തൃശൂര്‍: കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്ന് പൂര്‍ണ്ണമായും തെളിഞ്ഞിരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. തൃശൂര്‍ ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ആരംഭിച്ച ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിപിഎം നടത്തിയ ഉപരോധസമരം പൊടുന്നനെ അവസാനിപ്പിച്ചതിനു പിന്നില്‍ രഹസ്യചര്‍ച്ചകള്‍ നടന്നുവെന്നും, ഇടനിലക്കാരുണ്ടായിരുന്നുവെന്നുമുള്ള ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനത്തില്‍ സമരം അവസാനിപ്പിക്കുന്നതില്‍ പി.കെ.കുഞ്ഞാലിക്കുട്ടി വഹിച്ച പങ്കിനെ സ്തുതിക്കുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ യോഗം ചര്‍ച്ച ചെയ്യും. അഴിമതിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുകയും മറ്റ് പരിപാടികള്‍ക്കും യോഗം അന്തിമ രൂപം നല്‍കും. ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്, കെ.ആര്.ഉമാകാന്തന്‍, എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, എം.ടി.രമേശ്, പി.എം.വേലായുധന്, ശോഭ സുരേന്ദ്രന്, ജോര്‍ജ്ജ് കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: