മോസ്കോ: ദീര്‍ഘദൂര മത്സരങ്ങളിലെ അജയ്യത തെളിയിച്ചുകൊണ്ട് മോ ഫറാ മോസ്കോയില്‍ താരമായി. 5000 മീറ്ററിലെ സുവര്‍ണനേട്ടത്തോടെ മോസ്കോയില്‍ ഫറാ ചരിത്രംകുറിക്കുകയായിരുന്നു. നേരത്തെ 10000 മീറ്ററിലും സ്വര്‍ണം നേടിയ ഫറാ ഇരട്ടനേട്ടം ലക്ഷ്യംവെച്ചുതന്നെയാണ് ട്രാക്കിലേക്ക് ഇറങ്ങിയത്. ബ്രിട്ടനിലെ ഏറ്റവും മികച്ച അത്ലറ്റ് എന്ന് വിളിപ്പേരുള്ള ഫറാ തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും ഈ ഇരട്ട നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പുരുഷതാരമാണ് മുപ്പതുകാരനായ ഫറാ.
കനത്ത വെല്ലുവിളി ഉയര്‍ന്ന മത്സരത്തില്‍ 13 മിനിറ്റും 26.99 സെക്കന്റും കൊണ്ടാണ് ഫറാ ഒന്നാമത്ത്യത്. എത്യോപ്യയുടെ ഹാഗോസ് ഗെബ്രിവെറ്റ് (13:27.26) വെള്ളിയും കെനിയയുടെ ഇസിയ കിപ്ലാരാത്ത് (13:27.26) വെങ്കലവും നേടി.
2006 ല്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ വെള്ളിമെഡലോടെ ഉയര്‍ന്നുവന്ന ഫറാ പിന്നീട് ഉയരങ്ങളിലേക്ക് കുതിച്ചു. 2009 ല്‍ യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്ററില്‍ സ്വര്‍ണമെഡലോടെ തിളങ്ങിയ മോ ഫറാ 2010 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ (10,000 മീറ്റര്‍, 5000 മീറ്റര്‍) സുവര്‍ണനേട്ടം ഇരട്ടിയാക്കി ഉയര്‍ത്തി. 2011 ലെ യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്ററിലിറങ്ങിയ ഫറാ ഇവിടെയും സുവര്‍ണനേട്ടം കുറിച്ചു.
അതേവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററിലും 10000 മീറ്ററിലും ഫറാ മത്സരിച്ചു. 5000 മീറ്ററില്‍ സ്വര്‍ണം നേടിയപ്പോള്‍ 10,000 മീറ്ററില്‍ വെള്ളിമെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടര്‍ന്ന് 2012 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 5000 മീറ്ററില്‍ ഒന്നാമതെത്തിക്കൊണ്ടാണ് ലണ്ടന്‍ ഒളിമ്പിക്സിന് തയ്യാറെടുത്തു. ലണ്ടനില്‍ 5000 മീറ്ററിലും 10000 മീറ്ററിലും സ്വര്‍ണവുമായി ഓടിയെത്തിയ ഫറാ ബ്രിട്ടന്റെ മികച്ച അത്ലറ്റുകളിലൊരാളായി. തുടര്‍ന്ന് മോസ്കോയിലെ നേട്ടംകൂടിയാകുമ്പോള് ഫറാ ദീര്‍ഘദൂരങ്ങളില്‍ എതിരാളികളില്ലാത്ത താരമായി മാറുകയാണ്.
ഫുട്ബോള്‍ താരമാകാന്‍ കൊതിച്ച മോ ഫറായെ ദീര്‍ഘദൂര ഓട്ടത്തിലേക്ക് വഴിതിരിച്ചുവിട്ടത് കായിക അധ്യാപകനായ അലന് വാട്കിന്സണായിരുന്നു. ഫറാ ഒരു മോശം ഫുട്ബോള്‍ കളിക്കാരനല്ലെന്നും പക്ഷെ അതിനേക്കാള്‍ മികച്ച റണ്ണറാണെന്നും പറഞ്ഞത് ടീച്ചറായിരുന്നു. അധ്യാപകന്റെ കാഴ്ചപ്പാട് ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു. അവസാനം ഫറാ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം എല്ലാവര്ക്കും നന്ദി പറഞ്ഞിരുന്നു. പ്രത്യേകിച്ചും തന്റെ വഴി ചൂണ്ടിക്കാട്ടിയ അധ്യാപകനോട്.
തന്റെ അഭിമാന നിമിഷമാണിതെന്ന് ഇരട്ടനേട്ടം കൈവരിച്ച ശേഷം ഫറാ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറയാനും മിന്നുംതാരം മറന്നില്ല. മത്സരം കടുത്തതായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: