സുഗ്രീവനും അംഗദനും പൈതൃകകര്മ്മങ്ങള് വിധിപ്രകാരം അനുഷ്ഠിച്ചു. അതിന്റെ മേല്‍നോട്ടം ലക്ഷ്മണന് നിര്‍വ്വഹിച്ചു. ബാലിയുടെ സപിണ്ഡീകരണം മുതലായ ക്രിയകള്‍ സര്‍വ്വവും സമംഗളം നടത്തിയ ശേഷം ദാശരഥികള്‍ കിഷ്കിന്ധയില്‍ നിന്ന് തിരിച്ച് വന്ന് ഋഷ്യമൂകാചലത്തിലെ പ്രസ്രവണമെന്ന ഗഹ്വരത്തില്‍ താമസമുറപ്പിച്ചു.
കിഷ്കിന്ധാതിപതിയായി സുഗ്രീവനേയും യുവരാജാവായി അംഗദനേയും വാഴിക്കാനുള്ള സംരംഭങ്ങള്‍ ആരംഭിച്ചു. ഇതിന്റെ സര്വ്വഭാരവാഹിത്വവും ലക്ഷ്മണസ്വാമിയിലാണ് നിക്ഷിപ്തമാക്കിയിരുന്നത്. ഹനുമാനും ജാംബവാനും സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ചുമതലയേറ്റു. പന്തല്‍ മുതലായവക്ക് നളനും ഭരമേറ്റു.
സുഗ്രീവനും ഹനുമാനും ജാംബവാനും ഒരുമിച്ച് തിരുമുല്‍ കാഴ്ചയായി മധുരപക്വങ്ങള് എടുപ്പിച്ച് ഭാഗവാനെ കണ്ട് പട്ടാഭിഷേകം നടത്തിതരുവാന്‍ അപേക്ഷിച്ചു. വനവാസത്തിലായ ഞാന്‍ 14 വര്‍ഷം ഒരു നഗരവും സന്ദര്‍ശിക്കുന്നതല്ല എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു. പ്രത്യേകമായി സുഗ്രീവനോട് ശ്രീരാമന് പറഞ്ഞു. സുഗ്രീവാ ഞാന്‍ അങ്ങയുടെ കൂടെ ഉണ്ടെന്ന് ധരിച്ച് കൊണ്ട് അങ്ങ് പൊയ്ക്കൊളൂ. രാജ്യഭരണ വിഷയത്തില്‍ യാതൊരു നീതികേടും വരരുത്. താരയോടും അംഗദനോടും സ്നേഹപൂര്‍വ്വം പെരുമാറണം. എല്ലാ കാര്യവും ഹനുമാനോടും ജാംബവനോടും ആലോചിച്ചേ ചെയ്യാവൂ. രുമാദേവിയെ സംശയിക്കാതെ സ്വീകരിക്കണം. എന്റെ സാന്നിദ്ധ്യം ലക്ഷ്മണന് നികത്തും.
ലക്ഷ്മണന്റെ മേല്‍നോട്ടത്തില്‍ ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവനെ കിഷ്കിന്ധാരാജാവായും ബാലിപുത്രനായ അംഗദനെ യുവരാജാവായും, രുമയെ മഹാരാജ്ഞിയായും, താരയെ സകല അധികാരപദവികളും നല്കി അമ്മ മഹാരാജ്ഞിയായും വിധിപ്രകാരം വാഴിച്ചു. ഈകാലത്തിനുള്ളില് ഋതു ഒന്നുമാറി വര്‍ഷകാലം സമാഗതമായി. വര്‍ഷക്കാലം കഴിഞ്ഞ് സീതാന്വേഷണം തുടര്‍ന്നാല്‍ മതിയെന്ന് രാമഭദ്രന് സുഗ്രീവന് നിര്‍ദ്ദേശം നല്കി.
അംഗനാമണികളൊന്ന് അനംഗലീലകളാടി ആനന്ദിക്കുവാന്‍ സുഗ്രീവന് ഒരു അവസരം കിട്ടി. രാമലക്ഷ്മണന്മാര് ഈ കാലമത്രെയും പ്രസ്രവണ ഗുഹയില്‍ കഴിഞ്ഞ് കൂടി.
മഴമാറി മാനം തെളിഞ്ഞു. സുഗ്രീവന് സീതന്വേഷണ കാര്യം വിസ്മരിച്ചമാതിരിയാണ് ശ്രീരാമന് തോന്നിയത്. ഹനുമാന് ഇതറിഞ്ഞ് സുഗ്രീവനോട് ഉടന്‍ തന്നെ വല്ലതും ചെയ്യാന്‍ പറഞ്ഞു.
ശ്രീരാമന് തന്റെ സത്യം അഭംഗുരം പാലിച്ചു. പ്രബലനായ ബാലിയെ വധിച്ച് കിഷ്കിന്ധാ സിംഹാസനം അങ്ങേക്ക് നല്കി അങ്ങയുടെ സത്യപ്രതിജ്ഞ കേവലം ഒരു ജലരേഖയായിമാറി. അങ്ങയുടെ വരവും കാത്ത് ആദിവ്യാത്മാവ് ഈ ഗുഹയിലും ദുരിതം അനുഭവിച്ച് കഴിയുന്നു. ബാലിയെ വധിച്ച ബാണം ഇപ്പോഴും ആവനാഴിയില്‍ ഉണ്ട്. അങ്ങ് അത് ഓര്‍മ്മിക്കാത്തതാണ് കഷ്ടം. ചാതുര്‍മാസ്യം കഴിഞ്ഞ് ശത്കലാവും വന്നിട്ടും അങ്ങ് അനങ്ങുന്നില്ല. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അങ്ങ് അറിയുന്നുണ്ടോ.
അങ്ങയെപ്പോലെ ഒരു മന്ത്രിയുള്ളവന് ഒരിക്കലും അപജയപെടില്ല. നാനാദിക്കിലും ഉള്ള അഖിലവാനര പുരുഷന്മാരേയും പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തിച്ചേരുവാന്‍ ഊര്‍ജിതമായ കല്പന കൊടുക്കണം. സൈന്യമന്ത്രിയായ നീലനെ വേഗം ചെന്നറിക്കൂ എന്ന് സുഗ്രീവന് അജ്ഞാപിച്ചു.
അതനുസരിച്ച് ആ സൈന്യസചിവന് നാനാദിക്കുകളേക്കും ദൂതന്മാരെ നിയോഗിച്ചു.
(തുടരും)
വെങ്കട്ടരാമന് സ്വാമി
(ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്,പാലക്കാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: