മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി മുംബൈയില്‍ തീ പിടിച്ച് 18 പേര് മരിച്ചു. കൊല്ലപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ പൂര്‍ണമായും കത്തിനശിച്ചു. നാവിക സേനയുടെ മുംബൈ ഡോക്ക് യാര്‍ഡില്‍ നങ്കൂരമിട്ടിരുന്ന ഐഎന്‍എസ് സിന്ധുരക്ഷകിനാണ് ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ തീപിടിച്ചത്. ആറുമാസം മുമ്പു റഷ്യയില്‍ അറ്റുകുറ്റപ്പണി കഴിഞ്ഞു വന്ന അന്തര്‍വാഹിനിയുടെ ദുരന്തത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് ആദ്യ സൂചന. സാധാരണ തീപിടുത്തമല്ലെങ്കില് പിന്നെസ്ഫോടനത്തിനു കാരണമെന്താണെന്ന കാര്യം അറിയില്ലെന്നു നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ഡി.കെ. ജോഷി പറഞ്ഞു.
വിശാഖപട്ടണത്ത് നിന്ന് പരിശീലനത്തിനായാണ് കപ്പല്‍ മുംബൈയിലെത്തിയത്. കപ്പലിലുണ്ടായിരുന്ന 18 നാവികരും മരിച്ചതായാണ് അറിയുന്നത്. ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയും സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്ന് പേര് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥാരാണ്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്ന നാവികര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് നാവിക സേനാമേധാവി ഡി.കെ.ജോഷിയും സൂചന നല്കി. അതീവ സുരക്ഷാമേഖലയില്‍ നങ്കൂരമിട്ടിരുന്ന കപ്പലിന് എങ്ങനെ തീ പിടിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ല. ഉഗ്രസ്ഫോടനത്തോടെയാണ് തീ പിടിത്തമുണ്ടായതെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ മറ്റ് കപ്പലുകളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലിന്റെ 70 ശതമാനവും കത്തിനശിച്ചതായാണ് നാവികസേനാ വൃത്തങ്ങള്‍ പറയുന്നത്. രാവിലെ 10 മണിയോടെ കപ്പല്‍ പൂര്‍ണമായും മുങ്ങി. പതിനാറ് ഫയര്‍ എന്‍ജിനു കള്‍ ചേര്‍ന്നാണ് തീ അണച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന നാവികരില്‍ നിന്ന് അപകടത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് ചില ഉയര്‍ന്ന നാവികോദ്യോഗസ്ഥര്‍ പറഞ്ഞു. മുങ്ങികപ്പലില്‍ ആന്റി ഷിപ്പ് ക്ലബ് മിസെയിലുകള്‍ അടക്കം വന്‍ ആയുധശേഖരമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് അപകടത്തില്‍ പെട്ട ഐഎന്‍എസ് സിന്ധുരക്ഷക്. റഷ്യയില്‍ കൊണ്ടു പോയി നവീകരണം നടത്തി തിരിച്ചെത്തി ആറ് മാസമാകുമ്പോഴാണ് അപകടത്തില്‍ പെടുന്നത്. 2010ലും ഈ മുങ്ങിക്കപ്പലിന് തീ പിടിച്ചിരുന്നു. അന്ന് ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റഷ്യയില്‍ നിന്ന് വാങ്ങിയ കപ്പലിന് 16 വര്‍ഷം പഴക്കമുണ്ട്. ബാറ്ററി വാല്‍വിനുണ്ടായ തകറാര് മൂലം ഹൈഡ്രജന്‍ ചോര്‍ന്നതായിരിക്കും സ്ഫോടനത്തിന് കാരണമായതെന്ന് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്ഫോടകസ്വഭാവമുള്ള ആയുധങ്ങളും ഇന്ധനങ്ങളും ഹൈഡ്രജനും ഓക്്സിജനുമുള്ള കപ്പലില്‍ ചെറിയൊരു അശ്രദ്ധ പോലും വന്ദുരന്തമുണ്ടാക്കുമെന്ന് വിരമിച്ച ഒരു നാവികോദ്യോഗസ്ഥന് അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ അട്ടിമറിസാധ്യതയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അട്ടിമറി എന്നത് ഏറ്റവും അവസാനത്തെ അനുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മിസെയില്‍, റഡാര്‍- ഇലക്ട്രോണിക് സംവിധാന മുള്ള ഐഎന്‍എസ് സിന്ധുരക്ഷകിനെ നാവികസേനയുടെ നട്ടെല്ലായാണ് കരുതിപ്പോന്നിരുന്നത്.
1980കളിലുണ്ടാക്കിയ കരാര്‍ പ്രകാരം റഷ്യയില്‍നിന്നു വാങ്ങിയ മുങ്ങിക്കപ്പലാണിത്. സൈനിക സാങ്കേതികമായി ആധുനികവത്ക്കരിക്കാത്തതിന്റെയും അഗസ്ത വെസ്റ്റ്ലാന്‍ഡ് ഉള്‍പ്പെടെയുള്ള വന്അഴിമതികളുടെയും പേരില്‍ നിലവില്‍ ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് പ്രതിരോധമന്ത്രാലയത്തിന് വന്തരിച്ചടിയായി ഐഎന്‍എസ് സിന്ധു രക്ഷകിന്റെ ദുരന്തം. ഇന്ത്യയ്ക്കിപ്പോള്‍ 14 പരമ്പരാഗത അന്തര്‍വാഹിനി കപ്പലുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം റഷ്യന്‍ കിലോ ക്ലാസിലുള്ളതും നാലെണ്ണം ജര്‍മ്മന്‍ രീതിയിലുള്ള എച്ച്ഡിഡബ്യു 209 ബോട്ടുകളുമാണ്. ഇതില്‍ തന്നെ അഞ്ചെണ്ണം 2015 ഓടെ സര്‍വീസ് നിര്‍ത്തും.
കഴിഞ്ഞ വര്‍ഷം ഇന്ത്യ റഷ്യയില്‍ നിന്ന് പത്തുവര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ റഷ്യന്‍ നെര്‍പ അന്തര്‍വാഹിനിക്കപ്പല്‍ വാങ്ങിയിരുന്നു. അയല്‍രാജ്യമായ ചൈന പ്രതിരോധമേഖലയില്‍ ആധുനിക സംവിധാനങ്ങളുമായി വന്‍ശക്തിയായി കുതിക്കുന്നതാണ് രാജ്യത്തിന് ഭീഷണിയാകുന്നത്. ഇത് കണക്കിലെടുത്താണ് രാജ്യം നാവികസേനയെ കൂടുതല്‍ ശക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: