കറുകച്ചാല്‍: ടൗണില്‍ അണിയറപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് (കെ.എല്‍.32ബി 2151) മോഷ്ടിച്ചു കൊണ്ടുപോകുവാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ പിടികൂടി. ചങ്ങനാശ്ശേരി ചീരഞ്ചിറ മണ്ണാത്തിപ്പാറ ലക്ഷം വീടു കോളനിയില്‍ ബൈജു (29) നെ ചങ്ങനാശ്ശേരിയില്‍ നിന്നും കറുകച്ചാല്‍ പോലീസ് പിടികൂടി. ഇയാള്‍ നിരവധി മോഷണകേസിലെ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിയെ പിടികിട്ടാനുണ്ട്. പെയിന്റിറക്കുവാന് തിരുവനന്തപുരത്തു പോയശേഷം അണിയറപ്പടിയില്‍ കഴിഞ്ഞ 4-ാം തീയതി മുതല്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവര്‍ കിടങ്ങൂര്‍ സ്വദേശി അനില്‍കുമാര്‍ ഇവിടെ വാടകയ്ക്കു താമസിച്ചാണ് ട്രക്കുമാറി പോകുന്നത്. തിരികെ വന്ന് വാഹനം അണിയറപ്പടിയിലാണ് സാധാരണ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇടക്ക് ഡ്രൈവര്‍ വന്ന വണ്ടി സ്റ്റാര്‍ട്ടു ചെയ്യുമായിരുന്നു. കഴിഞ്ഞ 11 ന് വാഹനം സ്റ്റാര്‍ട്ട് ചെയ്തതിനുശേഷം ഡ്രൈവര്‍ പോയി. പിന്നീട് രാത്രിയില്‍ മോഷ്ടാക്കള്‍ വാഹനം ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് സ്റ്റാര്‍ട്ടു ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്രോളിംഗിനു പോയ പോലീസ് വാഹനം കണ്ട് ഇരുവരും ഓടിപ്പോകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ വണ്ടി യില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോലും ഇയാളുടെ മേല്‍വിലാസമുള്ള രസീതും കിട്ടി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബൈജുവിനെ ചങ്ങനാശ്ശേരി അപ്സര തീയേറ്ററിനടുത്തു വച്ച് പിടികൂടിയത്. ഡി.വൈ.എസ്.പി കെ.എന്‍.രാജീവ്, സി.ഐ അനീഷ് കോര, കറുകച്ചാല്‍ എസ്.ഐ എം.ജെ.അഭിലാഷ്, എ.എസ്.ഐ മാരായ റ്റി.ജെ.സുകുമാരന്‍, ജോര്‍ജ്ജ്, സി.പി.ഒ കോളിന്‍സ്, റജി ജോണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചു വരുന്നു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: