തിരുവനന്തപുരം: ഉപരോധ സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സിപിഎമ്മും ധാരണയുണ്ടാക്കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ പ്രസ്താവന ഇതിന്റെ ഒടുവിലത്തേതാണ്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിണറായി വിജയനും തമ്മില്‍ ധാരണയുണ്ടാക്കിയതായി ഗോവിന്ദന് മാസ്റ്റര്‍ പരസ്യമാക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്നായിരുന്നു ഈ ധാരണയെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരും പിണറായിയും ഇത് നിഷേധിച്ചെങ്കിലും ഗോവിന്ദന്മാസ്റ്ററെപ്പോലെ ഒരാള്‍ കള്ളംപറയില്ലെന്ന വിശ്വാസത്തിലാണ് ഇടതു നേതാക്കളും അണികളും. സംസാരിച്ചത് എപ്പോള്‍ എന്നതിലുള്ള സംശയമാണ് സി.ദിവാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും പ്രകടിപ്പിച്ചത്. ആഭ്യന്തമന്ത്രി സംസാരിച്ച കാര്യം സമ്മതിച്ച പിണറായി വിജയന് ധാരണയൊന്നുമല്ല ഉണ്ടാക്കിയതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പറഞ്ഞ കാര്യം പുറത്തുപറയാന്‍ പറ്റില്ലെന്ന് പിണറായി പറയുമ്പോള്‍ ദുരൂഹത കൂടുകയാണ്.
ഉപരോധം തുടങ്ങുംമുമ്പെ ധാരണയിലെത്തിയിരുന്നതായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടാളത്തെ വിളിച്ചപ്പോള്‍ തന്നെ സമരം പാളുമെന്ന ഭയം സിപിഎമ്മിനുണ്ടായി. യൂണിവേഴ്സിറ്റി കോളേജ് പട്ടാളക്യാമ്പാക്കുകയും ഹോട്ടലുകളിലും വീടുകളിലും ആളുകളെ താമസിപ്പിക്കരുതെന്ന് പറഞ്ഞ് ഉത്തരവിറക്കുകയും ചെയ്തത് പാര്‍ട്ടിയുടെ പദ്ധതിക്ക് തിരിച്ചടിയുണ്ടാക്കി. നല്ല രീതിയില്‍ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ സിപിഎം നേതൃത്വം തന്നെയാണ് ധാരണയ്ക്ക് മുന്‍കൈ എടുത്തത്. നാലുഗേറ്റിലൊന്നായ കന്റോണ്മെന്റ്ഗേറ്റ് ഉപരോധിക്കില്ലെന്ന ഉറപ്പ് സിപിഎം നല്‍കുകയായിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയും എളമരം കരിമുമായിരുന്നു നേരിട്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തത്. ചര്‍ച്ചാവിവരങ്ങള്‍ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, പിണറായി വിജയന് എന്നിവരെ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്തു. ധാരണപ്രകാരമാണ് സെക്രട്ടേറിയറ്റിന് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിക്കുമ്പോള്‍ തന്നെ പിറ്റേന്ന് സമരം നിര്‍ത്താമെന്ന് സിപിഎം ഉറപ്പുനല്‍കി.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ചര്‍ച്ചയ്ക്ക് ഒടുവില്‍ അത് സമ്മതിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഈ ധാരണയുടെ ഭാഗമാണ്. എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് പോകില്ല. പകരം ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എഴുതി നല്‍കും. കത്തുപരിഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയില്പ്പെടുത്തും.
ധാരണ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തില്‍ വിശദീകരിക്കാന്‍ ഉപരോധം പിന്‍വലിച്ച അന്നുതന്നെ ബൂത്തുകമ്മിറ്റികള്‍ വിളിച്ചിരുന്നു. പക്ഷേ കാര്യമായ പ്രയോജനമൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ജില്ലാകമ്മിറ്റികള്‍ വിളിച്ച് സമരം പൊടുന്നനെ പിന്‍വലിക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയാണിപ്പോള്‍ സിപിഎം. തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ കൊടിയേരി ബാലകൃഷ്ണന് തന്നെയാണ് പങ്കെടുത്തത്. സമരം തുടര്‍ന്നാല്‍ കൈവിട്ടുപോകുമായിരുന്നുവെന്ന നിലപാടിലൂന്നിയുള്ള വിശദീകരണമാണ് നല്‍കുന്നത്. എന്നാല്‍ ഇത് വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ജില്ലാതല നേതാക്കള്‍ക്കുപോലും കഴിയുന്നില്ല. കൈവിട്ടുപോകുമായിരുന്നെങ്കില് തലേദിവസം അവധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ എന്തുകൊണ്ട് പിന്‍വലിച്ചില്ല. മാത്രമല്ല തുടക്കത്തിലേ തന്നെ പരാജയം ബോധ്യപ്പെട്ടിരുന്നെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് കാര്യമില്ല, ഉമ്മന്‍ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞൊന്നും വേണ്ടെന്ന നിലപാട് ഉപരോധം പിന്‍വലിക്കുന്ന സമയം വരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പറഞ്ഞതെന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വിഷമിക്കുകയാണ് നേതൃത്വം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: