തിരുവനന്തപുരം: പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ 1997ല്‍ ലാവ്ലിന് കമ്പനിക്ക് അയച്ച കത്ത് ദുരൂഹമെന്ന് തിരുവനന്തപുരം സിബിഐ കോടതി. കരാറിന്റെ ഭാഗമായുള്ള മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള തുകയെ കുറിച്ച് കത്തില്‍ പരാമര്ശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
ലാവ്ലിന് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ബാലാനന്ദന് കമ്മറ്റി റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നുവോയെന്ന് തിരുവനന്തപുരം സിബിഐ കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. കരാറിനെക്കുറിച്ച് പഠിക്കാന്‍ കെഎസ്ഇബി ചുമതലപ്പെടുത്തിയ സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ പരിശോധിച്ചിട്ടുണ്ടോയെന്നും കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ചിരുന്നോയെന്നും കോടതി ആരാഞ്ഞിരുന്നു. കേസ് ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ സംശയങ്ങള്‍ കോടതി ഉന്നയിച്ചത്.ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ടെന്നും വായ്പക്ക് പലിശയിളവ് ലഭിക്കാനുളള സാഹചര്യം പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.
അതേസമയം, ലാവ്ലിന് കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പിണറായി വിജയന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നും അഭിഭാഷകന് പറഞ്ഞു. പിണറായിയുടെ വിടുതല്‍ ഹര്ജിയിന്മേലുള്ള വാദത്തിനിടയിലാണ് കോടതി പരാമര്‍ശം നടത്തിയത്.
ലാവ്ലിന് കേസ് പിണറായി വിജയനെതിരായ രാഷ്ട്രീയനീക്കമാണെന്നു പിണറായിയുടെ അഭിഭാഷകന് എം.കെ.ദാമോദരന്‍ വാദിച്ചു. കാനഡയില്‍ പോയി ചര്‍ച്ച ചെയ്തത് വായ്പയുടെ കാര്യം മാത്രമാണ്. അവിടെ സാങ്കേതിക വിദഗ്ധന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടന്നത് കരാറിലല്ല, സിബിഐ അന്വേഷണത്തിലാണ്. പിണറായിയുടെ ഭാവി നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. 1994 മുതല്‍ നാല് മന്ത്രിമാര്‍ വൈദ്യുതി വകുപ്പ് ഭരിച്ചിട്ടും പിണറായി മാത്രം എങ്ങനെ പ്രതിയായെന്നും അഭിഭാഷകന് ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐ കേസിനെ ഉപയോഗിച്ചെന്നും പിണറായിയുടെ അഭിഭാഷകന് വാദിച്ചു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പിണറായിക്ക് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നു. ലാവ്ലിന് ഇടപാട് പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്നും സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2009ലാണ് ലാവ്ലിന് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനും, സംസ്ഥാന സര്‍ക്കാരും ഒപ്പുവെച്ച കരാറാണ് കേസിനാധാരം.
എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: