കൊച്ചി:തളിപ്പറമ്പ് അരിയിലില്‍ എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ തങ്ങളെ പ്രതി ചേര്‍ത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ നല്കിയ ഹരജി പരിഗണിച്ചാണ് വിചാരണ സ്റ്റേ ചേയ്തത്.
2012 ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ലീഗുകാര്‍ അക്രമം നടത്തിയ അരിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയ പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതിന് പ്രതികാരം എന്ന നിലയിലാണ് ഉച്ചയോടെ കീഴറയില്‍ വീട് വളഞ്ഞ് ഷുക്കൂറിലെ കൊലപ്പെടുത്തിയത്. സിപിഎം പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊല നടപ്പിലാക്കുകയായിരുന്നുവെന്ന ആരോപണം കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.
ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനും ടി.വി.രാജേഷും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന ആരോപണം ഉയരുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. 2012 ആഗസ്ത് 1 നാണ് ജയരാജന് അറസ്റ്റിലായത്. തുടര്‍ന്ന് ജില്ലക്കകത്തും പുറത്തും വ്യാപകമായ അക്രമം നടന്നിരുന്നു. 28 ദിവസം ജയരാജയന് ജയിലില്‍ കഴിഞ്ഞു.
എന്നാല്‍ പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ പിന്നീട് മൊഴിമാറ്റിയിരുന്നു. പ്രസ്തുത ദിവസം തങ്ങള്‍ ആശുപത്രിയില്‍ പോയില്ലെന്ന് ഇവര്‍ പിന്നീട് മുന്‍സിഫ് കോടതിയില്‍ മൊഴി കൊടുത്തത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: