ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ഗിലില്‍ പാക്കിസ്ഥാന് ആക്രമണം. കാര്‍ഗില്‍ സെക്റ്ററിലെ ദ്രാസ്, കക്സര്‍ മേഖലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന് റേഞ്ചേഴ്സ് ഇന്നലെ വെടിവെയ്പ്പ് നടത്തി.
1999ലെ കാര്‍ഗില്‍ യുദ്ധത്തിലെ പരാജയത്തിനു ശേഷം ആദ്യമായാണ് കാര്‍ഗില്‍ സെക്റ്ററില്‍ പാക്കിസ്ഥാന് വെടിവെയ്പ്പ് നടത്തുന്നത്. ദ്രാസ് മേഖലയിലെ സാന്റോ പോസ്റ്റിനു നേരെ വ്യാഴാഴ്ച രാത്രി ആരംഭിച്ച വെടിവെയ്പ്പ് ഇന്നലെ രാവിലെ വരെ തുടര്‍ന്നു. തിങ്കളാഴ്ച രാത്രി കക്സറിലെ ചെനിഗുണ്ട് പോസ്റ്റിനു നേരെയും പാക് സൈന്യം വെടിവെയ്പ്പ് നടത്തിയെന്ന വിവരവും ഇന്ത്യന്‍ സേന ഇന്നലെ പുറത്തുവിട്ടു. പ്രഹരശേഷി കുറഞ്ഞ ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ വെടിവെയ്പ്പിനിടെ മാരക ശേഷിയുള്ള ആയുധങ്ങളും പാക്കിസ്ഥാന് ഉപയോഗിച്ചതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ലഡാക്കിനെ കാശ്മീരുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഹൈവേയ്ക്ക് സമീപത്തുള്ള ചെനിഗുണ്ട് പോസ്റ്റിനു നേരെയുള്ള ആക്രമണം ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 1999 ഏപ്രിലില്‍ ലഫ്റ്റനന്റ് സൗരഭ് കാലിയയും സംഘവും കാണാതാകുന്നത് ഈ സൈനിക പോസ്റ്റില്‍ നിന്നാണ്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വികൃതമാക്കപ്പെട്ട കാലിയയുടേയും സംഘത്തിന്റേയും ശവശരീരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇതോടെയാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. ദേശീയപാതയുടെ നിയന്ത്രണം സാധ്യമാകുന്ന ഇവിടെ ഇന്ത്യന്‍ സൈനിക സാന്നിധ്യം കുറവാണ്. പാക് റെയ്ഞ്ചേഴ്സിന് ഇവിടെ കൂടുതല്‍ പോസ്റ്റുകളും സൈനികബലവുമുണ്ട്.
സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്ഥാന് സേന പൂഞ്ചിലെ അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അത്യാധുനിക ആയുധങ്ങളും മോര്‍ട്ടര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രണം. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ രൂക്ഷമായ പോരാട്ടം നടന്നു. രാവിലെയുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ കരസേന പോര്‍ട്ടര്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
പൂഞ്ചിലെ മെണ്ടാര് മേഖലയിലും വെടിവയ്പ്പുണ്ടായിരുന്നു. രാത്രിയില്‍ കൃഷ്ണഗട്ടി സെക്ടറിലേക്ക് പാക് സൈന്യം അടുക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫ് ജവാന്മാര് ശക്തമായി വെടിയുതിത്തതോടെ പാകിസ്ഥാന് സേന പിന്മാറി.
അതിര്‍ത്തിയിലെ യഥാര്‍ത്ഥ അവസ്ഥ രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് കാര്‍ഗിലില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകളിലൂടെ സമാധാനം തിരികെയെത്തിക്കാമെന്ന നിലപാട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്നലെയും ആവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.
ശക്തമായ തിരിച്ചടി നല്കിയാല് പാക്കിസ്ഥാന് പ്രകോപനം തുടരുന്നത് അവസാനിപ്പിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിവ്. പാക്കിസ്ഥാന് മാരകശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കു നേരെയും വീടുകള്‍ക്കു നേരെയും റോക്കറ്റാക്രമണവും പാക്കിസ്ഥാന് നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് സൈന്യം ദിവസങ്ങളായി അതിര്‍ത്തിയില്‍ ആക്രമണം അഴിച്ചുവിടുകയാണ്. കാശ്മീരിലെ ഉറി,കേരാന്‍ സെക്റ്ററുകളിലും ജമ്മു റീജിയണിലെ പൂഞ്ചിലും ആര്.എസ് പുരയിലും പാക് ആക്രമണം നടത്തി. ഇതോടെ ജമ്മുകാശ്മീരിലെ എല്ലാ റീജിയണിലേക്കും പാക് സൈന്യം ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: