വിശ്രമാനന്തരം വൈകുന്നേരം ചുറ്റിനടന്നവര്‍
വഹ്നിശാലകളും കണ്ടാര് കാവും ദേവാലയങ്ങളും
വിദ്യാലയങ്ങളും ധാന്യഗോശാലകളുമങ്ങവര്
വീക്ഷിച്ചാര് ഗുഹയും ഗൂഢാമായോരായുധശാലയും.
രാത്രിയേകാന്തത്തില് മുനി പല ഗുഹ്യോപദേശവും
രാത്രിഞ്ചരബലത്തിന്റെ ശക്തിയും വിപുലത്വവും,
രണവൈദഗ്ധ്യവും തന്റെ രക്ഷാമാര്‍ഗ്ഗങ്ങളും സ്വയം
ശപഥംകൊണ്ടു സോല്കണ്ഠനായ രാമനോടോതിനാന്‍
അതുമല്ലങ്ങവര്ക്കായി രാമചിത്തം ഗ്രഹിച്ചുടന്‍
അടുത്ത വാസസ്ഥലവും നിര്ദ്ദേശിച്ചാന് മഹാമുനി.
പിറ്റേന്നാള്‍ രാവിലെ യാത്രയൊരുങ്ങും രാമചന്ദ്രനെ
പിതൃതുല്യന്‍ മുനി കനിഞ്ഞരികത്തില് വിളിച്ചിതു.
സമന്ത്രമാകും ബ്രഹ്മാസ്ത്രം സര്വപ്രാണിഭയങ്കരം
സമര്‍പ്പിച്ചിതു രോമാഞ്ചമേലും രാമന്റെ കൈകളില്‍.
പിന്നെത്തിളങ്ങുമസ്ത്രങ്ങള് നിറയും രണ്ടു തുണിയും
തീക്ഷ്ണമാം രണ്ടസികളും കവചദ്വയവും മുനി
ഭ്രാതാക്കള് രണ്ടുപേര്ക്കായുമേകി, സീതയ്ക്കുനല്കിനാന്
പട്ടുചേലകളും രത്നഭൂഷണങ്ങളുമന്പിനാല്
തുഷ്ടരായി ഭഗവാനോടും വന്ദ്യരാമന്യരോടുമേ
തൊഴുതാശിസ്സുവാങ്ങിക്കൊണ്ടവര് മന്ദം നടന്നിതു.
“കൂടിത്തെക്കോട്ടുപോയ് നിങ്ങള്‍ ഗോദാവരിമഹാനദി
വളഞ്ഞൊഴുകുമദ്ദേശം കാട്ടിപ്പോരിന്, വടുക്കളേ”
എന്നു ശിഷ്യരോടോതിപ്പോയാശ്രമം പൂകിനാന്‍ മുനി;
സഭാര്യാനുജനായ് രാമന് പുക്കാന്‍ പഞ്ചവടീവനം.
അകലെ പ്രസ്രവണമാം പര്‍വതം നീലമേദൂരം
വെള്ളിത്താളൊക്കമരുവി വാര്ന്നുകൊണ്ടുലസിച്ചിതു.
വിസ്തീര്‍ണ്ണമാം മണല്ത്തിട്ടയാര്ന്ന ഗോദാവരീജലം
പാവനം സ്ഫടികസ്വച്ഛം പ്രവഹിച്ചു സമീപമായ്.
വിശാലമാം സമതലം തത്തീരമതിമോഹനം
വിളങ്ങളിയങ്ങങ്ങു പൂത്ത തരുഗുല്മലതാദിയാല്.
നാനാപക്ഷികള്‍ പാടുന്ന നികുഞ്ജങ്ങളിടയ്ക്കിടെ
കാണായി മയിലാടുന്ന ശിലാതലമിടയ്ക്കിടെ.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: