കൊച്ചി: രാമായണശീലുകള്‍ കൊണ്ട് മുഖരിതമായ സായംസന്ധ്യയില്‍ രാമായണമാസാചരണത്തിന്റെ സമാപനം മാനവസേവാ സമിതിയടെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ പരിപാടികളോടെ രാമായണോത്സവമായി ആഘോഷിച്ചു. ഭക്തിഗാന പ്രസ്ഥാനത്തിന് നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംഗീതസംവിധായകന് ടി.എസ്. രാധാകൃഷ്ണന് രാമായണശ്രീ പുരസ്കാരം സമ്മാനിച്ചു.
കടല്‍ പോലുള്ള മനസ്സ് ശാന്തമാക്കുന്ന ബൃഹത്തായ അറിവാണ് രാമായണത്തിന്റെ അന്തഃസത്തയെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ ആബാലവൃദ്ധം ജനങ്ങളെ സാക്ഷിയാക്കി നടത്തിയ ഉദ്ഘാടനപ്രസംഗത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് വ്യക്തമാക്കി. രാമായണമെന്തെന്ന് മനസിലാക്കാന്‍ ഏറെ വൈകി. ഹൈദരാബാദിലെ ആശുപത്രിയില്‍ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ ചികിത്സയുടെ ഏകാന്തനാളുകളില് പകുത്തുവായിച്ച രാമായണത്തിലെ ഏതാനുംവരികള് തന്റെ ജീവിതത്തിലെ വഴിത്തിരിവായി. അതൊരു രാമായണമാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്തിഗാന പ്രസ്ഥാനത്തിന് നല്കിയ മഹത്തായ സംഭാവനകളെ മാനിക്കാന്‍ കാണിച്ച മഹാമനസ്തകയെ ആദരിക്കുന്നതായും ബാലചന്ദ്രമേനോന് വ്യക്തമാക്കി.
ടി.എസ്. രാധാകൃഷ്ണന് പ്രശസ്ത സംഗീതസംവിധായകന് കലാരത്നം കെ.ജി. ജയന് (ജയവിജയ) രാമായണശ്രീ പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത നടി കാവ്യാമാധവന് വിശിഷ്ടാതിഥിയായിരുന്നു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. ദേവന് പ്രശസ്തിപത്രം വായിച്ചു. മാനവസേവാ സമിതി പ്രസിഡന്റ് എ. പ്രസാദ്കുമാര്‍ അധ്യക്ഷനായിരുന്നു. ടി.എസ്. രാധാകൃഷ്ണനെ ബാലചന്ദ്രമേനോന് പൊന്നാട അണിയിക്കുകയും മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പിവിഎസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി. മിനി, മാതൃസമിതി രക്ഷാധികാരി ഡോ. സി.എന്‍. ലളിത എന്നിവര്‍ സന്നിഹിതരായിരുന്നു. കുമാരി ശ്രുതിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്. രമേശന്‍നായര്‍ സ്വാഗതം പറഞ്ഞു.
കെ.ജി. ജയന് വിശിഷ്ടവ്യക്തികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് പി.വി. മിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനവസേവാ സമിതി ജനറല്‍ സെക്രട്ടറി പി. കുട്ടികൃഷ്ണന് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കെ.ജി. ജയന് (ജയവിജയ) നയിച്ച ഭക്തിഗാനസുധയും ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി. പ്രശസ്ത സംഗീതസംവിധായകന് കെ.എം. ഉദയന്‍ രാമായണപാരായണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: