ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു രസകരമായ കാര്യം വ്യക്തമാകും. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നും എന്നതല്ല വിഷയം. അവര്‍ ചെയ്തതിനെ വിശകലനം ചെയ്ത് കുറ്റസമ്മതം നടത്തുന്ന പ്രവണതയെക്കുറിച്ചാണ് പറയുന്നത്. നിര്‍ണായകമായ നിലപാടുകളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്ത് പ്രവര്‍ത്തിക്കും. അക്കാലത്ത് അതിനെ വിമര്‍ശിക്കുന്നവരെ അവര്‍ പ്രതിരോധിക്കും, ഉപരോധിക്കും, വേണ്ടിവന്നാല്‍ വകവരുത്തും. എന്നാല്‍ രണ്ടുപതിറ്റാണ്ട് കഴിയുമ്പോള്‍ ആ ചെയ്തിയിലെ പിഴവിനെക്കുറിച്ചു പശ്ചാത്തപിക്കും, കുമ്പസാരിക്കും, കുറ്റസമ്മതം നടത്തും. അന്നും അവരുടെ നിലപാടിനെ ന്യായീകരിക്കാന്‍ 20 വര്‍ഷം മുമ്പത്തെ അതേ താത്വികവാദികളുടെ നാവുതന്നെ വിനിയോഗിക്കും.
സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായക നിമിഷമായ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍, ഇന്ത്യാ-ചൈനാ യുദ്ധത്തില്‍, അടിയന്തരാവസ്ഥയില്‍ എന്നിങ്ങനെ എത്രയെത്ര സംഭവങ്ങള്‍. അവയെല്ലാം തെറ്റായിപ്പോയെന്നു പാര്‍ട്ടി പറഞ്ഞതും തിരുത്തിയതും രണ്ടു പതിറ്റാണ്ടിലേറെ സമയമെടുത്തായിരുന്നു. ഇന്ന് അത്രയും കാലം കാത്തിരിക്കേണ്ടി വരുന്നില്ലെന്നാണ് ഒരു സമാധാനം. ഉദാഹരണമായി പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരിടമാണ് ഷൊര്‍ണ്ണൂര്‍. അവിടെ എം.ആര്.മുരളിയെന്ന പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതും ഇപ്പോള്‍ അകത്താക്കിയതും ഞൊടിയിടകൊണ്ടായിരുന്നു. അങ്ങനെ അതിവേഗതയുടെ ഇക്കാലത്ത് പാര്‍ട്ടി നടത്തിയ സോളാര്‍ അഴിമതിപ്രശ്നത്തിലെ സെക്രട്ടറിയേറ്റുപരോധ സമരത്തിന്റെ പരാജയം സംബന്ധിച്ച കുമ്പസാരം ഏറെ വൈകാനിടയില്ലെന്നുതന്നെ വേണം കരുതാന്‍. അതിന്റെ സൂചനകളാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
സെക്രട്ടറിയേറ്റുപരോധത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ധാരണയോ ധാരണപ്പിശകോ എന്നതാണ് ഒരു പ്രധാന ചോദ്യം. എന്തായാലും സമരം പാര്‍ട്ടി അണികളോടും ജനങ്ങളോടുമുള്ള ഒരു കൊടും വഞ്ചനയായിരുന്നുവെന്നത് സുവ്യക്തമാണ്. അതു പാര്‍ട്ടിക്കിപ്പോള്‍ വലിയ നാണക്കേടായി എന്നത് തര്‍ക്കമില്ലാത്ത സത്യവും.
സാധാരണ സിപിഎം നടത്തുന്ന സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമെല്ലാം വളരെ കൃത്യമായ ഒരു പദ്ധതിയുണ്ടായിരിക്കും. എവിടെ തുടങ്ങണം, എപ്പോള്‍ നിര്‍ത്തണം തുടങ്ങിയ കൃത്യമായ പദ്ധതി. അതുതന്നെയാണ് ആ പാര്‍ട്ടിയെ ജനകീയമാക്കിയതും. പക്ഷേ, സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ അതെല്ലാം പാളി. ലക്ഷ്യം, ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിപദത്തില്‍നിന്നു രാജിവെപ്പിക്കുകയല്ല, മേറ്റ്ന്തോ ആയിരുന്നുവെന്നു വ്യക്തം.
ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ മാറ്റാന്‍, സര്‍ക്കാരിനെത്തന്നെ താഴെയിറക്കാന്‍ നിയമസഭയില്‍ ബലപരീക്ഷണം നടത്താന്‍ ചട്ടപ്രകാരമുള്ള സംവിധാനങ്ങളുണ്ട്. അതിനു പകരം പ്രക്ഷോഭ സമരം നടത്തി, ഭരണ ആസ്ഥാനം ഉപരോധിച്ചു കാര്യം കാണാമെന്ന ചിന്ത ആരിലുദിച്ചോ, ആരൊക്കെ അതിനെ പിന്താങ്ങിയോ, അവരിലെല്ലാം കുടിയിരിക്കുന്നത് സായുധ വിപ്ലവമെന്ന അതിപ്രാകൃതവും പ്രാചീനവുമായ ആശയമല്ലെ എന്നു വേണം സംശയിക്കാന്‍. നിയമസഭയിലെ ഭരണ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇത്രയും ദുര്‍ബലമായ ഒരുസര്‍ക്കാര്‍ വേറേ ഉണ്ടായിട്ടില്ല. ഒരു അവിശ്വാസ പ്രമേയം മതി, സര്‍ക്കാരിനെ ഇറക്കാം, അതല്ല മുഖ്യമന്ത്രിയെ മാറ്റിയാല്‍ മതിയെങ്കില്‍ ആ വ്യവസ്ഥ വെക്കാം. പക്ഷേ, അതുചെയ്യില്ല എന്നു പരസ്യപ്രസ്താവന നടത്തി മാന്യത ചമയുമ്പോള്‍ പാര്‍ട്ടി അണികളെ ഇളക്കിക്കൊണ്ട് ഉപരോധ സമരമെന്ന കായിക ബലപരീക്ഷണത്തിനിറങ്ങുന്നത് സായുധ സമരമല്ലെങ്കില്‍ പിന്നെയെന്തെന്നതിനു കൃത്യമായി മറുപടി പറയാന്‍ ആരും തയ്യാറാകില്ല.
ഉപരോധ സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്കു ധാരണ തെറ്റി. ഇറങ്ങിത്തിരിച്ചപ്പോള്‍ ഉണ്ടായ ആവേശം പാതിവഴിയിലെത്തിയപ്പോള്‍ അമ്പരപ്പായി മാറിയെന്നതാണു സത്യം. അതോടെയാണു പുതിയ ധാരണക്ക് ശ്രമം തുടങ്ങിയത്. അനിശ്ചിതകാലത്തേക്കു നടത്താന്‍ നിശ്ചയിച്ച സമരം പെട്ടെന്നു സുനിശ്ചിതമായത് അതുകൊണ്ടാണ്. സമരം അവസാനിപ്പിക്കുകയെന്ന തലവേദനക്ക് ഒരു പരിഹാരം കാണണമായിരുന്നു. അതാണ് ആ ധാരണ.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ ഒരു നയവും നിലപാടും പറയേണ്ടത് നിയമസഭയിലാണ്. അതാണു മര്യാദയും ചട്ടവും. സോളാര്‍ അഴിമതിക്കേസില്‍ പ്രതിപക്ഷം നോട്ടീസു കൊടുത്തു നടത്തിയ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തെ സഭയില്‍ തള്ളിക്കളഞ്ഞതാണ്. അതിനു പതിവിലേറെ വാശിയും ആവേശവും മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ട്, എന്തിന്, ഏതു സാഹചര്യത്തിലാണ് ഉപരോധത്തിന്റെ രണ്ടാം നാള് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതും ഉപരോധ സമരത്തെ പട്ടാളത്തെയിറക്കി നേരിട്ട്, സെക്രട്ടറിയേറ്റില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് സമരം സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നു സ്ഥാപിച്ച ശേഷം. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറെന്ന് ടെലിവിഷനില്‍ ഫ്ലാഷ് ന്യൂസ് വന്നപ്പോഴേ കാളപെറുമെന്നുറപ്പാക്കി കാത്തിരുന്നയാളിനെ പോലെ പിണറായി വിജയന് സമരം പിന്‍വലിക്കാന്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് കയറുമെടുത്തു പാഞ്ഞു. ഈ ധ്രുതി എന്തിനായിരുന്നുവെന്നതിനു വേറേ യുക്തിയില്ല. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പരിപാടികളായിരുന്നുവെന്നു വ്യക്തം.
ധാരണകളുടെ ഉള്ളുകള്ളികള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിണറായി വിജയനും ഫോണില്‍ സംസാരിച്ചതും കാര്യങ്ങള്‍ ചര്‍ച്ചചെയ്തതും പുറത്തു പറഞ്ഞത് പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തേക്കു പോലും ഒരു ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട എം.വി.ഗോവിന്ദനാണ്; പിണറായിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാള്‍. മന്ത്രിസഭയിലെ ഒരു പ്രമുഖന് സംസാരിച്ചുവെന്നേ പിണറായി പറഞ്ഞുള്ളു, അതു തിരുവഞ്ചൂരാണെന്ന് വ്യക്തമാക്കിയത് ഗോവിന്ദനാണ്. പക്ഷേ തിരുവഞ്ചൂരുമായി സംസാരിച്ചത് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് കാര്യമല്ലെന്ന് പിണറായി പറയുമ്പോള്‍ മേറ്റ്ന്താണു സംസാരിച്ചതെന്നു പറയാതെ അണികള്‍ക്ക് ആശയക്കുഴപ്പം മാറില്ല. മാത്രമല്ല, പിണറായി സംസാരിച്ചത് മറ്റാരോടെങ്കിലും ആണെന്നുണ്ടെങ്കില്‍ അതാരാണ്, വിഷയം എന്താണ്. വിശദീകരണം വേണ്ട കാര്യമാണ്. ഒത്തുതീര്‍പ്പു ധാരണയുണ്ടായിട്ടില്ലെന്നു സ്ഥാപിക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം നടത്തിയ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥിതിയും പാര്‍ട്ടിയുടെ അവസ്ഥയും ഇന്നു ദയനീയമായിരിക്കുകയാണ്.
പാര്‍ട്ടി അണികളെ പാര്‍ട്ടി നിലപാടും നയവും പറഞ്ഞു മനസിലാക്കിക്കാന്‍ ഘടകയോഗങ്ങളും പൊതുയോഗങ്ങളും പോരാഞ്ഞ് പത്രസമ്മേളനം നടത്തേണ്ടിവരുന്നത് നാണക്കേടാണ്. ഈ സമരവും അതിന്റെ പിന്‍വലിക്കലും പാര്‍ട്ടി അണികളോടും വോട്ടര്‍മാരോടും ജനാധിപത്യ വിശ്വാസികളോടും കാണിച്ച വഞ്ചനയാണ്. ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ നേതാക്കള്‍ക്ക് തലയുയുര്‍ത്തി നടക്കാനാവുന്നില്ല, അവരവരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍. പങ്കാളിത്ത പെന്‍ഷനെതിരേ നടത്തിയ സമരത്തിന്റെ മുറിവുണ്ടാക്കിയ പുണ്ണിന്മേല് ഉപരോധ സമരം കൊള്ളിവെച്ചിരിക്കുന്നുവെന്നാണ് അവരുടെ അവസ്ഥ.
അഴിമതിയേക്കാള്‍ വര്‍ഗ്ഗീയതയാണ് മുഖ്യപ്രശ്നം എന്ന താത്വിക നിലപാട് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റേതാണ്. നരസിംഹ റാവുവിന്റെ ഭരണകാലത്ത് കോണ്‍ഗ്രസിനെ സഹായിക്കാനും ബിജെപിയെ എതിര്‍ക്കാനും സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് കണ്ടുപിടിച്ച ഈ തത്വം ഉത്തമ ശിഷ്യനായ പ്രകാശ് കാരാട്ടും കണ്ണടച്ചു പിന്തുടരുകയാണ്. കോണ്‍ഗ്രസിന്റെ ബി ടീമായ സിപിഎമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ തുടരണമെങ്കില്‍ ഈ നിലപാടേ നിവൃത്തിയുള്ളു. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചാര്ച്ചതന്നെയാണ് പാര്‍ട്ടിനയം. ബംഗാളില്‍ പഠിച്ചപണിയും അടവും മുഴുവന്‍ പയറ്റിയിട്ടും ഭരണ വിരുദ്ധ വികാരം ഇളക്കാന്‍ നോക്കിയിട്ടും മമതാ ബാനര്‍ജിയെ തൊടാന്‍ കഴിഞ്ഞിട്ടില്ലാ പാര്‍ട്ടിക്ക്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം അതാണു കാണിക്കുന്നത്. അപ്പോള്‍ കേരളത്തില്‍ കടുത്ത രാഷ്ട്രീയ മത്സരവും എതിര്പ്പുമുണ്ടായാല് അതൊരു മൂന്നാം മാര്‍ഗ്ഗത്തിനു ജനങ്ങളെ പ്രേരിപ്പിച്ചാലോ എന്ന ഭയം പ്രകാശ് കാരാട്ടിനും സോണിയാ ഗാന്ധിക്കും ഉണ്ട്. സോളാര്‍ അഴിമതിയും സരിതാ നായരും അതുകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയാതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നില്ല. ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചു നടന്ന വന്‍ അഴിമതിയുടെ ഗൗരവും രാജ്യത്തെ ബോധ്യപ്പെടുത്താന്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ബിജെപി ദേശീയതലത്തില്‍ ശ്രമം ആരംഭിക്കുന്നതുവരെ ദല്‍ഹിയില്‍ മിണ്ടാതിരുന്ന സിപിഎം പാര്‍ലമെന്റില്‍ ബഹളം കൂട്ടി ഈ വിഷയത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതുകൊണ്ടുന്നെയാണ് തലസ്ഥാനത്ത് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് പ്രകാശ് കാരാട്ടു പറഞ്ഞത്, ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന്. ആ ഉപദേശം ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും മനസ്സിലാകുകയും ചെയ്തു.
ഉപരോധ സമരം പ്രഖ്യാപിക്കുമ്പോള്‍ അതു സിപിഎമ്മിന്റേതായിരുന്നു. സര്‍ക്കാര്‍ പട്ടാളത്തെക്കൊണ്ടു നേരിടുമെന്നു വന്നപ്പോള്‍ അതു ജനകീയ സമരമാണെന്നു സിപിഎം നിലപാടു മാറ്റി. എന്നാല്‍, സമരം പിന്‍വലിക്കുമ്പോള്‍ അത് എല്‍ഡിഎഫിന്റെ സമരമാക്കി. അങ്ങനെയാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് സമരം പിന്‍വലിച്ചതിനെ നാലുനാവുകൊണ്ടു ന്യായീകരിക്കേണ്ട ഗതികേടു വന്നത്. പിണറായിയേക്കാള്‍, കോടിയേരിയേക്കാള്‍ വാശിയോടെ പന്ന്യന്‍ വാദിക്കുന്നതിനു പിന്നില്‍ ഇടതുമുന്നണിയില്‍ മറ്റാര്‍ക്കും കിട്ടാത്ത ചില ഓഫറുകള്‍ സിപിഎമ്മില്‍നിന്നു പന്ന്യനു കിട്ടിയിട്ടുണ്ടെന്നു കരുതുന്നതില്‍ തെറ്റില്ല. ധാരണയെക്കുറിച്ചോ സമരത്തിന്റെ ഉള്ളുകള്ളികളെ കുറിച്ചോ സിപിഐ നേതാവ് പന്ന്യന്‍ എന്തെങ്കിലും പുറത്തു പറഞ്ഞാല്‍ അതുവഴി സിപിഎമ്മിനുണ്ടായേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല.
മറ്റൊരു ഭീഷണി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനില്നിന്നായിരുന്നു. പക്ഷേ, അതും പിണറായി മാനേജ് ചെയ്തിരിക്കുന്നു. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റണമെന്ന് സംസ്ഥാന സമിതി പ്രമേയം പാസാക്കി പോളിറ്റ് ബ്യൂറോയോട് ആവശ്യപ്പെട്ടതാണ്. അതു സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍എടുക്കാനുള്ള സമയവും ആയിരിക്കുന്നു. അപ്പോളാണ് തന്ത്രപൂര്‍വം സംസ്ഥാന ഘടകം നിലപാടു മാറ്റുന്നത്. വി.എസിനെ പ്രതിപക്ഷസ്ഥാനത്തുനിന്നു മാറ്റേണ്ടതില്ലെന്നു പാര്‍ട്ടി നിലപാടു മയപ്പെടുത്തിയതായി പാര്‍ട്ടിതന്നെ വാര്‍ത്ത രഹസ്യമായി ചോര്‍ത്തുന്നു. അങ്ങനെ വി.എസിന്റെ വായയും അടച്ചിരിക്കുന്നു.
ഉപരോധ സമരവും സമരത്തിനു കാരണമായ സോളാര്‍ അഴിമതിയും സമരം പിന്‍വലിക്കലും ചരിത്രത്തിലെ നാണക്കേടാണ്. കേരളത്തില്‍ മന്ത്രിസഭാംഗങ്ങള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും എതിരേ അഴിമതിയാരോപണം എത്രയെത്ര വന്നിരിക്കുന്നു. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്രയും നഗ്നമായ അഴിമതികള്‍ നടന്നത് ചരിത്രത്തിലാദ്യമാണ്. അതും സുതാര്യതയെന്ന പ്രഖ്യാപനവും നടപടികളുമായി ജനകോടികളെ വഞ്ചിച്ചുകൊണ്ട്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, എന്റെ വീട്ടില്‍നടന്ന മോഷണത്തിനും കൊലപാതകത്തിനും വ്യഭിചാരത്തിനും എനിക്കുത്തരവാദിത്തമില്ലെന്നു പറയുന്ന ഗൃഹനാഥന്റെ റോളില്‍ മുഖ്യമന്ത്രി നില്‍ക്കുന്നത് നാണക്കേടാണ്.
അതേപോലെ, ആ വീടിന്റെ ധാര്‍മ്മിക കാവലാള്‍ ഞാനാണെന്ന് അവകാശപ്പെടുകയും അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ മേല്പ്പറഞ്ഞതൊക്കെ നടന്നുവെന്ന് ആരോപിക്കുകയും അതിന്റെ ഉത്തരവാദിത്തം കൈയൊഴിയുകയും അവരെ വിശ്വസിച്ചവരെ കബളിപ്പിക്കുകയും ചെയ്യുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് ജനാധിപത്യമാണ്. ഇതൊരു നാണക്കേടാണ്, അശ്ലീലമാണ്. പില്ക്കാലത്തെപ്പോളെങ്കിലും നടത്തുന്ന ഒരു കുമ്പസാരത്തില്‍ പക്ഷേ ഈ വഞ്ചനക്കറ മാറില്ല, സൂര്യനുള്ളിടത്തോളം സോളാറും ഉപരോധവും ഇരുട്ടില്‍ മറയില്ല.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: