കൊച്ചി: വന്‍ വിവാദമായ ഇസ്ലാമിക്ബാങ്ക് വേഷംമാറി വീണ്ടും സര്‍ക്കാര്‍ സഹായത്തോടെ രംഗത്തെത്തുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ വ്യവസായ വികസന കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തത്തോടെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനത്തിന്റെ രൂപത്തില്‍ ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനത്തിന് കേരളത്തില്‍ തുടക്കംകുറിച്ചു. ഇസ്ലാമിക് ശരി അത്ത് നിയമങ്ങളിലെ സാമ്പത്തിക തത്വങ്ങള്‍ ആധാരമാക്കി ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 100 കോടി രൂപയുടെ പ്രാഥമിക മൂലധനനിക്ഷേപമാണ് ഇതിനുള്ളത്. 2009 നവംബറില്‍ രൂപീകൃതമായ അല്‍ ബരാക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമി. എന്ന ഇസ്ലാമിക് ബാങ്കാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആയി പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇസ്ലാമിക ബാങ്കിംഗ് തുടങ്ങാനുള്ള ശ്രമത്തെ ഹൈക്കോടതി വിലക്കിയിരുന്നു.
ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യവസായവകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
പലിശരഹിത ധനകാര്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലക്ഷ്യമെന്ന് മന്ത്രിയും ബോര്‍ഡ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.
പലിശരഹിത നിക്ഷേപ-വായ്പാ നയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിംഗ് സംവിധാനം ഇന്ത്യയില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു വേഷം ധരിച്ച് ഇസ്ലാമിക് ബാങ്ക് സമാന്തര പ്രവര്‍ത്തനവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെയും മറ്റും വിശദീകരണം. രൂപമാറ്റം വരുത്തി രംഗത്തിറങ്ങുന്ന ഇസ്ലാമിക് ബാങ്കില്‍ 11 ശതമാനമാണ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഓഹരിപങ്കാളിത്തം. സര്‍ക്കാര്‍ സേവനം നടത്തുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് ചേരമാന്‍ ഫൈനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറു മാണ്. ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്മാന് പി. മൊഹമ്മദാലിയാണ് ചെയര്‍മാന്‍സ്ഥാനത്ത്. പി.കെ. ഇബ്രാഹിം (ഇന്‍ഡസ്), പി.വി. അബ്ദുള്‍ വഹാബ്, പി. സിദ്ധിക് അഹമ്മദ്, പി.കെ. അഹമ്മദ്, എം.എ. അഷ്റഫ് അലി (ലുലു), ഇ.എം. നജീബ് എന്നിവരും ഡയറക്ടര്‍മാരാണ്. സി.കെ. മേനോന് ആണ് വൈസ് ചെയര്മാന്. പി.എന്‍.സി. മേനോന് (ശോഭാ ഗ്രൂപ്പ്), ടി. ബാലകൃഷ്ണന് (മുന്‍ അഡീ. ചീഫ് സെക്രട്ടറി) എന്നിവരെയും ബോര്ഡില്പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: