നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭരണകൂടം കണ്ടഭാവം നടിക്കുന്നില്ല. കേന്ദ്രമായാലും കേരളമായാലും ഈ വിഷയത്തില്‍ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മനോഭാവത്തിലാണ്. ഒരു മാസത്തിനിടയില്‍ അരിയ്ക്കും മറ്റ് ധാന്യങ്ങള്‍ക്കും വില കുത്തനെ കൂടി. ഇപ്പോഴിതാ പച്ചക്കറികളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഒരു വര്‍ഷത്തിനിടയില്‍ വിവിധ സാധന സാമഗ്രികള്‍ക്ക് മുന്നൂറ് ശതമാനം വരെ വില വിര്ദ്ധിച്ചിരിക്കുന്നു. ഇതില്‍ ആര്‍ക്കും ഒരു വേവലാതിയുമില്ലെന്നതാണ് അത്ഭുതകരണം. ഒന്നുകില്‍ ഭരിക്കുന്നവര്‍ അനങ്ങണം. അവരെ അനക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ അദ്ധ്വാനിക്കണം. ഇതു രണ്ടുമില്ലെങ്കില്‍ പിന്നെ വില വാണം പോലെ കുതിച്ചുയരും. വില കൂടാത്തതായി, അല്ലെങ്കില്‍ അതിവേഗം വിലയിടുന്നത് ജനങ്ങള്‍ മാത്രമാകും. ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. കേരളവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍ ഇതാ എല്ലാം വാരിക്കോരി കിട്ടുമെന്നവകാശപ്പെട്ടവര്ക്ക് വായ്ക്കരിയിടേണ്ടസ്ഥിതി വന്നിരിക്കുകയാണ്. വിലക്കയറ്റത്തെക്കുറിച്ച് പറയുന്ന കണക്കൊന്നും പെരുപ്പിച്ചു കാണിക്കുന്നതല്ല. സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നല്കുന്ന കണക്കില്‍ നിന്നാണ് അത് വ്യക്തമാകുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ സവാളയുടെ വില 14.50 രൂപയായിരുന്നു. കഴിഞ്ഞ മാസം അത് ഇരട്ടിയിലധികമായെങ്കില് ഇപ്പോഴത് ഇരട്ടിയുടെ ഇരട്ടിയായി. ദല്‍ഹിയില്‍ നൂറു രൂപയോളമെത്തിയിരിക്കുകയാണ് സവാളയ്ക്ക് വില. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യക്കാര്‍ക്ക് സവാള ഒരുതവണപോലും ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷ്യവസ്തുവാണ്.
ദല്‍ഹി സംസ്ഥാനം ബിജെപി ഭരിച്ചപ്പോള്‍ സവാളയുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉല്‍പ്പാദകരും കച്ചവടക്കാരുമായി ഗൂഢാലോചന നടത്തി. വര്‍ധിച്ച സവാളവിലയ്ക്കെതിരെ വന്‍ പ്രക്ഷോഭം നടത്തിയത് വിസ്മരിക്കാറായിട്ടില്ല. ഇന്ന് ഒരു പ്രക്ഷോഭവുമില്ല. സവാള മുറിക്കുമ്പോള്‍ കണ്ണുനീര് വരും. ഇപ്പോള്‍ മുറിക്കും മുമ്പ് വിലകേള്ക്കുമ്പോഴാണ് കണ്ണുനീരൊഴുകുന്നത്. എന്തിനുമേതിനും നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഗുജറാത്തില്‍ സവാളവില ദല്ഹിവിലയുടെ പകുതി മാത്രമാണ്. ഇന്നലെ അഹമ്മദാബാദില്‍ 50, 52 രൂപയാണ് സവാളയുടെ വില. കേരളത്തില്‍ ഓണാഘോഷം വരവായി.
ഇന്നത്തെ അവസ്ഥവച്ച് നോക്കുമ്പോള്‍ വിലക്കയറ്റം തുടരുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങളല്ലാതെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. മാര്‍ക്കറ്റില്‍ ഇടപെടുക എന്നത് ഓണത്തിന് തലേന്ന് നടക്കേണ്ട പ്രക്രിയയല്ല. ഏതൊക്കെ അത്യാവശ്യ സാധനങ്ങളാണ് ലഭ്യമല്ലാത്തതെന്ന് മനസ്സിലാക്കി ഉല്പാദനകേന്ദ്രത്തില് നിന്ന് തന്നെ സംഭരിച്ച് ഉപഭോക്താവിനെത്തിക്കാന്‍ കാലേക്കൂട്ടി തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. അതുപോലെ താങ്ങാനാവാത്ത വിലക്കയറ്റം തടയാനും സാധാരണക്കാരന് മിതമായ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ അതിനൊന്നുമല്ല സര്‍ക്കാരിന്റെ മുന്‍ഗണ. കള്ളനും പോലീസും ചങ്ങാതിമാരായാല് ജനങ്ങള്‍ക്ക് സ്വൈര്യജീവിതം സ്വപ്നം കാണാന്‍ പോലും കഴിയില്ലല്ലോ. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും കള്ളനും പോലീസും കളിക്കുകയാണ്. ഇരുപക്ഷവും തോളത്ത് തട്ടിയും പരസ്പരം മുതുക് ചൊറിഞ്ഞും മുന്നോട്ടുപോകുന്ന കാഴ്ചയാണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. അതാണല്ലോ പട്ടിണി പാവങ്ങള്‍ക്കുള്ള അരിവിഹിതത്തില്‍ നിന്നും ഏഴുകിലോ സര്‍ക്കാരിന് തട്ടിയെടുക്കാന്‍ ധൈര്യം നല്‍കിയത്.
കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്ന വിഹിതത്തില്‍ വന്‍ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. തുടര്‍ന്നാണ് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിയിരുന്ന അരിയില്‍ ഏഴുകിലോ കുറച്ചിരിക്കുന്നത്. അതിനെതിരെ ഒരു വാക്കുപോലും ഉരിയാടാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. പച്ചക്കറി വിലക്കയറ്റത്തിന് അന്യസംസ്ഥാനങ്ങളിലെ മഴയേയും വരള്‍ച്ചയേയും പഴിച്ച് കാലം കഴിക്കുകയാണ്. കേരളം ഭക്ഷ്യസുഭിക്ഷം, സ്വയം പര്യാപ്തം എന്നൊക്കെയുള്ള സുന്ദര മുദ്രാവാക്യം ഉയര്‍ത്തിയതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. വിലക്കയറ്റത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അധികാരത്തില്‍ തുടരുന്നതിനെക്കുറിച്ച് മാത്രം ആവലാതി കൊണ്ടുനടക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തനിപകര്‍പ്പാണ് കേരളത്തിലെ ഭരണകൂടവും. രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യക്തമായിട്ടും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ജനദ്രോഹം തുടരുകയാണ് മന്മോഹന് സര്‍ക്കാര്‍. പ്രധാനമന്ത്രിയ്ക്ക് പുറമെ ധനമന്ത്രിയും സാമ്പത്തികവിദഗ്ധരായി വിലസി നടക്കുമ്പോള്‍ സമ്പദ്വ്യവസ്ഥ എന്തുകൊണ്ട് തകരുന്നു എന്നതിന് ആര്‍ക്കും ഉത്തരമില്ല. ഈ നിഷ്ക്രിയതക്കെതിരായി ജനവികാരം ഉയരുകതന്നെ വേണം. അല്ലാതെ വിധിയെന്ന് ആശ്വസിച്ചിരുന്നാല്‍ ഇരുപക്ഷവും ചേര്‍ന്ന് ജനങ്ങളെയാകെ കുത്തുപാളയെടുപ്പിക്കും. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരെ ജനപ്രതിനിധികളാക്കിയാലുള്ള ദുരന്തമാണിന്ന് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: