തളിരും മലരും കായും കനിയും പൂണ്ടു ഭംഗിയില്‍
തിങ്ങിക്കാണായി വൃക്ഷങ്ങള്‍ പക്ഷികോലാഹലത്തോടും.
നല്ല നീര്ച്ചാട്ടവും തോടും തണ്ടാരേലും തടാകവും
കാണായീ സ്നാനഘട്ടത്തില്‍ നീരാടുമൃഷിമാരൊടും
പുല്ലരിഞ്ഞുനിരപ്പാക്കിച്ചെത്തിവച്ചുള്ള പാതയും
പൂചൊരിഞ്ഞിരുപാര്ശ്വത്തും നില്ക്കും നിഴല്മരങ്ങളും,
മാന്‍ മേയും പുല്‍ത്തകിടിയും ബലിപുഷ്പവനങ്ങളും
മന്ദിരാവലിയും കാണായുള്ളിലുള്ളില് പലേടവും.
പടിക്കലെത്തിസ്സമയം കാത്തിരുന്നിതു രാഘവന്;
ലക്ഷ്മണന് വിവരം ചെന്ന് ശിഷ്യരോടറിവിച്ചിതു.
അറിഞ്ഞഗസ്ത്യഭഗവാന് സ്വയം ശിഷ്യാഗ്രഗണ്യനെ
അയച്ചു രാമനെസ്സാനുയായിയായെന്നതിരേല്ക്കുവാന്.
ദീപ്തിയേറും മിഴികളും നീണ്ടുയര്ന്നോരു നാസയും
തുമ്പുചെമ്പിച്ച ജടയും താടിയും തങ്കവര്ണവും
സമാവയവവും ചേര്‍ന്ന സൗമന്‍ ചീരാബരാവൃതന്
കൃശനെന്നാകിലും ദീപ്തതേജസ്സാലുന്നതോപമന്,
ആദ്യം വിന്ധ്യന് മറിച്ചോരു തെക്കേദ്ദിക്കില് കടന്നവന്
ആദിദ്രാവിഡഭാഷയ്ക്ക് ശബ്ദശാസ്ത്രം ചമച്ചവന്,
സിദ്ധാഗ്രഗണ്യന് സകലശാസ്ത്രജ്ഞന്‍ ശാസ്ത്രകോവിദന്‍,
സ്വൈരം പുലിത്തോലണിഞ്ഞ പീഠത്തില്‍ സ്വയമമ്മഹാന്
പ്രതീക്ഷിച്ചമ്മനുകുലാധീശനെ പ്രീതിപൂര്വ്വകം
പൂവിട്ട ചത്വരം* പൂണ്ട പൂമുഖത്തിലിരുന്നിതു.
വന്നു ദണ്ഡനമനസ്കാരം ചെയ്തു ദശരഥാത്മജന്‍,
നന്ദിച്ചു മാറിയരികേ നിന്നൂ വൈദേഹിതാനുമേ.
കനിഞ്ഞു നോക്കിയവരെക്കൈരണ്ടു, പൊക്കി മാമുനി
പ്രസാദിച്ചാശീര്വദിച്ചു പ്രത്യേകം രണ്ടുപേരെയും.
എന്നല്ലെഴുന്നേറ്റു മുനിയാശ്ലേഷിച്ചിതു രാമനെ
ഉദ്ദീപ്തമാകുമനലന് ധൂമസ്തംഭത്തെയെന്നപോല്.
“അനാമയം ദാശരഥേ! ഭവാന് വന്നതു ഭാഗ്യമായ്
അന്യോന്യദര്ശനം നമ്മള്‍ക്കുണ്ടാകേണ്ടത് സിദ്ധമായ്.
ഇന്നൊളമുള്ളൊരു ഭവച്ചരിതം കേട്ടിരിപ്പു ഞാന്‍
ശപഥം ചെയ്തും കേട്ടു ധര്മവീരശിഖാമണേ!”
എന്നലിഞ്ഞോതിയവരെയിരുത്തി ഭഗവാന് ക്ഷണം;
ചെയ്യിപ്പിച്ചു യഥാകാലം പിന്നെ സ്നാനാശനാദികള്
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: