ന്യൂദല്‍ഹി: സോളാര്‍ തട്ടിപ്പുകേസില്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎം കേന്ദ്രസമിതിയുടെ അനുമതി. മുതര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് രാംജത് മലാനിയില് നിന്നും നിയമോപദേശം തേടി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വി.എസിന്റെ നീക്കം.
കേന്ദ്രനേതാക്കളുമായി വി.എസ് അച്യുതാനന്ദന് പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോടതിയെ സമീപിക്കാന്‍ ധാരണയായത്. സോളാര്‍ സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കിയ സംഭവം സജീവമായി നില്‍ക്കെ പുതിയ പോര്‍മുഖം തുറക്കുകയാണ് വി.എസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ നിയമനടപടി സ്വീകരിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വി.എസ് അച്യുതാനന്ദന് സാധിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയും വി.എസും ചേര്‍ന്ന് അഭിഭാഷകരെ കാണാനാണ് തീരുമാനം.
സംഘടനാ പ്രശ്നങ്ങള്‍ പരിശോധിക്കാനുളള പിബി കമ്മീഷന്റെ സന്ദര്‍ശനം ഉപേക്ഷിക്കരുതെന്നും വിശദമായ തെളിവെടുപ്പ് വേണമെന്നും വി.എസ് കേന്ദ്രനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചതില്‍ താന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനുശേഷം സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പിബി കമ്മീഷന് കേരളത്തിലെത്തുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പി ബി കമ്മീഷന് രൂപീകരിച്ച തീരുമാനം മാറ്റേണ്ടതില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ നിലപാട്. സന്ദര്‍ശനതീയതി പിന്നീട് നിശ്ചയിക്കും. സോളാര്‍ വിഷയത്തില്‍ തുടര്‍ സമരങ്ങളുമായി മുന്നോട്ടു പോകണമെന്നും പൊളിറ്റ് ബ്യൂറോയില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: