തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പേരിലും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കെപിസിസി വൈസ് പ്രസിഡനൃ എം.എം.ഹസന് അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തള്ളി. പ്രശ്നം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
ജോര്‍ജിനെതിരെ എ ഗ്രൂപ്പ് തെരുവിലിറങ്ങിയതിന് പിന്നാലെയാണ് ജോര്‍ജിനെ മാറ്റാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് എം..എം.ഹസ്സന് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ ദിവസം കഴിയുംതോറും യുഡിഎഫില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സോളര്‍ തട്ടിപ്പ് കേസ് ആരംഭിച്ചത് മുതല്‍ ജോര്‍ജ് യുഡിഎഫിന്റെ പൊതുതീരുമാനങ്ങള്ക്കെതിരായാണ് നിലക്കൊള്ളുന്നതെന്നും ഹസന് പറഞ്ഞു..
ഹസന്റെ നിലപാടിനെതിരെ ഐ ഗ്രൂപ്പും രംഗത്തു വന്നു. ജോര്‍ജിനെ മാറ്റണമെന്ന കാര്യം കെപിസിസിയില്‍ ചര്‍ച്ചചെയ്യുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഗ്രൂപ്പ് നിലപാട്. ഹസന്റേത് എ ഗ്രൂപ്പ് അഭിപ്രായം മാത്രമെന്നും ഐ വിഭാഗം പറയുന്നു. നേരത്തെ ഐക്കാര്‍ക്കെതിരെ ജോര്‍ജ് നിലപാട് എടുത്തപ്പോള്‍ ഹസനും പി.ടി തോമസും അടക്കമുള്ള എ നേതാക്കള്‍ പരസ്യമായി ജോര്‍ജിനെ പ്രോല്സാഹിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ തിരിയുമ്പോള്‍ മാത്രം ജോര്‍ജിനെതിരെ നടപടിയെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട.് എന്നാല്‍ ജോര്‍ജിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
പി.സി ജോര്‍ജിനെ മാറ്റേണ്ടെന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് വീരേന്ദ്രകുമാറും വ്യക്തമാക്കി. അതേസമയം, ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ മുന്നണിക്കുള്ളില്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ക്കും ആരെയും ബഹിഷ്കരിക്കാനാകില്ലെന്നായിരുന്നു കെ.എം മാണിയുടെ പ്രതികരണം. യുഡിഎഫില്‍ യോജിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മാണി പറഞ്ഞു.
വഴിയേ നടക്കുന്നവര്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കില്ലന്ന് ഹസന് മറുപടിയായി ജോര്‍ജ് പറഞ്ഞു. ദേശാടനപക്ഷിയെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആക്ഷേപിച്ച എം.എം.ഹസന് പണിനിര്‍ത്തി വീട്ടിലിരിക്കട്ടെ എന്നും ജോര്‍ജ് വ്യക്തമാക്കി.
നിലനില്‍പ്പിന് തന്റെ രാജി ആവശ്യമാണെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു പറഞ്ഞാല്‍പ്പോലും ആ നിമിഷം രാജിവയ്ക്കുമെന്നു ജോര്‍ജ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം.മാണിയ്ക്കും തന്റെ രാജി ആവശ്യപ്പെടാന്‍ അധികാരമുണ്ട്. സോളാര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി തന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ്. അത് നടക്കില്ലെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: