ന്യൂദല്‍ഹി: വെടിവയ്പ് കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ ലോക്സഭ പ്രമേയം പാസാക്കി. സ്പീക്കര്‍ മീരാകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്കെതിരെ പാക് ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തെ അപലപിച്ചാണ് പ്രമേയം പാസ്സാക്കിയത്.
ഇന്ന് രാവിലെ ലോക്സഭ ചേര്‍ന്നയുടന്‍ തന്നെ പാക് ദേശീയ അസംബ്ലി ഇന്ത്യയ്ക്കെതിരെ പാസാക്കിയ പ്രമേയം ബഹളത്തിനിടയാക്കിയിരുന്നു. അതിര്‍ത്തിയിലെ പാക് ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായിരുന്നു പ്രമേയം. ജമ്മു കശ്മീരിലെ ഉള്‍പ്പെടെ പാക്കിസ്ഥാന് കൈയടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രമേയത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സേനയുടെ ശക്തിയെ പാക്കിസ്ഥാന് കുറച്ചു കാണരുതെന്നും പ്രമേയത്തില്‍ താക്കീത് നല്കുന്നു.
ഐകകണ്ഠേനയായിരുന്നു പാകിസ്താനെതിരായ പ്രമേയം പാര്‍ലമെന്റില്‍ പാസാക്കിയത്. പ്രമേയം പാസാക്കിയ ശേഷം സഭ പിരിഞ്ഞു. അടുത്ത തിങ്കളാഴ്ച്ചയായിരിക്കും ഇനി സഭ ചേരുകയെന്നും സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാനില്‍ കടന്നു കയറ്റം നടത്തുന്നു, ഇന്ത്യന്‍ സൈനികര്‍ പാക് സൈനികരെ വധിക്കുന്നു, കാശ്മീരിലെ ജനങ്ങളെ ഇന്ത്യ പീഡിപ്പിക്കുന്നു തുടങ്ങിയ വാചകങ്ങളാണ് പാക്കിസ്ഥാന് പാസാക്കിയ പ്രമേയത്തിലുള്ളത്.
ഇന്ത്യയെ അപലപിച്ചുകൊണ്ട് പാക്കിസ്ഥാന് ദേശീയ അസംബ്ലി പാസാക്കിയ പ്രമേയം പ്രകോപനം സൃഷ്ടിക്കുന്നാണെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാന് എംബസിക്കും എയര്‍ലൈന്‍സ് ഓഫീസുകള്‍ക്കും മുന്നില്‍ നടന്ന പ്രതിഷേധത്തെ പാക് പാര്‍ലമെന്റ് അപലപിച്ചിരുന്നു. കശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിന് വേണ്ടിയുള്ള സമരങ്ങളെ ധാര്‍മികമായും രാഷ്ട്രീയമായും പിന്തുണയ്ക്കുമെന്നും പാര്‍ലമെന്റ് പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: