പത്തനംതിട്ട: നിലവിലുള്ള സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണത്തിന് ഗുണനിലവാര ഗ്യാരന്റി നല്‍കാനാവില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക മാനദണ്ഡങ്ങളില്ലാതെ ടെന്‍ഡര്‍ ചെയ്തിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്യാരന്റി പ്രായോഗികമല്ല. റോഡുകളിലെ ഗതാഗതത്തിരക്ക്, വാഹനങ്ങളുടെ കേവുഭാരം, ഭൂമിയുടെ പ്രത്യേകത തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക അനുമതി നല്‍കുന്നത്.
കരാര്‍ ഉറപ്പിച്ച അടങ്കല്‍ തുകയില്‍ നിന്നും അളവുകളിലോ ഗുണമേന്മയിലോ കുറവ് വരുത്തുന്ന കരാറുകാര്‍ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനെ അസോസിയേഷന് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇതൊടൊപ്പം ശരിയായ മേല്‍നോട്ടം വഹിക്കാതിരിക്കുകയും തെറ്റായ അളവുകള്‍ രേഖപ്പെടുത്തി നല്‍കുകയും ചെയ്യുന്ന എന്ജിനീയര്മാര്ക്കെതിരേയും നടപടിവേണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 600 കോടിയില്‍പരം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫയലുകള്‍ ധനമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. റോഡുകളുടെ പുനരുദ്ധാരണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ധനവകുപ്പിന്റെ നിലപാടാണ്. ശബരിമല അനുബന്ധ റോഡുകളുടെ നിര്‍മ്മാണം നവംബര്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണെങ്കിലും ഇതുവരെ ടെന്‍ഡര്‍ നടത്താനുള്ള പ്രാരംഭ നടപടികള്‍പോലും ആയിട്ടില്ല. ഈ സ്ഥിതിയില്‍ ശബരിമല റോഡുകള്‍ തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് സഞ്ചാരയോഗ്യമാക്കാന്‍ കഴിയില്ല. റോഡു നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണംപള്ളി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍.പി.ഗോപാലകൃഷ്ണന്, ട്രഷറാര്‍ അനില്‍ എസ്.ഉഴത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: