ന്യൂദല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് വി.എസ് അച്യുതാനന്ദന്. വെള്ളിയാഴ്ച രാത്രി രാംജത് മലാനിയില് നിന്നും നിയമോപദേശം നേടിയ ശേഷമാണ് ഉമ്മന്‍ചാണ്ടിയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
പോളിറ്റ്ബ്യൂറോ അംഗം സീതാറാംയെച്ചൂരിയുടെ അനുവാദത്തോടെയുള്ള വി.എസിന്റെ ഒറ്റയാള്‍പോരാട്ടമാണ് സോളാര്‍കേസില്‍ ഇനിയുണ്ടാകുകയെന്ന സൂചനകളാണ് ഇതോടെ വ്യക്തമാകുന്നത്. രഹസ്യധാരണകളുണ്ടാക്കി സിപിഎം നടത്തുന്ന സമരങ്ങളേപ്പറ്റി ഉയര്‍ന്നിരിക്കുന്ന അതൃപ്തി മുതലാക്കാന്തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുമായി ഒരു ചര്‍ച്ചയ്ക്കും തയാറല്ല. മുഖ്യമന്ത്രി രാജിവച്ചാല്‍ മാത്രമേ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമാകുകയുള്ളു. അതിനാല്‍ മുഖ്യമന്ത്രി രാജിവച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ പങ്ക് ഉള്‍പ്പെടുത്താതെയുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ല. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അവസാനദിനത്തില്‍ കേരളാഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തിനെതിരെ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുത്ത് പാര്‍ട്ടി ഔദ്യോഗികവിഭാഗത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയെന്ന ലക്ഷ്യവും സോളാര്‍ കേസിലെ നിയമപോരാട്ടം വഴി വി.എസ് ലക്ഷ്യമിടുന്നുണ്ട്.
അതിനിടെ സെക്രട്ടേറിയറ്റ് സമരം പാര്‍ട്ടിയിലെ ഐക്യം വര്‍ദ്ധിപ്പിച്ചെന്ന ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാട് കേന്ദ്രകമ്മറ്റിയില്‍ അവതരിപ്പിച്ചു.
കേരളത്തിലെ സംഘടനാവിഷയങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പോളിറ്റ്ബ്യൂറോ കമ്മീഷന് ഉടന്‍തന്നെ കേരളത്തിലേക്ക് പോകുമെന്ന് സിപിഎം അറിയിച്ചു. രണ്ടു ദിവസമായി തുടര്‍ന്ന സിപിഎം പി.ബി, സി.സി യോഗങ്ങള്‍ ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: