്ങള്‍ ഒരു രാജാവിന് ആവശ്യമായത് അങ്ങ് മറന്ന് തുടങ്ങി താരയും ഒരുപാട് പറഞ്ഞു.
രണ്ടുപേര്‍ക്കും ഭഗവാന് മറുപടി പറഞ്ഞു. ഒരു കാര്യം ലോക കണ്ടകനും, പാപിയും, അധര്‍മ്മിയും ദുഷ്ടനുമാണ് രാവണന്. അവന്റെ മിത്രവും സഖനുമായ അങ്ങ് ആ നിലയില്‍ പാപിയും അധര്‍മ്മിയും ആണ്. മൂന്ന് മാസം ഇവിടെ താമസിച്ച് അങ്ങയുടെ അതിഥിയായി താമസിച്ച് നിങ്ങള്‍ തമ്മില്‍ മൈത്രീ ബന്ധം സ്ഥാപിച്ച് അഗ്നിസാക്ഷിയായി സത്യം ചെയ്തില്ലേ. രാവണന് എന്റെ ശത്രുവാണ്. അവന്റെ മിത്രമായ അങ്ങും എന്റെ ശത്രുവാണ്. അപ്പോള്‍ രാവണവധം പോലെ എന്റെ കര്‍ത്തവ്യമാണ് ബാലി വധവും.
ബാലിയുടെ ഹൃദയത്തില്‍ തത്വബോധം ഉളവായി. അജ്ഞാനാന്ധകാരം അകന്ന് രാമചന്ദ്രന്റെ അഭിരാമരൂപം നിഴലിച്ചു.
ബാലി പ്രാര്‍ത്ഥിച്ചു. രഘുകുല മണിദീപമേ, ലോകാഭിരാമ, അടിയന് ചെയ്ത തെറ്റുകള്‍ പൊറുക്കണേ. അങ്ങയുടെ കയ്യാല്‍ മരിക്കുന്നത് ഒരു ഭാഗ്യമാണ്. അങ്ങയുടെ വിശ്വമോഹന രൂപം മനസ്സില്‍ ധ്യാനിച്ച് കൊണ്ടും അങ്ങയെ കണ്ട് കൊണ്ടും അടിയന്റെ ദേഹി ദേഹം വെടിയുകയാണ്. ദാശരഥി ബാലിയുടെ അഭിലാഷമനുസരിച്ച് അവന്റെ വക്ഷസ്സില്‍ നിന്നും ബാണം വലിച്ചൂരി രാമമന്ത്രം ജപിച്ച് കൊണ്ട് കൈകള്‍ നെഞ്ചോടെ ചേര്‍ത്ത് പിടിച്ച് ആ പുണ്യാത്മാവിന്റെ ജീവന് സ്വര്‍ഗ്ഗസ്ഥമായി നിത്യശാന്തി പദം പ്രാപിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: