തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
സമരത്തിന് അനുകൂലമായ ഒരു പൊതുജനാഭിപ്രായം കേരളത്തില്‍ രൂപപ്പെട്ടതാണ്. അത് നഷ്ടമാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഞങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തിന് അണുവിട മാറ്റം വന്നിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. സാധാരണ നിലയില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ സ്ഥാനത്തുനിന്ന് മാറും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ആശ്ചര്യകരമാണെന്നും പിണറായി വിജയന് പറഞ്ഞു.
സോളാര്‍ കേസില്‍ സമരത്തിന്റെ ഒരു ഘട്ടം മാത്രമാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി രാജി വച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ തുടരും. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടാത്ത ജുഡീഷ്യല്‍ അന്വേഷണത്തെ അംഗീകരിക്കില്ലെന്നും പിണറായി വിജയന് പറഞ്ഞു.
ടി.പി വധക്കേസിനെ പേര് പറഞ്ഞ് സമരത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കേണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന് പറഞ്ഞു. സമ്പര്‍ക്കമായാലും സംസര്ഗ്ഗമായാലും മുഖ്യമന്ത്രിയെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. കേരളം മുഴുവന്‍ തുടങ്ങാന്‍ പോകുന്ന സമരത്തിന് നാന്നി കുറിക്കാനാണ് സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചത്. ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഉമ്മന്‍ ചാണ്ടിയുടെ രാജി ഉറപ്പായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കേണ്ടിവരുമെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: