ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരി സന്ധ്യാവന്ദനത്തോടൊപ്പം അഗ്നിഹോത്രവും അനുഷ്ഠിക്കണം. വിധിപ്രകാരം അഗ്നിസംസ്കാരക്രിയകള് നടത്തിയാണ് അഗ്നിഹോത്രം ചെയ്യുന്നത്. ഹോമാഗ്നിയില്‍ അഗ്നി, സോമന്, പ്രജാപതി, ഇന്ദ്രന് എന്നീ ദേവതകള്‍ക്ക് ആജ്യാഹൂതി അര്‍പ്പിക്കുന്നു. ഇതില്‍ അഗ്നി അവിടുത്തെ ഇച്ഛയുടെ പ്രതീകമാണ്. സോമന് മനസ്സിന്റ അധിപനും, ഇന്ദ്രന് ശക്തിയുടെ പ്രതീകവും, പ്രജാപതി സൃഷ്ടാവിന്റെ പ്രതീകവും ആണ്. അഗ്നിഹോത്രത്തില്‍ ആഹൂതിനല്കുന്ന സൂര്യന് ജീവനില്‍ പ്രകടമാകുന്ന അവതാരശക്തിയായ ആത്മസൂര്യനാണ്. പാലില്‍ മറഞ്ഞുകിടക്കുന്ന ദിവ്യാംശമാണല്ലോ നെയ്യ്. അത് സ്വയം പരിശുദ്ധവും എല്ലാറ്റിനെയും പരിശുദ്ധമാക്കുന്ന വസ്തുവുമാണ്. അപ്രകാരമുള്ള ആജ്യമാണ് വേദമന്ത്രപുരസ്സരം ഹോമാഗ്നിയിലേക്ക് ഇച്ഛാസങ്കല്പ്പങ്ങളോടെ ആഹുതി നല്‍കുന്നത്. ഈ അജ്യാഹുതിയുടെ പുറകിലും ഒരു വലിയ സന്ദേശമുണ്ട്. അതില്‍ മറഞ്ഞുകിടക്കുന്ന ആത്മബോധത്തെ ഉണര്‍ത്തി ഞാന്‍ നിന്റെ ദിവ്യേച്ഛയില് സംയോജിപ്പിക്കുന്നു എന്നതാണ് ഇതിന്റെ ഉള്ളിലുള്ള സങ്കല്‍പ്പം. ഹേ, പ്രഭോ, പാലില്‍ വെണ്ണപോലെ എന്റെ അന്തഃകരണത്തില്‍ മറഞ്ഞുകിടക്കുന്ന ആത്മബോധത്തെ അവിടുത്തെ ദിവ്യേച്ഛയായി ജ്വലിക്കുന്ന അഗ്നിയില്‍ ആജ്യരൂപേണ സമര്‍പ്പിക്കുന്നു. അതിലൂടെ നിന്നിലെ ഇച്ഛയായ അഗ്നിയും ശക്തിയായ ഇന്ദ്രനും, അമൃതായ സോമനും, പ്രജകളുടെ നാഥനായ പ്രജാപതിയും എന്നില്‍ സമ്മേളിച്ച് അവിടുത്തെ ആദിമ സങ്കല്പങ്ങള് എന്നിലും ഈ പ്രപഞ്ചത്തിലും സത്യമായിത്തീരട്ടെ. ഈ സങ്കല്പ്പത്തോടെ അഗ്നിഹോത്രം ആചരിക്കുമ്പോള്‍ നമ്മുടെ ജന്മോദ്ദേശ്യം പൂര്‍ത്തീകരിക്കാനും പ്രപഞ്ചജീവിതം സമ്പുഷ്ടമാകാനും ആവശ്യമായ എല്ലാ സാന്നിധ്യങ്ങളും നമ്മളിലും പ്രകൃതിയിലും ഉയിര്ത്തെഴുന്നേല്ക്കുന്നത് കാണാം. നിത്യമായ ആചരണത്തിലൂടെ ഇതെല്ലാം ബാഹ്യതലത്തില്‍ തന്നെ അനുഭവവേദ്യമായി തീരുന്നതാണ്.
അഗ്നിഹോത്രത്തില്‍ ഔഷധക്കൂട്ടുകള്‍ ഹോമിക്കുന്നതിലും വലിയ പ്രാധാന്യമുണ്ട്. ഔഷധക്കൂട്ടുകളുടെ ധൂമം അന്തരീക്ഷം ശുദ്ധീകരിക്കുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന സംഗതിയാണല്ലോ. ഈ ധൂമം അന്തരീക്ഷത്തില്‍ വ്യാപിക്കപ്പെടുമ്പോള്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടുന്നു. ഗൃഹാന്തരീക്ഷം ശുദ്ധമാകുന്നു. അങ്ങനെ ഉള്ളിടത്ത് പകര്‍ച്ചവ്യാധികളും രോഗങ്ങളും മാരക വിപത്തുക്കളും പ്രവേശിക്കുകയില്ല. ആ സാന്നിധ്യം ഒരു രക്ഷാകവചമായി ഗൃഹത്തേയും ചുറ്റുപാടിനേയും സംരക്ഷിച്ചുകൊണ്ടിരിക്കും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: