ന്യൂദല്‍ഹി: തെറ്റായ സാമ്പത്തിക നയങ്ങളുമായി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെ ഇന്ത്യന്‍ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടു. ഇന്നലെ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 62.03 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതിന്റെ ഫലമായി ഓഹരിവിപണി നാലുവര്‍ഷത്തിനിടയിലെ വലിയ തകര്‍ച്ചയിലേക്ക് പോയി. 769 പോയിന്റാണ് ഓഹരിവിപണിയില്‍ ഇടിഞ്ഞത്.
രൂപയുടെ മൂല്യം ചരിത്രത്തിലെ കുറഞ്ഞ നിലയിലേക്ക് എത്തിയതും വിപണി കൂപ്പുകുത്തിയതും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് രാജ്യത്തോട് വിശദീകരണം നല്‍കേണ്ടിയും വന്നു. 1991ലേതിനു സമാനമായ സാമ്പത്തിക തകര്‍ച്ച രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1991ല്‍ വിദേശ നാണയ നിരക്കുകള്‍ക്ക് മാറ്റമില്ലായിരുന്നെന്നും എന്നാല്‍ നിലവില്‍ രൂപയുടെ മൂല്യം വിപണിക്കനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1991ല്‍ 15 ദിവസത്തെ കരുതല്‍ വിദേശനാണയശേഖരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 6-7 മാസത്തേക്കുള്ളത് ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 1991ലേതുമായുള്ള താരതമ്യവും സാമ്പത്തികാവസ്ഥ പഴയനിലയിലേക്ക് തകരുമെന്ന ആശങ്കയും വേണ്ട,മന്‍മോഹന്‍സിങ് പറഞ്ഞു. കറണ്ട് അക്കൗണ്ട് കമ്മി ഉയര്‍ന്നു നില്ക്കുന്നതിനു കാരണം വിദേശത്തുനിന്ന് ഉയര്‍ന്ന തോതില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
സ്വര്‍ണ്ണ ഇറക്കുമതി അനിയന്ത്രിതമായി തുടരുകയാണ്. 2012-13ല്‍ 845 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെങ്കില്‍ 2013-14 വര്‍ഷം ഏപ്രില്‍-ജൂലൈ മാസത്തിനകം ഇറക്കുമതി 383 ടണ്‍ ആയിക്കഴിഞ്ഞു. ഇതുസമ്പദ്വ്യവസ്ഥയെ വല്ലാതെ ബാധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ നിക്ഷേപകര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞതാണ് നിലവിലെ പ്രതിസന്ധിയുടെ മൂലകാരണം. അടിസ്ഥാന സൗകര്യവികസനത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംഭവിച്ച പിന്നോക്കാവസ്ഥയാണ് ഇന്ത്യയിലേക്ക് നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നത്. സ്വകാര്യവല്‍ക്കരണ പ്രക്രിയ ഊര്‍ജ്ജിതമാക്കിയിട്ടും ഇന്ത്യയില്‍ നിക്ഷേപത്തിന് വിദേശ കമ്പനികള്‍ എത്താതിരിക്കുന്നതിന്റെ പ്രധാന പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്.
എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വലിയ ഊന്നല്‍ നല്‍കിയതാണ് സാമ്പത്തികരംഗത്തെ മുന്നോട്ട് നയിച്ചത്. എന്നാല്‍ മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി.ചിദംബരവും മൊണ്ടേക്സിങ് ആലുവാലിയയും ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരുടെ നയങ്ങള്‍ സമ്പദ്ഘടനയെ ദിനംപ്രതി തകര്‍ക്കുകയാണെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: