തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ഇന്ദിരാ ആവാസ് യോജനയിലെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചതിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തിലെ പദ്ധതികള്‍ താല്കാലികമായി നിര്‍ത്തി വച്ചു. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതി കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ടത്.
പദ്ധതിയുടെ ഈ വര്‍ഷത്തെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്ര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി നടപടിക്രമങ്ങള്‍ മാറ്റിമറിച്ച് ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടിമാത്രമായി നിജപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായത്. മുസ്ലീം ലീഗ് മന്ത്രി എം.കെ.മുനീര്‍ ഭരിക്കുന്ന വകുപ്പില്‍ നിന്നായിരുന്നു ഈ നീക്കം. ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകളുടെ ശക്തമായ എതിര്‍പ്പുണ്ടായപ്പോഴാണ് പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി.
കേന്ദ്രമാനദണ്ഡപ്രകാരം പദ്ധതിയുടെ 15 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നടപ്പിലാക്കിയപ്പോള്‍ 47 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 60 ശതമാനം പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നീക്കിവച്ച പദ്ധതിയില്‍ കേരളത്തിലെത്തിയപ്പോള്‍ സമൂഹത്തിലെ ഏറ്റവും ദുര്ബലവിഭാഗങ്ങള്ക്കുള്ളത് 45 ശതമാനമാക്കി വെട്ടിക്കുറച്ചു. പൊതുവിഭാഗത്തിന് 15 ശതമാനമാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ പിന്നീടത് എട്ടുശതമാനമാക്കി കുറയ്ക്കുകയും നടപ്പാക്കിയപ്പോള്‍ ആറ് ശതമാനത്തിനു താഴെമാത്രമാകുകയും ചെയ്തു.
എന്നാലിത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തന്നെയാണെന്നാണ് സര്‍ക്കാര്‍ വാദം. ന്യൂനപക്ഷങ്ങള്‍ക്കുള്ള ദേശീയ വിഹിതം 15 ശതമാനം മാത്രമാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ 15ശതമാനം ആളുകളെ കണ്ടെത്താനായില്ല. അങ്ങനെ വന്നപ്പോള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകളെ കണ്ടെത്തി ദേശീയ ശരാശരി കണക്കൊപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വാദം. ഇക്കാര്യത്തില്‍ കേരളം കേന്ദ്രസര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നതായും പറയുന്നു.
പദ്ധതി നടത്തിപ്പിലെ 75 ശതമാനവും കേന്ദ്രവിഹിതമാണ്. സംസ്ഥാനം നല്‍കുന്നത് 25 ശതമാനം മാത്രമാണ്. എസ് ടി. വിഭാഗത്തിന് 2.5 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 2 ലക്ഷവുമാണ് കേരളത്തില്‍ നല്‍കുന്നത്. ഇതില്‍ 70,000 രൂപയാണ് കേന്ദ്രവിഹിതം. ബാക്കി 1.30 ലക്ഷത്തിന്റെ പകുതി ബ്ലോക്ക് പഞ്ചായത്ത് നല്‍കും. ബാക്കി തുക ജില്ലാ ഗ്രാമപഞ്ചായത്തുകള്‍ തുല്യമായി വഹിക്കുമെന്നുമാണ് വ്യവസ്ഥ. കേന്ദ്ര നിര്‍ദ്ദേശത്തിനു വിരുദ്ധമായി കേരളത്തിനുമാത്രമായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ പ്രകാരം പദ്ധതിയുടെ 92 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നല്കപ്പെടും.
ഗ്രാമീണ മേഖലയിലെ ദരിദ്രവിഭാഗങ്ങള്‍ക്കും പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായുള്ള പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കേരളത്തിനു വേണ്ടി മാത്രമായി പ്രത്യേകം സൃഷ്ടിച്ചതിലൂടെ പദ്ധതിയുടെ നടത്തിപ്പിനെയും ലക്ഷ്യത്തെയും ആകെ അട്ടിമറിക്കുകയും കേരളത്തിലെ പൊതുസമൂഹത്തിനു ലഭിക്കേണ്ട ഭവനപദ്ധതി ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: