ദല്‍ഹി പോലീസിന്റെ പിടിയിലായ ലഷ്കറെ തൊയ്ബ ഭീകരന് സയിദ് അബ്ദുള്‍ കരീം തുണ്ട നാല്പതോളം സ്ഫോടനങ്ങളുടെ സൂത്രധാരനും ഭീകരരുടെ പട്ടികയില്‍ പ്രധാനിയുമാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കറെ തൊയ്ബയായിരുന്നുവെന്ന് ഇയാള്‍ സ്ഥിരീകരിക്കുന്നു.
ലഷ്കറിന്റെയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇയാളില്‍നിന്നും ലഭിച്ചത്. 1996 നും 98 നും ഇടയില്‍ ദല്‍ഹി, പാനിപ്പത്ത്, വാരാണസി, ഹൈദരാബാദ് മുതലായ നാല്പതോളം സ്ഥലങ്ങളിലെ സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇയാള്‍ കൊന്നത് 21 പേരെയും പരിക്കേല്‍പ്പിച്ചത് നാനൂറിലേറെപ്പേരെയുമായിരുന്നു. അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധമുണ്ടെന്ന് തുണ്ട സമ്മതിച്ചു.
ഇന്ത്യാ-പാക് ബന്ധം വഷളായി ഇന്ത്യക്ക് നേരെ കാശ്മീരില്‍ ആക്രമണം നടത്തുന്ന ഈ വേളയില്‍ തുണ്ടയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബബര് ഖല്‍സ ഭീകരവാദ സംഘടനയെ മുന്‍നിര്‍ത്തി ആക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ തീരുമാനിച്ചിരുന്നതായും ഈ ദൗത്യം ഏറ്റെടുത്ത ബബര് ഖല്‍സ ഭീകരന് ഇന്ത്യയില്‍ ഒളിവിലുണ്ടെന്നും തുണ്ട വെളിപ്പെടുത്തി. ഇന്ത്യയില്‍ ജിഹാദി പ്രവര്‍ത്തനം തുടങ്ങിയ മൂന്നുപേരില്‍ ഒരാളാണത്രെ തുണ്ട. ദശാബ്ദങ്ങളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍. 1999 മുതല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭീകരസംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നല്കിയതും തുണ്ടയാണ്. ആര്‍ഡിഎക്സ് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയ ആളുമാണിയാള്‍. രാജ്യത്തിനകത്ത് നിരവധി യുവാക്കളെ തുണ്ട ബോംബ്നിര്‍മ്മാണം പഠിപ്പിച്ചിട്ടുമുണ്ട്.
1993 ലെ മുംബൈ തീവണ്ടി സ്ഫോടന പരമ്പരക്ക് പിന്നിലും 97 ല്‍ ന്യൂദല്‍ഹിയില്‍ ഉണ്ടായ സ്ഫോടന പരമ്പരക്ക് പിന്നിലും തുണ്ടയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. 19 വര്‍ഷം നീണ്ട വിവിധ രാജ്യങ്ങളിലെ തെരച്ചിലിനൊടുവിലാണ് തുണ്ടയെ വെള്ളിയാഴ്ച പിടികൂടിയത്. രാജ്യത്ത് നടന്ന വിവിധ ഭീകരാക്രമണങ്ങളെപ്പറ്റിയും ഭീകരാക്രമണ പദ്ധതികളെപ്പറ്റിയും തുണ്ട രഹസ്യാന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിട്ടുണ്ടത്രേ. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ് ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ തുണ്ടയെ പിടികൂടിയത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനോട് വിട്ടുതരാനാവശ്യപ്പെട്ട 20 ഭീകരരില്‍ ഒരാളാണ് അബ്ദുള്‍ കരിം തുണ്ട. വിദ്വേഷം ആളിക്കത്തിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയാണ് തുണ്ടയുടെ അറസ്റ്റ്. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പാക്കിസ്ഥാന് പാസ്പോര്‍ട്ട് തന്നെ തെളിയിക്കുന്നത് ഇന്ത്യയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കാണ്. ഇന്ത്യക്കെതിരായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയോ ഭീകരപ്രവര്‍ത്തകരെ സഹായിക്കുകയോ ചെയ്യുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊള്ളയാണെന്നാണ് ഐഎസ്ഐയുടെ വിദഗ്ധ പരിശീലനം ലഭിച്ച അബ്ദുള്‍ കരിം തുണ്ട തെളിയിക്കുന്നത്.
തുണ്ടയുടെ അറസ്റ്റ് പാക്കിസ്ഥാന്റെ ഇന്ത്യാവിരുദ്ധ പദ്ധതികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എഴുപതാം വയസിലും ഭീകരരെ പരിശീലിപ്പിക്കുന്നതില്‍ ഔല്‍സുക്യം കാണിക്കുന്ന തുണ്ടയില്‍നിന്നും ഭീകരവാദ പരിശീലനത്തിന്റെ നീരാളി കൈകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ബബര് ഖല്‍സ ഭീകരവാദ സംഘടനയെ മുന്‍നിര്‍ത്തിയുള്ള ഐഎസ്ഐയുടെ പ്രവര്‍ത്തന വിവരങ്ങളും തുണ്ടയില്‍നിന്നും ശേഖരിക്കാന്‍ സാധ്യമാണ്. ഭീകരവാദി പരിശീലനത്തിന് ആളുകളെ സംഘടിപ്പിക്കുന്നത് എങ്ങനെയാണെന്നും ഇതിനുള്ള ധനസഹായം എവിടെനിന്നാണെന്നും കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്. ഈവര്‍ഷം ഇതുവരെ 70 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകഴിഞ്ഞു. പാക് സൈനികരും ഭീകരരും അടങ്ങുന്ന ‘ബാറ്റ’ സംഘത്തെ (ബോര്‍ഡര്‍ ആക്ഷന്‍ ടീം) നിയന്ത്രണരേഖയിലേക്ക് പാക്കിസ്ഥാന് വിന്യസിക്കുകയാണ്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ മാത്രമല്ല അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് നേരെയും പാക് സൈന്യം വെടിവെപ്പ് നടത്തുന്നത് വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും അവഗണിച്ചാണ്. പാക് സൈനികര്‍ക്കൊപ്പം ഭീകരരെക്കൂടി ചേര്‍ത്തുകൊണ്ടുള്ള ഹീനമായ നടപടിയാണ് പാക്കിസ്ഥാന് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തുണ്ട നല്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: