ന്യൂദല്‍ഹി: ലഷ്കര്‍ ഇ തൊയ്ബയുടെ ബോംബു നിര്‍മ്മാണ വിദഗ്ദ്ധനായ കൊടും ഭീകരന് അബ്ദുള്‍ കരിം തുണ്ട അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പ്പത്തിമൂന്നോളം ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ള ഈ കൊടുംഭീകരനെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലാണ് ദല്‍ഹി പോലീസ് പിടികൂടിയത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളിയായതിന് ഇന്ത്യ പാക്കിസ്ഥാനോട് വിട്ടുതരാനായി ആവശ്യപ്പെട്ട 20 ഭീകരരില്‍ 15-ാമനാണ് 70കാരനായ അബ്ദുള്‍ ഖുദൂസ് എന്ന കരീം തുണ്ട. ലഷ്കറെ തോയ്ബയുടെ ബോംബ് നിര്‍മ്മാണ വിദഗ്ധനായ തുണ്ടയുടെ ഇടതു കൈ ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനത്തില്‍ തകര്‍ന്നതാണ്.
ഇരുപത് പേര് മരിക്കുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തുണ്ട നടത്തിയതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സ്ഫോടനപദ്ധതി ഇയാള്‍ ആസൂത്രണം ചെയ്തെങ്കിലും കൂട്ടാളികള്‍ പോലീസ് പിടിയിലായതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ദല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ തുണ്ടയ്ക്കായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ 2000ല്‍ ബംഗ്ലാദേശില്‍ നടന്ന സ്ഫോടനത്തില്‍ തുണ്ട കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ 2005ല്‍ പിടിയിലായ മറ്റൊരു ഭീകരനില്‍ നിന്നാണ് തുണ്ട ജീവനോടെയുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിനു ശേഷം തുണ്ടയ്ക്കായി വ്യാപകമായ തെരച്ചിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയത്. ദുബായില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് കടന്ന തുണ്ടയേപ്പറ്റിയുള്ള വിവരം ലഭിച്ച ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നെത്തി നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് ഇയാളെ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: