കോട്ടയം: നിയസഭാ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും റോഡ് വികസന പദ്ധതികളും കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും ഏല്പിച്ച് മന്ത്രി തടിതപ്പി. മണ്ഡലത്തിലെ റോഡുകള്‍ താറുമാറായെന്ന ആക്ഷേപത്തെതുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരൂവഞ്ചൂര്‍ രാധാകൃഷ്ണനാണ് റോഡുപണി ഇവരെ ഏല്‍പ്പിച്ച് രക്ഷപെട്ടത്. താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവലോകന യോഗത്തീലാണ് മന്ത്രി ഇവര്‍ക്ക് ചുമതല നല്‍കിയതായി പ്രഖ്യാപിച്ചത്. അവലോകയോഗം വെറും പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പരാതി ഉയരുകയാണ്. മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും താറുമാറായ നിലയിലാണ്. ഇതിനിടയിലാണ് മന്ത്രിയുടെ അവലോകന നാടകം. ഇനി കോട്ടയത്ത് കളക്ടറും ജില്ലാ പൊലീസ് മേധാവിയും വഴി നന്നാക്കട്ടെ.
ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. തിരുവഞ്ചൂര്‍-ഇല്ലിക്കല്‍ റോഡ്, മുട്ടമ്പലം-നാഗമ്പടം റോഡ്, ലാല്‍ബഹാദൂര്‍ ശാസ്ത്രി റോഡ്, ബോട്ട് ജെട്ടി റോഡ് എന്നിവ സെപ്റ്റംബര്‍ 15ന് മുമ്പ് പൂര്‍ത്തീകരിക്കും. ബോട്ട് ജെട്ടി റോഡിലെ കച്ചവടക്കാരുടെ ഉപജീവനത്തിന് തടസ്സമാകാത്ത രീതിയില്‍ റോഡ് വികസനത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും മന്ത്രി ചുമതലപ്പെടുത്തി.
പള്ളം-പുതുപ്പള്ളി റോഡ് സെപ്റ്റംബറില്‍തന്നെ പൂര്‍ത്തീകരിക്കും. പള്ളം-തോട്ടയ്ക്കാട്, ഇല്ലിമൂട്-കൊല്ലാട്, മൂലവട്ടം-കൊല്ലാട്, പുതുപ്പള്ളി-പുതുശ്ശേരി, നീലിമംഗലം-പേരൂര്‍(സംക്രാന്ത്രിയിലേക്ക്), കഞ്ഞിക്കുഴി-തിരുവഞ്ചൂര്‍, പുളിമൂട് ജംഗ്ഷന്-കാരാപ്പുഴ എന്നീ റോഡുകളുടെയും എം.ജി. റോഡിന്റെയും തിരുവഞ്ചൂര്‍ റോഡിന്റെയും എം.സി. റോഡില്‍ പാലാമ്പടം ജംഗ്ഷനി ലെയും ചിങ്ങവനം ടൗണിലെയും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കോട്ടയം കോറിഡോര്‍ പദ്ധതി വേഗത്തിലാക്കണം.
കോട്ടയം-കോഴഞ്ചേരി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാങ്ങാനം കുരിശ് ഭാഗത്ത് ടൈല്‍സ് ഇടണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനു പുറമെ കോട്ടയം നഗരത്തില്‍ ആവശ്യമെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിലും ടൈല്‍സ് ഇടണം. ലക്ഷ്മിപുരം-പനച്ചിക്കാട് റോഡിന്റെ ടാറിംഗ് പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്‍പ് പൂര്‍ത്തീകരിക്കണം. വട്ടമൂട് പാലം അടുത്ത മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കണം.
പുളിമൂട്-പാലാമ്പടം റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 11.30ന് കളക്ട്രേറ്റില്‍ പ്രത്യേക യോഗം നടത്താന്‍ തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി, കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, പദ്ധതി മേഖലയിലെ ഭൂവുടമകള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ചാലുകുന്ന് റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആഭംഭിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
തൂമ്പുങ്കല്‍ പാലത്തിനു സമീപം മാലിന്യങ്ങള്‍ അടിയുന്നത് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന് ഉയര്‍ത്തണം. കാല്‍നടയാത്രക്കാര്‍ക്ക് നിലവിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പോസ്റ്റ് ഓഫീസ് മുതല്‍ മുനിസിപ്പല്‍ ഓഫീസ് വരെയും മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് വൈ.എം.സി.എ പരിസരത്തേക്കും അവിടെനിന്നും ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പിലേക്കും ശാസ്ത്രി റോഡ് ബസ്റ്റ് സ്റ്റോപ്പില്‍നിന്നും വിദ്യാര്ത്ഥിമിത്രത്തിലേക്കും അണ്ടര്‍ ഗ്രൗണ്ട് പാസേജ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യത ആരായുന്നതിന് നാറ്റ്പാക്കിന്റെ സഹായം തേടണം.
വെള്ളക്കെട്ടില്‍പെട്ട മോസ്കോ-പാലമട ബണ്ട് റോഡ് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കണം. സിമന്റ് ഫാക്ടറി-നാട്ടകം റോഡ് നികത്തുന്നതിന് മണ്ണ് കൊണ്ടുപോകുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി, വൈദ്യുതി ബോര്‍ഡ്, ബി.എസ്.എന്‍.എല്‍, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: