ന്യൂദല്‍ഹി: സോളാര്‍ കേസില്‍ ഇടതുമുന്നണി സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിയ ഉപരോധസമരം അട്ടിമറിച്ചത് സിപിഎം-കോണ്‍ഗ്രസ് കേന്ദ്രനേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. ഇരു പാര്‍ട്ടികളുടേയും കേന്ദ്രനേതാക്കള്‍ തമ്മിലാണ് ആദ്യം സമരം അവസാനിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. ഇതിനു ശേഷമാണ് സംസ്ഥാന തലത്തില്‍ മദ്ധ്യസ്ഥതല ചര്‍ച്ചകള്‍ നടന്നത്, ബിജെപി കേന്ദ്രകമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ചര്‍ച്ചയും പിന്നീടുണ്ടാക്കിയ രഹസ്യധാരണയും കേന്ദ്രനേതൃത്വങ്ങളുടെ അനുഗ്രഹത്തോടെയാണ് ഉണ്ടായിരിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടന്നെന്ന് രണ്ടുകൂട്ടരും അംഗീകരിച്ചിട്ടുമുണ്ട്. സിപിഎം നേതാവ് എം.വി.ഗോവിന്ദന് ചര്‍ച്ചയും ധാരണയും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ചര്‍ച്ച നടന്നതായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയിലുണ്ടാക്കിയ ധാരണ എന്തായിരുന്നെന്ന് ഇരു പാര്‍ട്ടികളും കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കേണ്ട അവസ്ഥ നിലവിലുണ്ട്. സമരം പിന്‍വലിക്കാനുണ്ടായ ധാരണ സാമ്പത്തികമാണോ അതോ മറ്റുപലതുമാണോ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബിജെപി ദേശീയ ഭാരവാഹികളുടേയും സംസ്ഥാന പ്രസിഡന്റ്,സംഘടനാ ജനറല്സെക്രട്ടറിമാരുടേയും യോഗം ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് ആമുഖപ്രഭാഷണം നടത്തും. ബിജെപി പ്രചാരണവിഭാഗം മേധാവി നരേന്ദ്രമോദി,മുരളീമനോഹര്‍ ജോഷി,വെങ്കയ്യനായിഡു,രാംലാല്ജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും. വൈകിട്ട് പാര്‍ട്ടി നേതാവ് എല്‍.കെ.അദ്വാനി സമാപനപ്രസംഗം നടത്തും. വിവിധ സബ്കമ്മറ്റികളുടെ പ്രത്യേക യോഗങ്ങളും ഇന്ന് പാര്‍ട്ടി ആസ്ഥാനത്തു നടക്കുമെന്ന് ദേശീയ സെക്രട്ടറി അറിയിച്ചു. ബിജെപി സൗത്തിന്ത്യന്‍ സെല്‍ കണ്‍വീനര്‍ പ്രസന്നന്പിള്ളയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: